എസ്എസ്എൽസി ഫലം തയ്യാറാണെങ്കിലും സർക്കാർ രൂപീകരണം വൈകുന്നതിനാൽ പ്രഖ്യാപനത്തിൽ അനിശ്ചിതത്വം തുടരുന്നു. ഫലം എപ്പോൾ, ആര് പ്രഖ്യാപിക്കുമെന്ന കാര്യത്തിൽ നാളെ ചേരുന്ന പരീക്ഷ ബോർഡ് യോഗത്തിൽ തീരുമാനമുണ്ടാകും. മുൻ വർഷങ്ങളിൽ ഉന്നത ഉദ്യോഗസ്ഥർ ഫലം പ്രഖ്യാപിച്ച കീഴ്‌വഴക്കമുള്ളതിനാൽ അതും പരിഗണനയിലുണ്ട്.

തിരുവനന്തപുരം: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ തീരുമാനം നാളെയുണ്ടായേക്കുമെന്ന് സൂചന. നാളെ ചേരുന്ന പരീക്ഷ ബോർഡ് ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. ഫലം പ്രഖ്യാപനം എപ്പോൾ, ആര് നടത്തണമെന്നതിൽ തീരുമാനമെടുക്കും. സർക്കാർ രൂപീകരണം വൈകുന്നതിനൊപ്പ ഫലപ്രഖ്യാപനവും നീണ്ടുപോകുമോ എന്ന ആശങ്കയിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും. മറ്റ് സിലബുകളിലെല്ലാം ഫലം വന്നുവെങ്കിലും എസ്എസ്എൽസി ഫലം വരാത്തതിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശങ്കയുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

വെള്ളിയാഴ്ച ഫലപ്രഖ്യാപനമുണ്ടാകുമെന്നായിരുന്നു വി. ശിവൻകുട്ടി നേരത്തെ പറഞ്ഞത്. മൂല്യനിർണയം പൂർത്തിയായി. പരീക്ഷ ബോർഡ് ചേർന്ന് ഫലം അംഗീകരിച്ച് അന്തിമ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയാൽ പ്രഖ്യാപിക്കാം. പക്ഷെ പുതിയ സർക്കാർ ഇനിയും അധികാരമേൽക്കാത്ത സാഹചര്യത്തിൽ ആര് ഫലം പ്രഖ്യാപിക്കണം, എപ്പോൾ പ്രഖ്യാപിക്കണമെന്ന കാര്യത്തിലാണ് പരീക്ഷ ബോർഡ് തീരുമാനമെടുക്കുക. ലോക്സഭാ പെരുമാറ്റചട്ടം നിലവിലുണ്ടായിരുന്നതിനാൽ 2019ൽ ഫലം പ്രഖ്യാപിച്ചത് പൊതുവിദ്യാഭ്യാസ സെക്രട്ടറിയായിരുന്നു.

2016ൽ ഫലം പ്രഖ്യാപിച്ചത് ചീഫ് സെക്രട്ടറി. കീഴ്‍വഴക്കമുണ്ടെന്നതിനാൽ ഉന്നത ഉദ്യോഗസ്ഥർ ഫലം പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. അതോ പുതിയ മന്ത്രിക്കായി കാത്തിരിക്കണോ എന്നും നാളത്തെ പരീക്ഷ ബോർഡ് തീരുമാനിക്കും. 4.17 ലക്ഷം വിദ്യാർത്ഥികളാണ് ഈ വർഷം എസ്എസ്എൽസി എഴുതിയത്.