Asianet News MalayalamAsianet News Malayalam

മാടമ്പിത്തരങ്ങളുടെ ഇടിമുറികളായി ​ഗവേഷണകേന്ദ്രങ്ങളും കലാലയങ്ങളും മാറാതിരിക്കാൻ ജാ​ഗ്രത വേണം; മന്ത്രി ആർ ബിന്ദു

അധ്യാപകർ പറയുന്ന ഓരോ വാക്കും വിദ്യാർത്ഥിയുടെ വ്യക്തിത്വത്തിലും ആത്മവിശ്വാസത്തിലും അന്തസ്സിലും സ്പർശിക്കും എന്ന ഓർമ്മയുണ്ടാകണമെന്നും അദ്ധ്യാപനം വലിയ ഉത്തരവാദിത്തമാണെന്നും മന്ത്രി കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു. 
 

minister R bindu Facebook post about deepa p mohanan
Author
Trivandrum, First Published Nov 9, 2021, 5:51 PM IST

തിരുവനന്തപുരം: ഏതെങ്കിലും വിധത്തിലുള്ള മാടമ്പിത്തരങ്ങളുടെ കിടുസ്സായ ഇടിമുറികളായി നമ്മുടെ ഗവേഷണ കേന്ദ്രങ്ങളും (Research Institutions) കലാലയങ്ങളും മാറാതിരിക്കാൻ അദ്ധ്യാപക അക്കാദമിക വ്യക്തിത്വങ്ങൾ ജാഗ്രത പുലർത്തണമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു (R Bindu). എംജി സർവ്വകലാശാലയിലെ (MG University) ​ഗവേഷണ വിദ്യാർത്ഥിനി ദീപ പി മോഹനൻ നടത്തി വന്നിരുന്ന നിരാഹാര സമരം അവസാനിച്ച സാഹചര്യത്തിലാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ മന്ത്രിയുടെ പ്രതികരണം. ദീപയുടെ (Deepa P Mohanan) നിരാഹാര സമരത്തിന് ആശ്വാസകരമായ പര്യവസാനമായി എന്ന് പറ‍ഞ്ഞാണ് മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്. അധ്യാപകർ പറയുന്ന ഓരോ വാക്കും വിദ്യാർത്ഥിയുടെ വ്യക്തിത്വത്തിലും ആത്മവിശ്വാസത്തിലും അന്തസ്സിലും സ്പർശിക്കും എന്ന ഓർമ്മയുണ്ടാകണമെന്നും അദ്ധ്യാപനം വലിയ ഉത്തരവാദിത്തമാണെന്നും മന്ത്രി കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു. 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

എം.ജി. സർവ്വകലാശാലയിലെ ഗവേഷക വിദ്യാർത്ഥിനി ദീപ നടത്തിവന്നിരുന്ന നിരാഹാര സമരത്തിന് ആശ്വാസകരമായ പര്യവസാനമായി. നമ്മുടെ ഗവേഷണ കേന്ദ്രങ്ങൾ കൂടുതൽ സ്വതന്ത്രവും നിർഭയവും സ്വച്ഛന്ദവുമായ അറിവന്വേഷണങ്ങളുടെ തുറന്ന ഇടങ്ങളാകട്ടെ!.... ജാതി/ മത/ ലിംഗ/ വർഗ്ഗപരമായ വിവേചനങ്ങൾ അവയെ തീണ്ടാതിരിക്കട്ടെ. വാക്കുകൊണ്ടോ നോക്കുകൊണ്ടോ പോലും ഏതെങ്കിലും വിധത്തിലുള്ള മാടമ്പിത്തരങ്ങളുടെ കിടുസ്സായ ഇടിമുറികളായി നമ്മുടെ ഗവേഷണ കേന്ദ്രങ്ങളും കലാലയങ്ങളും മാറാതിരിക്കാൻ അദ്ധ്യാപക/ അക്കാദമിക വ്യക്തിത്വങ്ങൾ നിതാന്തമായ ആത്മപരിശോധനയോടെയുള്ള ജാഗ്രത പുലർത്തട്ടെ! സർവ്വകലാശാലകളും കലാലയങ്ങളും ആത്യന്തികമായി വിദ്യാർത്ഥികളുടേതാണ് ! അതാരും മറക്കരുത്. പ്രത്യേകിച്ച് അദ്ധ്യാപകർ. തങ്ങൾ പറയുന്ന ഓരോ വാക്കും വിദ്യാർത്ഥിയുടെ വ്യക്തിത്വത്തിലും ആത്മവിശ്വാസത്തിലും അന്തസ്സിലും സ്പർശിക്കും എന്ന ഓർമ്മയുണ്ടാകണം. അദ്ധ്യാപനം വലിയ ഉത്തരവാദിത്തമാണ്. 

വിദ്യാർത്ഥികളെ, അവരുടെ സാമൂഹ്യമായ അവസ്ഥകളെ മനസ്സിലാക്കേണ്ടത്, സാമൂഹ്യ നീതിയുടെ ഉത്തരവാദിത്തപൂർണ്ണമായ തലങ്ങൾ ഉയർത്തിപ്പിടിക്കേണ്ടത് അദ്ധ്യാപകരുടെ ഉദാത്തമായ കടമയാണ്. പാരസ്പര്യമാണ് പഠനത്തിന്റെ ശരിയായ മാർഗ്ഗം. വിദ്യാർത്ഥി കേന്ദ്രിതവും സർഗ്ഗാത്മകവും വിശാലവുമായ പാരസ്പര്യത്തിന്റെ ഇടങ്ങളായി നമ്മുടെ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങൾ മാറട്ടെ. ഉച്ചനീചത്വങ്ങളുടെ, മേൽ / കീഴ് നിലകളുടെ അഴുക്കുചാലുകളാകാതെ, സമീകരണത്തിന്റെയും സാഹോദര്യത്തിന്റേയും മാനവികതയുടേയും ജീവജലധാരകളായി അവ സമൂഹത്തെ പുഷ്ക്കലമാക്കട്ടെ!

Follow Us:
Download App:
  • android
  • ios