വിദ്യാര്‍ഥികളുടെ പഠനത്തിന് രക്ഷിതാക്കള്‍ക്ക് ഒരു ബുദ്ധിമുട്ടുവരാത്ത രീതിയില്‍ കുട്ടികളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

ആന്ധ്രാപ്രദേശ്: സ്‌കൂള്‍ കുട്ടികളുടെ ക്ഷേമം ലക്ഷ്യമിട്ട് പുതിയ പദ്ധതി പ്രഖ്യാപിച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഢി. എല്ലാ കുട്ടികള്‍ക്കും മൂന്ന് ജോഡി യൂണിഫോം, ഒരു ജോഡി ഷൂ, രണ്ട് ജോഡി സോക്സ്, പാഠപുസ്തകങ്ങള്‍, നോട്ടുബുക്കുകള്‍, ബെല്‍റ്റ്, സ്‌കൂള്‍ ബാഗ് എന്നിവയാണ് സ്‌കൂള്‍ കിറ്റില്‍ ഉള്ളത്. ഒന്നുമുതല്‍ പത്തുവരെയുള്ള സ്‌കൂള്‍ കുട്ടികള്‍ക്കാണ്‌ സൗജന്യക്കിറ്റുകള്‍ നല്‍കുക.

1600 രൂപ വിലവരുന്ന 42,34,322 കിറ്റുകള്‍ സംസ്ഥാനത്ത് ഒട്ടാകെ വിതരണം ചെയ്യും. 650 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുക. വിദ്യാര്‍ഥികളുടെ പഠനത്തിന് രക്ഷിതാക്കള്‍ക്ക് ഒരു ബുദ്ധിമുട്ടുവരാത്ത രീതിയില്‍ കുട്ടികളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

ഇത് സംസ്ഥാനത്തെ വിദ്യാഭ്യാസരംഗത്തെ പുതിയ തുടക്കമാണെന്നും സര്‍ക്കാര്‍ സ്‌കൂളിലേക്ക് കൂടുതല്‍ കുട്ടികളെ ആകര്‍ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയ പദ്ധതി പ്രാബല്യത്തില്‍ വരുന്നതോടെ രക്ഷിതാക്കള്‍ കുട്ടികളെ സ്‌കൂളിലേക്ക് അയക്കാന്‍ തയ്യാറാകുമെന്നും അവരുടെ വിദ്യാഭ്യാസകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാനും തയ്യാറാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു