മികവിന്റെയും യോ​ഗ്യതയുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പെന്നും കൈക്കൂലിക്കും അഴിമതിക്കും ഇവിടെ സ്ഥാനമുണ്ടായിരിക്കില്ലെന്നും ഭ​ഗവന്ത് മൻ പറഞ്ഞു. 

പഞ്ചാബ്: വിവിധ വകുപ്പുകളിലെ ഒഴിവുകൾ നികത്താൻ (Recruitment drive) റിക്രൂട്ട്മെന്റ് ഡ്രൈവ് സംഘടിപ്പിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭ​ഗവന്ത് മൻ. വിവിധ വകുപ്പിലായി 26454 തസ്തികകളിലേക്കാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നത്. ​മൻ സർക്കാർ പഞ്ചാബിൽ 50 ദിവസം പൂർത്തീകരിച്ച വേളയിലാണ് ഈ സുപ്രധാനമായ നീക്കം. മികവിന്റെയും യോ​ഗ്യതയുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പെന്നും കൈക്കൂലിക്കും അഴിമതിക്കും ഇവിടെ സ്ഥാനമുണ്ടായിരിക്കില്ലെന്നും ഭ​ഗവന്ത് മൻ പറഞ്ഞു. 

'50 ദിവസത്തിനുള്ളിൽ ഞങ്ങൾ വിവിധ വലിയ തീരുമാനങ്ങൾ എടുക്കുകയും അവ നടപ്പിലാക്കുകയും ചെയ്തു. ഇന്ന്, സംസ്ഥാനത്തെ ജനങ്ങളുമായി ഒരു നല്ല വാർത്ത പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. 26,454 തൊഴിലവസരങ്ങളുടെ പരസ്യം പത്രങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി വീഡിയോ സന്ദേശത്തിൽ പറഞ്ഞു.' ബിരുദത്തിന്റെ അടിസ്ഥാനത്തിൽ ജോലി നൽകും. ശിപാർശയോ കൈക്കൂലിയോ ഉണ്ടാകില്ല. റിക്രൂട്ട്‌മെന്റ് സുതാര്യമായ രീതിയിലായിരിക്കും നടക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കൃഷി, എക്സൈസ്, നികുതി, ധനകാര്യം, പോലീസ്, റവന്യൂ, ജലവിഭവം തുടങ്ങി 25 വകുപ്പുകളിലെ ഒഴിവുകളിലേക്കാണ് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. പഞ്ചാബ് കാബിനറ്റ് തിങ്കളാഴ്ച 26,454 തസ്തികകളിലേക്ക് നിയമനത്തിന് അംഗീകാരം നൽകിയിരുന്നു. സർക്കാർ, സ്വകാര്യ മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ വരും ദിവസങ്ങളിൽ വ്യാപിപ്പിക്കുമെന്ന് മൻ പറഞ്ഞു.