Asianet News MalayalamAsianet News Malayalam

നീറ്റ് പരീക്ഷയ്ക്കിടെ അടിവസ്ത്രമഴിച്ച് പരിശോധന; പരാതിപ്പെട്ട പെണ്‍കുട്ടികൾക്ക് ഇന്ന് വീണ്ടും പരീക്ഷ

വിവാദമുണ്ടായി ഒരു മാസത്തിന് ശേഷമാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി വീണ്ടും പരീക്ഷ നടത്തുന്നത്. കൊല്ലം എസ് എൻ സ്കൂളിൽ ഉച്ചയ്ക്ക് ഒരു മണി മുതലാണ് പരീക്ഷ.

neet exam controversy at kollam re-examination today
Author
First Published Sep 4, 2022, 6:10 AM IST

കൊല്ലം: കൊല്ലം ആയൂരിൽ നീറ്റ് പരീക്ഷ കേന്ദ്രത്തിൽ അപമാനിക്കപ്പെട്ട പെണ്‍കുട്ടികൾക്ക് ഇന്ന് വീണ്ടും പരീക്ഷയെഴുതും. വിവാദമുണ്ടായി ഒരു മാസത്തിന് ശേഷമാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി വീണ്ടും പരീക്ഷ നടത്തുന്നത്. കൊല്ലം എസ് എൻ സ്കൂളിൽ ഉച്ചയ്ക്ക് ഒരു മണി മുതലാണ് പരീക്ഷ. കേരളത്തിന് പുറമേ രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലായി ആറ് കേന്ദ്രങ്ങളിൽ കൂടി ഇന്ന് പരീക്ഷ നടക്കും. വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിച്ചു പരിശോധന നടത്തിയ സംഭവത്തിൽ പരീക്ഷ കേന്ദ്രത്തിന്റെ ചുമതലയുണ്ടായിരുന്ന പ്രജി കുര്യൻ ഐസക്, ഒബ്സര്‍വർ ഡോ. ഷംനാദ് എന്നിവരടക്കം ഏഴ് പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഇപ്പോൾ ജാമ്യത്തിലാണ്.

നീറ്റ് പരീക്ഷയ്ക്കിടെ പരീക്ഷാർത്ഥിയുടെ അടിവസ്ത്രമഴിച്ച് പരിശോധിച്ച സംഭവത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ചുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതി നേരത്തെ പരിഗണിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ടുള്ള  അന്വേഷണ വിവരങ്ങൾ  കഴിഞ്ഞ ദിവസം നാഷണൽ ടെസ്റ്റിങ് ഏജൻസിയോട് കോടതി തേടിയിരുന്നു. പരീക്ഷാ നടത്തിപ്പ് രീതി സംബന്ധിച്ചുള്ള വിശദാംശങ്ങളടക്കം സമർപ്പിക്കാനായിരുന്നു നിർദേശം. 

NEET: അടിവസ്ത്രം അഴിച്ചുള്ള പരിശോധന നടത്തിയത് ദിവസക്കൂലിക്കെത്തിയവര്‍; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ഹർജി നിലനിൽക്കില്ലെന്ന എൻടിഎയുടെ വാദം കോടതി അംഗീകരിച്ചിരുന്നില്ല. പരിശോധനയുടെ പേരിൽ മാനസിക സമ്മർദ്ദം നേരിട്ട കുട്ടികൾക്ക് പരീക്ഷ വീണ്ടും നടത്തണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിൽ നീറ്റ് പരീക്ഷാ നടത്തിപ്പിന് പൊതുവായ മാനദണ്ഡം നടപ്പിലാക്കാൻ നിർദേശം നൽകണമെന്നത് അടക്കമുള്ള ആവശ്യങ്ങളും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. 

നീറ്റ് പരീക്ഷ വിവാദം: അപമാനിതരായ കുട്ടികൾക്ക് വീണ്ടും പരീക്ഷ നടത്തണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കേസിൽ എല്ലാ പ്രതികൾക്കും കോടതി നേരത്തെ ജാമ്യം നൽകിയിരുന്നു. പരീക്ഷ കേന്ദ്രത്തിന്റെ ചുമതല ഉണ്ടായിരുന്ന പ്രജി കുര്യൻ ഐസക്, ഒബ്സർവർ ഡോ. ഷംനാദ് എന്നിവർക്കൊപ്പം ജയിലിലായ കരാർ ജീവനക്കാര്‍ക്കും ജാമ്യം ലഭിച്ചു. കടയ്ക്കൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് എല്ലാവ‍ര്‍ക്കും ജാമ്യം അനുവദിച്ചത്. ഇതിനിടെ നീറ്റ് പരീക്ഷയിൽ കുട്ടികളെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നിരുന്നു.

ദേശീയ തലത്തിൽ നടക്കുന്ന പരീക്ഷയ്ക്ക് കുട്ടികളെ പരിശോധിച്ചത് 500 രൂപ കൂലിക്ക് നിയോഗിക്കപ്പെട്ട ഒരു പരിശീലനവും ഇല്ലാത്തവരാണെന്ന വിവരമാണ് പുറത്ത് വന്നത്. ആയൂര്‍ മാര്‍ത്തോമാ കോളേജില്‍ പരിശോധനയ്ക്കുള്ളവരെ എത്തിച്ച ജോബി ജീവൻ തന്നെ ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. ആളുകളെ അയച്ചത് കരുനാഗപ്പള്ളി സ്വദേശി ആവശ്യപ്പെട്ടത് പ്രകാരം ആണെന്നും  അടിവസ്ത്രം അഴിക്കാൻ പരിശോധിച്ചവർ പറഞ്ഞിട്ടില്ല എന്നും ജോബി ജീവൻ പറഞ്ഞു.  കരുനാഗപ്പള്ളി സ്വദേശി അരവിന്ദാക്ഷൻപിള്ള  പറഞ്ഞതനുസരിച്ചാണ് എട്ടു പേരെ കോളേജിലേക്ക് അയച്ചത്.  ആർക്കും പരിശീലനം ഒന്നും ലഭിച്ചിരുന്നില്ല.  500 രൂപ വേതന അടിസ്ഥാനത്തിലാണ് ആളുകളെ വിട്ടത്. കരുനാഗപ്പള്ളി സ്വദേശി മൊബൈൽ ഫോണിൽ അയച്ചുകൊടുത്ത കാര്യങ്ങളാണ് കോളേജിൽ ചെയ്തതെന്നും ജോബി ജീവൻ വെളിപ്പെടുത്തിയിരുന്നു. 

Follow Us:
Download App:
  • android
  • ios