Asianet News MalayalamAsianet News Malayalam

'കോച്ചിംഗില്ലാതെ സ്വയം പഠിച്ചു'; ആദ്യശ്രമത്തിൽ, സിവിൽ സർവ്വീസ് പരീക്ഷയിൽ പത്താം റാങ്ക് നേടി സത്യം ​ഗാന്ധി

ഈ വർഷത്തെ സിവൽ സർവ്വീസ് പരീക്ഷയിൽ ആദ്യ ശ്രമത്തിൽ തന്നെ തിളക്കമാർന്ന വിജയം നേടിയിരിക്കുകയാണ് സത്യം ​ഗാന്ധി എന്ന ചെറുപ്പക്കാരൻ. ബീഹാർ സ്വദേശിയായ സത്യം അഖിലേന്ത്യാ തലത്തിൽ പത്താം റാങ്കാണ് കരസ്ഥമാക്കിയിരിക്കുന്നത്. 

satyam gandhi cleared upsc examination with 10 rank
Author
Delhi, First Published Oct 8, 2021, 3:56 PM IST


ബീഹാർ: വർഷങ്ങളുടെ കഠിനപരിശ്രമത്തിന് ശേഷമാണ് മിക്ക ഉദ്യോ​ഗാർത്ഥികളും സിവില്‍ സര്‍വ്വീസ് (Civil service) എന്ന കടമ്പ കടക്കുന്നത്. മണിക്കൂറുകളോളം നീളുന്ന പഠനം, കഠിനാധ്വാനം ഇവയെല്ലാം വേണം. പലർക്കും ആദ്യശ്രമത്തിൽ തന്നെ സിവിൽ സർവ്വീസ് പരീക്ഷയിൽ വിജയിക്കാൻ കഴിഞ്ഞെന്നു വരില്ല. മൂന്നോ നാലോ തവണ പരീക്ഷയെഴുതിയതിന് ശേഷമായിരിക്കും വിജയത്തിലെത്തുക. എന്നാൽ ഇപ്പറഞ്ഞ കാര്യങ്ങളൊന്നുമില്ലാതെ ഈ വർഷത്തെ സിവിൽ സർവ്വീസ് പരീക്ഷയിൽ ആദ്യ ശ്രമത്തിൽ തന്നെ തിളക്കമാർന്ന വിജയം നേടിയിരിക്കുകയാണ് സത്യം ​ഗാന്ധി (Satyam Gandhi) എന്ന ചെറുപ്പക്കാരൻ. ബീഹാർ സ്വദേശിയായ സത്യം അഖിലേന്ത്യാ തലത്തിൽ പത്താം റാങ്കാണ് കരസ്ഥമാക്കിയിരിക്കുന്നത്. 

ബീഹാറിലെ സമസ്തിപൂർ ജില്ലയിൽ നിന്നുള്ള സത്യം ബിരുദ പഠനത്തിന്റെ അവസാന നാളുകളിൽ തന്നെ സിവിൽ സർവ്വീസ് പരീക്ഷക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിരുന്നു. സ്വയം പഠിക്കാനായിരുന്നു ഈ ചെറുപ്പക്കാരന്റെ തീരുമാനം. ആ തീരുമാനം മികച്ചതായിരുന്നുവെന്ന് പിന്നീട് ഉറപ്പായി. കേന്ദ്രീയ വിദ്യാലയത്തിൽ നിന്നാണ് സത്യം സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ദില്ലി യൂണിവേഴ്സിറ്റിയിലെ ദയാൽ സിം​ഗ് കോളേജിൽ നിന്ന് ബിഎ ഓണേഴ്സ് പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടി. കുടുംബത്തിൽ ആരെങ്കിലും ഐഎഎസ് ഉദ്യോ​ഗസ്ഥനാകണമെന്ന് തന്റെ മുത്തച്ഛൻ ആ​ഗ്രഹിച്ചിരുന്നുവെന്ന് സത്യം പറയുന്നു. ആ സ്വപ്നം മനസ്സിൽ സൂക്ഷിച്ചാണ് താൻ സിവിൽ സർവ്വീസ് തെരഞ്ഞെടുത്തതെന്നും ഈ ചെറുപ്പക്കാരൻ വ്യക്തമാക്കി. 

