Asianet News MalayalamAsianet News Malayalam

എന്തിനീ 'പരീക്ഷണം'? ഫോട്ടോകോപ്പി ചോദ്യപ്പേപ്പർ തയ്യാറാക്കിയ അധ്യാപകർ കരിമ്പട്ടികയിലാകും

വലിയ വീഴ്ചയാണെന്നും ധാർമ്മിക ഉത്തരവാദിത്തം താൻ ഏറ്റെടുക്കുകയാണെന്നും എക്സാം കൺട്രോളർ പി ജെ വിൻസെന്‍റ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പിഴവ് വരുത്തിയ അധ്യാപകരെ കരിമ്പട്ടികയിൽ പെടുത്തും.

Kannur University Question Paper Duplication Protest Among Students
Author
Kannur, First Published Apr 23, 2022, 5:42 PM IST

കണ്ണൂർ: കണ്ണൂർ സർവകലാശാല പരീക്ഷ നടത്തിപ്പിൽ ഗുരുതരമായ പാളിച്ചകൾ തുടരുന്നു. സോഷ്യോളജി, ഫിലോസഫി എന്നിവയ്ക്ക് പുറമെ ബോട്ടണി പരീക്ഷയുടെ ചോദ്യപേപ്പറുകളും കഴിഞ്ഞ വർഷത്തേതിന് സമാനമായിരുന്നു. സംഭവിച്ചത് വലിയ വീഴ്ചയാണെന്നും ധാർമ്മിക ഉത്തരവാദിത്തം താൻ ഏറ്റെടുക്കുകയാണെന്നും എക്സാം കൺട്രോളർ പി ജെ വിൻസെന്‍റ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പിഴവ് വരുത്തിയ അധ്യാപകരെ കരിമ്പട്ടികയിൽ പെടുത്താൻ തീരുമാനമായിട്ടുണ്ട്. സംഭവത്തിൽ സർവകലാശാല വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

ഏപ്രിൽ 21, 22 തീയതികളിൽ നടന്ന  നടന്ന സൈക്കോളജി  മൂന്നാം സെമസ്റ്റർ പരീക്ഷകൾ, 21 ന് നടന്ന ബോട്ടണി പരീക്ഷ, ഇനി തിങ്കളാഴ്ച നടക്കേണ്ട ഫിലോസഫി കോംപ്ലിമെന്‍ററി പേപ്പർ  ഇവയുടെയെല്ലാം ചോദ്യങ്ങൾ കഴിഞ്ഞ കൊല്ലത്തേതിന് സമാനം എന്നാണ് കണ്ടെത്തൽ. ഗുരുതര പിഴവ് അന്വേഷിക്കാൻ വൈസ് ചാൻസലർ രണ്ടംഗ സമിതിയെ നിയോഗിച്ചു. സർവകലാശാല ഫിനാൻസ് ഓഫീസർ ശിവപ്പു പി, സിൻഡിക്കേറ്റ് അംഗം ഡോ. പി. മഹേഷ് കുമാർ എന്നിവരാണ് അംഗങ്ങൾ.
മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. യൂണിവേഴ്റ്റിക്ക് കളങ്കമുണ്ടാക്കിയ സംഭവത്തിന്‍റെ ധാർമ്മിക ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടില്ലെന്ന് എക്സാം കൺട്രോളർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

പിഴവ് ബോധ്യപ്പെട്ടാൽ ചോദ്യങ്ങൾ തയ്യാറാക്കി നൽകിയ അധ്യാപകരെ  കരിമ്പട്ടികയിൽ ഉൾപെടെത്തും. അക്കാദമിക രംഗത്തെ കെടുകാര്യസ്ഥത കൊണ്ട് നിരന്തരം വാർത്തകളിൽ നിറയുന്ന കണ്ണൂർ യൂണിവേഴ്സിറ്റിയിലെ പ്രവ‍ർത്തനങ്ങളിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി ഇടപെടണമെന്ന്  പ്രതിപക്ഷ അധ്യാപക സംഘടനകൾ ആവശ്യം ഉന്നയിക്കുന്നുണ്ട്.

