ഇഗ്നോയുടെ 35-ാമത് കോൺവൊക്കേഷനിൽ ബിരുദം നേടിയ ഏറ്റവും പ്രായം കൂടിയ വിദ്യാർത്ഥികളിൽ ഒരാളായിരുന്നു അദ്ദേഹം. 

ദില്ലി: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (IGNOU) (ഇഗ്‌നോ)യിൽ നിന്ന് (MA Philosophy) ഫിലോസഫിയിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി (Monk) സന്യാസി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇ​ഗ്നോ 35-ാമത് ബിരുദദാന സമ്മേളനം മധുര റീജിയണൽ സെന്ററിൽ നടത്തിയത്. വിദ്യാഭ്യാസത്തിന് പ്രായം തടസ്സമല്ലെന്ന് തെളിയിച്ച 83 കാരനായ (Ramphal Rana) രാംഫാൽ റാണ എന്ന സന്യാസിയായിരുന്നു ബിരുദദാന ചടങ്ങിലെ ആകർഷണ കേന്ദ്രം. ചടങ്ങിൽ 2.91 ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് ബിരുദവും ഡിപ്ലോമയും സർട്ടിഫിക്കറ്റുകളും സർവകലാശാല നൽകി. ഇന്ത്യൻ മതവും തത്ത്വചിന്തയും ആത്മീയതയും പര്യവേക്ഷണം ചെയ്യാൻ ആ​ഗ്രഹിച്ചു. വിഷയങ്ങളെക്കുറിച്ച് കൂടുതലറിയാനുള്ള അദ്ദേഹത്തിന്റെ അഭിനിവേശം കൂടുതൽ പഠിക്കാൻ പ്രേരിപ്പിച്ചു. അങ്ങനെയാണ് ഇഗ്നോയിൽ നിന്ന് ഫിലോസഫിയിൽ എംഎ ചെയ്യാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞതായി പ്രമുഖ മാധ്യമ റിപ്പോർട്ടിൽ പറയുന്നു.

Add Asianetnews as a Preferred SourcegooglePreferred

ബഹദൂർഗഢ് നിവാസിയായ ഇദ്ദേഹം 2009-ലാണ് സന്യാസം സ്വീകരിച്ചത്. 2000-ൽ എല്ലാം ഉപേക്ഷിച്ച് ആത്മീയതയുടെ പാത സ്വീകരിച്ചു. ഇഗ്നോയുടെ 35-ാമത് കോൺവൊക്കേഷനിൽ ബിരുദം നേടിയ ഏറ്റവും പ്രായം കൂടിയ വിദ്യാർത്ഥികളിൽ ഒരാളായിരുന്നു അദ്ദേഹം. എന്നാൽ, ആരോഗ്യസ്ഥിതിയും ദൂരവും കാരണം അദ്ദേഹത്തിന് ബിരുദദാന ചടങ്ങിൽ പങ്കെടുക്കാനായില്ല. ആദ്യമായിട്ടല്ല അദ്ദേഹം ഇത്തരം നേട്ടങ്ങളിലേക്കെത്തുന്നത്. ദേശീയ തലത്തിലുള്ള യുപിഎസ്‍സി സ്റ്റെനോ​ഗ്രാഫർ പരീക്ഷയിലും നാലാം സ്ഥാനം നേടിയിട്ടുണ്ട്. കമ്പനി സെക്രട്ടറി ഓഫ് ഇന്ത്യ എക്സാം പാസ്സായി. കൂടാതെ എൽഎൽബി ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. 

ബുദ്ധൻ, പ്ലേറ്റോ, അരിസ്റ്റോട്ടിൽ, സോക്രട്ടീസ് എന്നിവരുൾപ്പെടെയുള്ള പുരാതന തത്ത്വചിന്തകരെക്കുറിച്ച് കൂടുതലറിയാനുള്ള അദ്ദേഹത്തിന്റെ തീക്ഷ്ണതയാണ് സർവകലാശാലയിൽ എംഎ (തത്ത്വശാസ്ത്രം) കോഴ്സ് എടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. എല്ലാ വർഷവും 60 വയസ്സിന് മുകളിലുള്ള ധാരാളം വിദ്യാർത്ഥികൾക്ക് ഇഗ്നോ ബിരുദങ്ങൾ വാഗ്ദാനം ചെയ്യുന്നു. 70 കാരനായ രജ്ഞിത് ദീക്ഷിത് എന്നയാൾക്കും ഇ​ഗ്നോ ഇത്തവണ ബിരുദം നൽകിയിരുന്നു. അറിവ് നേടാൻ പ്രായമൊരു പ്രശ്നമേയല്ലെന്നാണ് ഈ വാർത്തകളെല്ലാം വ്യക്തമാക്കുന്നത്.