.പരീക്ഷ പരിശീലിച്ചു, കുറിപ്പുകൾ തയ്യാറാക്കി,' സിവിൽ സർവ്വീസ് 77ാം റാങ്കിലേക്കുള്ള വിജയവഴികളെക്കുറിച്ച് അക്ഷയ്

സിവിൽ സർവ്വീസ് ഉദ്യോ​ഗാർത്ഥികളുടെ കേന്ദ്രമെന്ന് വിശേഷണമുള്ള ദില്ലിയിലെ രാജീന്ദർ ന​ഗറിലാണ് സത്യം എത്തിയത്. നിരവധി കോച്ചിം​ഗ് കേന്ദ്രങ്ങൾ ഉള്ള സ്ഥലമാണിവിടം. തന്റെ പഠനത്തിന് അനുയോജ്യമായ അന്തരീക്ഷം കണ്ടെത്താനാണ് സത്യം ശ്രമിച്ചത്. 2019ലാണ് സിവിൽ സർവ്വീസ് പരീക്ഷക്ക് തയ്യാറെടുപ്പുകൾ ആരംഭിച്ചത്. കൂടാതെ ദിവസം 12-13 മണിക്കൂർ പഠിച്ചു. പ്രിലിമിനറി പരീക്ഷക്ക് മുൻ​ഗണന നൽകിയായിരുന്നു പഠനം. പൊതുവായ കാര്യങ്ങളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഒപ്പം സ്വയം കുറിപ്പുകൾ തയ്യാറാക്കി. മോക്ക് ടെസ്റ്റുകൾ പരിശീലിച്ചു. 120 ലധികം മോക്ക് ടെസ്റ്റുകൾ ചെയ്ത്, അനുകൂലവും പ്രതികൂലവുമായ കഴിവുകൾ തിരിച്ചറിഞ്ഞു. അതുപോലെ തന്നെ അഭിമുഖത്തിന് തയ്യാറെടുക്കാൻ ഓൺലൈൻ കോച്ചിം​ഗ് പ്ലാറ്റ്ഫോമുകളിൽ നിന്നും സഹായം തേടി. 

പ്രിലിമിനറി പരീക്ഷകൾക്ക് തയ്യാറെടുക്കുമ്പോൾ സാമ്പത്തിക ശാസ്ത്രവും രാഷ്ട്രീയവും ചരിത്രവും ഏറ്റവും പ്രധാനപ്പെട്ട വിഷയമാണെന്ന് സത്യം പറഞ്ഞു. ഉദ്യോഗാർത്ഥികൾ സമകാലിക വിഷയങ്ങൾക്കൊപ്പം ഈ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. പൊളിറ്റിക്കൽ സയൻസ് ഒരു ഐച്ഛിക വിഷയമായി തിരഞ്ഞെടുത്താണ് സത്യം ബിരുദം പൂർത്തിയാക്കിയത്. തന്റെ സ്വപ്നം പൂർത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് സത്യം ​ഗാന്ധി. ഈ വർഷത്തെ സിവിൽ സർവ്വീസ്  ടോപ്പർ, ശുഭം കുമാറും ബീഹാറിൽ നിന്നാണ്. സിവിൽ സർവീസിലെ അദ്ദേഹത്തിന്റെ മൂന്നാമത്തെ ശ്രമമാണിത്. 2019 ൽ 29ാം റാങ്ക് നേടി ശുഭം കുമാർ സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ചിരുന്നു. 

ഒന്നിൽ പിഴച്ചു, മൂന്നാം തവണ ഒന്നാമന്‍; സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ രാജ്യത്തെ ഒന്നാമനായി ശുഭംകുമാര്‍

Follow Us:
Download App:
  • android
  • ios