ഇക്കുറി പരീക്ഷക്ക് ചൂടാകേണ്ട; പത്താം ക്ലാസ് കുട്ടികൾക്ക് ആശ്വാസമായത് സുഗതൻ മാഷിന്‍റെ ഇടപെടൽ
പരീക്ഷാ ചൂടിനൊപ്പം പുറത്തെ ചൂടും കുട്ടികൾക്ക് താങ്ങാവുന്നതിലും അപ്പുറമാണെന്നും കുട്ടികളുടെ റിസൾട്ടിനെ സാരമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് അധ്യാപകനായ എല്‍ സുഗതന്‍ പരാതി സമർപ്പിച്ചത്.
ഈ വർഷം മുതൽ പത്താം ക്ലാസ് കുട്ടികൾക്ക് ആശ്വസിക്കാം. അവർക്കിനി ചുട്ടുപൊള്ളുന്ന വേനലിൽ വീട്ടിൽ നിന്നും പരീക്ഷക്കായി ഇറങ്ങേണ്ടി വരില്ല. മാത്രവുമല്ല നട്ടുച്ചക്ക് മുൻപ് വീട്ടിൽ എത്തുകയും ചെയ്യാം. കുട്ടികള്‍ക്ക് ആശ്വാസകരമായ തീരുമാനം എടുപ്പിക്കാനുള്ള ശ്രമത്തിന് മുന്‍കൈയെടുത്തത് എല്‍ സുഗതന്‍ എന്ന അധ്യാപകനാണ്. ആലപ്പുഴ താമരക്കുളം വി വി എച്ച് എസ് എസിലെ അധ്യാപകനും സംസ്ഥാന അധ്യാപക അവാർഡ് ജേതാവും ബാലാവകാശ പ്രവർത്തകനുമായ എൽ സുഗതൻ ബാലാവകാശ കമ്മീഷനും സർക്കാരിനും സമർപ്പിച്ച നിവേദനത്തിലാണ് എസ് എസ് എൽ സി പരീക്ഷ ഈ വർഷം മുതൽ രാവിലെ നടത്താന്‍ തീരുമാനിച്ചത്.
പരീക്ഷാ ചൂടിനൊപ്പം പുറത്തെ ചൂടും കുട്ടികൾക്ക് താങ്ങാവുന്നതിലും അപ്പുറമാണെന്നും കുട്ടികളുടെ റിസൾട്ടിനെ സാരമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി സമർപ്പിച്ചത്. രാവിലെ പരീക്ഷ നടത്തുമ്പോൾ കുട്ടികൾക്ക് പ്രത്യേക ഉന്മേഷവും ഉണർവും ഉണ്ടാകുമെന്ന് കമ്മീഷൻ വിലയിരുത്തി. സ്കൂൾ ഉച്ചഭക്ഷണത്തിലെ വിഷം തീണ്ടിയ പച്ചക്കറി ഒഴിവാക്കാനും ഗുണനിലവാരമുള്ള അരി ഉപയോഗണമെന്നും സുഗതന്‍ മാഷ് പറയുന്നു. കേൾവിയെ സാരമായി ബാധിക്കുന്ന ടൂറിസ്റ്റ് ബസുകളിലെ അമിത ശബ്ദ കോലാഹലത്തിനെതിരെയും കുട്ടികളുടെ സുരക്ഷയ്ക്കായി സ്‌കൂളുകൾക്ക് മുൻവശം നടപ്പാതയും സുരക്ഷാവേലിയും നിർമ്മിക്കണമെന്നുൾപ്പെടെയുള്ള കുട്ടികളുടെ നിരവധി അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടത്തിന്റെ പാതയിലാണ് സുഗതൻ മാഷ്.