സംവരണ തസ്തികകൾ ഉടൻ നികത്തണം; സർവകലാശാലകളോട് യു.ജി.സി നിർദ്ദേശം
രാജ്യത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന സംവരണ തസ്തികകളിൽ നിയമനം നടക്കുന്നില്ലെന്ന വാർത്ത പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലാണ് യു.ജി.സി സർക്കുലർ അയച്ചിരിക്കുന്നത്.
ദില്ലി: എസ്.സി, എസ്.ടി, ഒ.ബി.സി സംവരണ തസ്തികകൾ ഉടൻ നികത്തണമെന്ന് കേന്ദ്ര, സംസ്ഥാന സർവകലാശാലകളോടും കോളജുകളോടും യു.ജി.സി ആവശ്യപ്പെട്ടു. നിയമനം നടത്തിയതിന്റെ റിപ്പോർട്ട് സമർപ്പിക്കണമെന്നും യു.ജി.സി സർക്കുലറിൽ വ്യക്തമാക്കി. രാജ്യത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന സംവരണ തസ്തികകളിൽ നിയമനം നടക്കുന്നില്ലെന്ന വാർത്ത പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലാണ് യു.ജി.സി സർക്കുലർ അയച്ചിരിക്കുന്നത്.
ഒഴിഞ്ഞുകിടക്കുന്ന അധ്യാപക, അനധ്യാപക സംവരണ സീറ്റുകളുടെ എണ്ണം സർവകലാശാലകൾ വെബ്സൈറ്റുകളിൽ വേർതിരിച്ച് രേഖപ്പെടുത്തണം.അടുത്ത അധ്യയന വർഷത്തിൽ സംവരണ സീറ്റുകളിൽ പ്രവേശനം നേടുന്ന വിദ്യാർഥികളെ സംബന്ധിച്ച രേഖകളും സൂക്ഷിക്കണമെന്നും യു.ജ.സി ആവശ്യപ്പെട്ടു. രാജ്യത്തെ സർവകലാശാലകളിലായി 6,688 അധ്യാപക സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഇതിൽ 1,084 തസ്തികകൾ എസ്.സി വിഭാഗത്തിനും 604 തസ്തികകൾ എസ്.ടി വിഭാഗത്തിനും, 1,684 തസ്തികകൾ ഒ.ബി.സി വിഭാഗത്തിനും സംവരണം ചെയ്തതാണ്.