ഈ അധ്യയന വർഷത്തെ സിലബസും സ്കൂൾ സമയവും വെട്ടിക്കുറയ്ക്കുന്ന കാര്യം പരിഗണനയിൽ: മന്ത്രി രമേഷ് പൊഖ്‍റിയാൽ
നിലവിലുള്ള സാഹചര്യവും മാതാപിതാക്കളുടെയും അധ്യാപകരുടെയും അഭ്യർഥനകളും പരിഗണിച്ച് സർക്കാർ ഇക്കാര്യത്തെക്കുറിച്ച് ആലോചിക്കുകയാണെന്ന് മാനവശേഷി മന്ത്രി രമേഷ് പൊഖ്രിയാൽ ട്വീറ്റ് ചെയ്തു.
ദില്ലി: കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ 2020-’21 അധ്യയനവർഷം സ്കൂളുകളിലെ പാഠ്യപദ്ധതിയും അധ്യയനസമയവും കുറയ്ക്കുന്ന കാര്യം കേന്ദ്രസർക്കാരിന്റെ പരിഗണനയിൽ. അധ്യയന ദിവസങ്ങൾ 220നു പകരം നൂറായി ചുരുക്കണമെന്ന നിർദേശം മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്. അധ്യാപകർക്കും അക്കാദമിക വിദഗ്ധർക്കും മറ്റും #syllabusforstudents2020 എന്ന ഹാഷ്ടാഗിൽ മാനവശേഷി മന്ത്രാലയത്തിന്റെയോ മന്ത്രിയുടെയോ ട്വിറ്റർ, ഫെയ്സ്ബുക് പേജുകളിൽ നിർദേശങ്ങൾ അറിയിക്കാം. ഇവ പരിഗണിച്ച് അന്തിമ തീരുമാനമെടുക്കുമെന്ന് മന്ത്രി പറഞ്ഞു.
നിലവിലുള്ള സാഹചര്യവും മാതാപിതാക്കളുടെയും അധ്യാപകരുടെയും അഭ്യർഥനകളും പരിഗണിച്ച് സർക്കാർ ഇക്കാര്യത്തെക്കുറിച്ച് ആലോചിക്കുകയാണെന്ന് മാനവശേഷി മന്ത്രി രമേഷ് പൊഖ്രിയാൽ ട്വീറ്റ് ചെയ്തു. പാഠ്യപദ്ധതിയും അധ്യയനസമയവും വെട്ടിക്കുറയ്ക്കുന്നതിനെക്കുറിച്ച് അധ്യാപകർ, അക്കാദമിക് വിദഗ്ധർ, വിദ്യാഭ്യാസപ്രവർത്തകർ എന്നിവരിൽനിന്ന് മന്ത്രി അഭിപ്രായങ്ങൾ തേടി. സിലബസ് വെട്ടിക്കുറയ്ക്കുമെന്നു സിബിഎസ്ഇ വ്യക്തമാക്കിയിരുന്നെങ്കിലും അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. അടുത്തവർഷത്തെ ജെഇഇ മെയിൻ, നീറ്റ് പ്രവേശന പരീക്ഷകളുടെ സിലബസിലും മാറ്റം വേണമെന്നു ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആവശ്യപ്പെട്ടിട്ടുണ്ട്.