'കൊവിഡ് ഇല്ലെന്ന് വിദ്യാര്‍ത്ഥികള്‍ എഴുതി നല്‍കണം'; നീറ്റ്, ജെഇഇ പ്രോട്ടോക്കോള്‍ തീരുമാനിച്ചു
സെപ്റ്റംബർ ആദ്യവാരം തുടങ്ങുന്ന പരീക്ഷയിൽ രാജ്യത്ത് 25 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്.
ദില്ലി: സെപ്റ്റംബര്‍ ആദ്യവാരം തുടങ്ങുന്ന നീറ്റ് ജെഇഇ പരീക്ഷകൾക്കുള്ള പ്രോട്ടോകോൾ തീരുമാനിച്ചു. പരീക്ഷകള്‍ എഴുതാന്‍ വിദ്യാര്‍ത്ഥികള്‍ കൊവിഡ് ഇല്ലെന്ന് എഴുതിനല്‍കണം. സ്വയം സാക്ഷ്യപ്പെടുത്തിയ പ്രസ്‍താവന മതിയാകും. ശരീരോഷ്‍മാവ് കൂടിയ കുട്ടികള്‍ക്ക് പ്രത്യേക ഹാളിലായിരിക്കും പരീക്ഷ. കൊവിഡ് സാഹചര്യത്തില്‍ ശരീര പരിശോധന ഉണ്ടാവില്ല. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ ഹാളില്‍ മാസ്‍ക് ധരിക്കണം. സെപ്റ്റംബർ ആദ്യവാരം തുടങ്ങുന്ന പരീക്ഷയിൽ രാജ്യത്ത് 25 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്.
മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് സെപ്റ്റംബര്‍ 13 നും ഐഐടി ഉൾപ്പടെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള ജോയിന്‍റ് എൻട്രൻസ് പരീക്ഷ സെപ്റ്റംബര്‍ 1 മുതൽ 6 വരെയും നടത്താനാണ് തീരുമാനം. ഐഐടികളിലേക്കുള്ള ജെഇഇ അഡ്വാൻസ്ഡ് സെപ്റ്റംബർ 27നാണ്. കൊവിഡിനെ തുടര്‍ന്ന് നീറ്റ് രണ്ട് തവണ മാറ്റിവെച്ചിരുന്നു. കൊവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ വീണ്ടും പരീക്ഷ തിയതി മാറ്റണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളുകയായിരുന്നു.