അതേസമയം, കണ്ണൂർ, കേരളാ സർവകലാശാലകളിലെ ചോദ്യപേപ്പർ തയ്യാറാക്കുന്നതിലെ വീഴ്ചയിൽ നടപടി ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ ഗവർണർക്ക് നിവേദനം നൽകി. പിഴവിന് ഉത്തരവാദികളെ പരീക്ഷാ ജോലികളിൽ നിന്ന് ഡീബാർ ചെയ്യണമെന്നാണ് ആവശ്യം. 

സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയ്ന്‍റെ വാർത്താക്കുറിപ്പ് ഇങ്ങനെ: 

മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകളിലുള്ള  ചോദ്യങ്ങൾ തന്നെ അതേ പടി ഈ വർഷവും ചോദ്യപേപ്പറുകളിൽ ഉപയോഗിക്കുന്നത് തുടർകഥയാകുന്നു.

കണ്ണൂർ സർവ്വകലാശാല സൈക്കോളജി മൂന്നാം സെമസ്റ്റർ ബിരുദ പരീക്ഷയുടെ മുൻ വർഷത്തെ ചോദ്യങ്ങൾ തന്നെ ഈ വർഷവും അതേപടി നൽകിയതിനെത്തുടർന്ന് പരീക്ഷ റദ്ദ് ചെയ്തതിന് തൊട്ട് പിന്നാലെ അതേ കാരണത്താൽ കേരള സർവകലാശാല ബിഎ ഇംഗ്ലീഷ് അവസാന സെമസ്റ്റർ പരീക്ഷയുടെ ഏപ്രിൽ ആറിന് നടത്തിയ പരീക്ഷ റദ്ദാക്കി ഇന്നലെ വീണ്ടും  നടത്തി.

രണ്ട് സർവകലാ ശാലകളിലും മുൻ വർഷത്തെ ചോദ്യങ്ങൾ ആവർത്തിച്ചതായി സർവകലാശാലകൾക്ക് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് വിസിമാർ പരീക്ഷകൾ റദ്ദാക്കിയത്.

സർവ്വകലാശാല പഠന ബോർഡ് ചെയർമാൻമാർ നൽകുന്ന പാനലിൽ നിന്നാണ് പരീക്ഷാ കൺട്രോളർ ചോദ്യപേപ്പർ തയ്യാറാക്കാൻ  ഒരു അധ്യാപകനെ നിയമിക്കുന്നത്. ചോദ്യകർത്താവ് തയ്യാറാക്കുന്ന മൂന്ന് സെറ്റ് ചോദ്യ പേപ്പർ, ബോർഡ് ഓഫ് സ്റ്റഡീസ് (പഠന ബോർഡ്) ചെയർമാനും അംഗങ്ങളും പരിശോധിച്ച് വീഴ്ചകൾ ഇല്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷം അതിൽ ഒരു ചോദ്യപേപ്പർ ആണ് പരീക്ഷ കൺട്രോളർ പരീക്ഷ ആവശ്യത്തിനുന് ഉപയോഗിക്കുന്നത്.

മുൻവർഷത്തെ ചോദ്യപേപ്പർ പകർത്തിയെഴുതിയ ചോദ്യകർത്താവും, അത് പരിശോധിച്ച പഠന ബോർഡിൻറെ ചെയർമാനും ഇക്കാര്യത്തിൽ ഗുരുതരമായ വീഴ്ചവരുത്തിയി രിക്കുകയാണ്. ഇത് വിദ്യാർത്ഥികൾക്ക് മാനസികസംഘർഷത്തിനും സർവകലാശാലയ്ക്ക് ഭാരിച്ച അധിക ചെലവിനും കാരണമാവുന്നുണ്ട്.

താരതമ്യേന ജൂനിയറായ അധ്യാപകരെ രാഷ്ട്രീയ അടിസ്ഥാനത്തിൽ  പഠന ബോർഡിൽ ചെയർമാനും അംഗങ്ങളുമായി  നിയമിക്കുന്നതാണ് ഇത്തരം ഗുരുതര  വീഴ്ചയ്ക്ക് കാരണമാകുന്നത്. ഉത്തരവാദികളായ ചോദ്യകർത്താക്കളേയും പഠന ബോർഡ് അംഗങ്ങളെയും  പരീക്ഷ ജോലികളിൽ നിന്ന് സ്ഥിരമായി ഡിബാർ ചെയ്യുവാനും ഇവരുടെ പ്രൊമോഷനുകൾ തടയാനും നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.

Follow Us:
Download App:
  • android
  • ios