'പഴഞ്ചന്‍ എന്ന വാക്ക് പോലും ഇവിടെ പഴഞ്ചൻ' സിഡി ഇനി ഓര്‍മകളില്‍ മാത്രം; SSLC ഐടി പരീക്ഷ 'ലേറ്റസ്റ്റ്' ആകും!
സ്എസ്എൽസി പരീക്ഷയുടെ ഭാഗമായ ഐടി പ്രാക്ടിക്കൽ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട ദുരിതം ഇനിയില്ലെന്ന് കൈറ്റ് സിഇഒ
![Kite CEO about IT practical exam which is a part of SSLC exam ppp Kite CEO about IT practical exam which is a part of SSLC exam ppp](https://static-ai.asianetnews.com/images/01hng3ehznca4qmyqt2wnkk1vc/sslc-it-exam_363x203xt.jpg)
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയുടെ ഭാഗമായ ഐടി പ്രാക്ടിക്കൽ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട ദുരിതം ഇനിയില്ലെന്നും അവസാന പ്രശ്നമായ സിഡികളും ഇനിയില്ലെന്നും ഇല്ല കൈറ്റ് സിഇഒ കെ. അന്‍വര്‍ സാദത്ത്. ഘട്ടം ഘട്ടമായി മാറിവന്ന എസ്എഎസ്എൽസി ഐടി പരീക്ഷ നടത്തിപ്പിൽ നിന്ന് സിഡി പൂര്‍ണമായും ഉപേക്ഷിച്ചതായാണ് ഫേസ്ബുക്ക് കുറിപ്പിൽ അദ്ദേഹം പറയുന്നത്.
ആദ്യ ഘട്ടത്തിൽ പരീക്ഷ നടത്തിപ്പിന് സിഡികളിലായി എത്തിയ സോഫ്റ്റ്വെയറുകളും അതിന്റെ സൂക്ഷിപ്പുകൾക്കായി ഉപയോഗിച്ചതും തിരികെ എത്തിക്കേണ്ട സിഡികളുമായി വലിയ തലവേദനയായിരുന്നു കാര്യങ്ങൾ. ജോലികൾ എളുപ്പമാക്കുന്നത് എങ്ങനെ എന്ന് പഠിക്കുന്ന ഈ സാങ്കേതിക പഠനത്തിന്റെ പരീക്ഷയ്ക്ക് എതിരെ ആയിരുന്നു ആരോപണങ്ങൾ. എന്നാൽ അത് പൂര്‍ണമായും ഓൺലൈനായതായും സിഡികളുടെ കളി ഇനിയില്ലെന്നുമാണ് കൈറ്റ് സിഇഓയുടെ ഫേസ്ബുക്ക് കുറിപ്പ്.
കുറിപ്പിങ്ങനെ...
നാളെ സംസ്ഥാനത്ത് എസ്.എസ്.എല്‍.സി. പരീക്ഷയുടെ ഭാഗമായി ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷ തുടങ്ങുകയാണ്. ഓരോ ഐടി പരീക്ഷ കഴിയുമ്പോഴും ഒരു സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുട്ടികള്‍ (4.27 ലക്ഷം ഈ വര്‍ഷം) കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ എഴുതുന്നു എന്ന കാര്യത്തില്‍ കേരളം റെക്കോര്‍ഡിടുകയാണ്. മറ്റു വിഷയങ്ങളുടെ ഉള്ളടക്കം കൂടി ഐ.ടി.യില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് (ഐ.ടി. അധിഷ്ഠിതമായി) ഐ ടി ഒരു പ്രത്യേക വിഷയമായി എല്ലാ കുട്ടികളും പഠിക്കുന്നതും പ്രായോഗിക പരീക്ഷ എഴുതുന്നതും സ്കൂള്‍ വിദ്യാഭ്യാസത്തില്‍ ഇന്നും കേരളത്തില്‍ മാത്രമാണ്.
ഇപ്രാവശ്യത്തെ ഐടി പരീക്ഷയുടെ പ്രത്യേകത സിഡി (കോംപാക്ട് ഡിസ്ക്) എന്ന സാധനം ഈ സമ്പ്രദായത്തില്‍ നിന്നും പൂര്‍ണമായും ഒഴിവായി എന്നതുകൂടിയാണ്. 2004-05 മുതലാണ് എസ് എസ് എല്‍ സി യ്ക്ക് ഐ ടി പ്രായോഗിക പരീക്ഷ തുടങ്ങുന്നത്. അടുത്ത വര്‍ഷം പ്രത്യേകം എഴുത്തു പരീക്ഷയും തുടങ്ങി. എന്നാല്‍ 2012-13 മുതല്‍ എഴുത്തു പരീക്ഷയുടെ ഭാഗവും പ്രാക്ടിക്കലിന്റെ കൂടെയാക്കി പൂര്‍ണമായും കമ്പ്യൂട്ടര്‍ അധിഷ്ഠിത സംവിധാനമാണ് ഐ ടിക്ക്.
ആദ്യ കാലങ്ങളില്‍ പരീക്ഷാഭവന്‍ സോഫ്‍റ്റ്‍വെയര്‍ പ്രത്യേകം സിഡി കളിലാക്കി ജില്ലാ വിദ്യാഭ്യാസ ഓഫിസുകൾ വഴി സ്കൂളുകളിലെത്തിക്കുന്നത് ശ്രമകരമായ ദൗത്യമായിരുന്നു. ഇത് 2021-ന് ശേഷം പൂര്‍ണമായും ഒഴിവാക്കി ഓണ്‍ലൈനിലാക്കി. നിലവില്‍ പരീക്ഷാ സോഫ്‍റ്റ്‍വെയര്‍ സ്കൂളുകള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. കഴിഞ്ഞ വര്‍ഷം വരെ സ്കൂളുകള്‍ പരീക്ഷാ വിവരങ്ങൾ അടങ്ങിയ സിഡി അതത് വിദ്യാഭ്യാസ ഓഫീസുകളില്‍ നല്‍കേണ്ടി വന്നത് ഈ വര്‍ഷം പൂര്‍ണമായും ഒഴിവാക്കി. അതായത് സിഡി ഇനി ഓര്‍മകളില്‍ മാത്രം.... നമ്മുടെ പൊതുവിദ്യാലയങ്ങൾ സാങ്കേതികവിദ്യാ പ്രയോഗത്തിൽ ലേറ്റസ്റ്റ് ആണ്. 'പഴഞ്ചന്‍' എന്ന വാക്ക് പോലും ഇവിടെ പഴഞ്ചനായി..
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം