വിഷ്ണുപ്രിയക്ക് പഠിക്കണം, ടീച്ചറാകണം; പക്ഷേ വീട്ടിൽ വൈദ്യുതിയില്ല; അധികൃതരുടെ കനിവ് കാത്ത് ഒരു കുടുംബം
ഒരു ചെറിയ കാറ്റുവീശിയാൽ അണഞ്ഞു പോയേക്കാവുന്ന മണ്ണെണ്ണ വിളക്കിന്റെ വെളിച്ചമാണ് ഇപ്പോളും ഈ വീട്ടിലുള്ളവർ കഴിയുന്നത്. പഴയ പാഠപുസ്തകങ്ങളെയാണ് ഇവർ പഠനത്തിനായി ആശ്രയിക്കുന്നത്.
പാലക്കാട്: നന്നായി പഠിച്ച് ടീച്ചറാകണമെന്നാണ് വിഷ്ണുപ്രിയയുടെ ആഗ്രഹം. എന്നാൽ നന്നായി പഠിക്കണമെങ്കിൽ വീട്ടിൽ അതിനുള്ള അടിസ്ഥാന സൗകര്യങ്ങളെങ്കിലും വേണം. ഓൺലൈൻ ക്ലാസ്സുകളുടെ ഇക്കാലത്ത് കുറഞ്ഞത് വൈദ്യുതിയെങ്കിലും. പുതുശ്ശേരി ഇടപ്പാടത്തെ വിഷ്ണുപ്രിയയും ഇരട്ടസഹോദരൻ വിഷ്ണുവുമാണ് മണ്ണെണ്ണ വിളക്കിന്‍റെ ഇത്തിരി വെട്ടത്തിലിരുന്ന് പഠനം മുന്നോട്ട് കൊണ്ടുപോകുന്നത്. കുന്നാച്ചി ഹയർ സെക്കന്ററി സ്കൂളിലെ പത്താം തരം വിദ്യാർത്ഥികളാണ് ഇരുവരും.
വിക്ടേഴ്സ് ചാനൽ വഴിയുള്ള ക്ലാസുകളെക്കുറിച്ച് കേട്ടറിവ് മാത്രമേയുള്ളു ഇവർക്ക്. വീട്ടിൽ വൈദ്യുതിയില്ല, കൂലിപ്പണിക്കാരായ അച്ഛനുമമ്മയ്ക്കും സ്മാർട്ട് ഫോണും. ഒരു ചെറിയ കാറ്റുവീശിയാൽ അണഞ്ഞു പോയേക്കാവുന്ന മണ്ണെണ്ണ വിളക്കിന്റെ വെളിച്ചമാണ് ഇപ്പോളും ഈ വീട്ടിലുള്ളവർ കഴിയുന്നത്. പഴയ പാഠപുസ്തകങ്ങളെയാണ് ഇവർ പഠനത്തിനായി ആശ്രയിക്കുന്നത്.
വർഷങ്ങൾക്ക് മുമ്പ് പട്ടികജാതി വികസന വകുപ്പ് വഴി വീടിനുള്ള ധനസഹായം കിട്ടിയപ്പോൾ വാങ്ങിയതാണ് നാല് സെന്റ് കൃഷിയിടം. അതിലൊരു ചെറിയ വീടു വച്ചെങ്കിലും കെഎൽയു ലഭിക്കാത്തതിനാൽ വീട്ട് നമ്പർ പോലും കിട്ടിയില്ല. കെഎൽയു അനുവദിച്ച് കിട്ടാൻ ഓഫീസുകൾ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. രണ്ട് വർഷത്തിലധികമായി ഓഫീസുകൾ കയറിയിറങ്ങിയിട്ടും നടപടിയില്ലെന്ന് സത്യഭാമ പറയുന്നു. അധികൃതർ കനിയുന്നത് കാത്തിരിക്കുകയല്ലാതെ മറ്റു വഴികളൊന്നും മുൻപിലില്ലെന്ന് ഇവർ പറയുന്നു.