പത്താം ക്ലാസ് പരീക്ഷ ഇല്ല; ഇന്റേണൽ മാർക്കിന്റെ അടിസ്ഥാനത്തിൽ ജയിപ്പിക്കുമെന്ന് തെലങ്കാന സര്‍ക്കാര്‍
പത്താം ക്ലാസ് വിദ്യാർഥികൾക്ക് അവരുടെ ഇന്റേണൽ അസെയ്ൻമെന്റുകളിൽ ലഭിച്ച മാർക്കുകളുടെ അടിസ്ഥാനത്തിൽ ഗ്രേഡുകൾ നൽകി ജയിപ്പിക്കാനാണ് തീരുമാനമെന്ന് ഔദ്യോഗിക പത്രക്കുറിപ്പിൽ വ്യക്തമാക്കി.
ഹൈദരാബാദ്: പത്താം ക്ലാസ് വിദ്യാർത്ഥികളെ പരീക്ഷ ഇല്ലാതെ തന്നെ ജയിപ്പിക്കാൻ തീരുമാനിച്ച് തെലങ്കാന സർക്കാർ. കോവിഡിന്റെ പശ്ചാത്തലത്തിൽ പരീക്ഷ നടത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. ഇന്ന് മുതൽ ജൂലൈ അഞ്ച് വരെയായിരുന്നു നേരത്തെ പരീക്ഷകൾ നടത്താൻ തീരുമാനിച്ചിരുന്നത്. ഇതനുസരിച്ച് വിദ്യാർത്ഥികൾ രജിസ്ട്രേഷനും പൂർത്തിയാക്കിയിരുന്നു. മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ആണ് തിങ്കളാഴ്ച പരീക്ഷയില്ല എന്ന കാര്യം പ്രഖ്യാപിച്ചത്.
പത്താം ക്ലാസ് വിദ്യാർഥികൾക്ക് അവരുടെ ഇന്റേണൽ അസെയ്ൻമെന്റുകളിൽ ലഭിച്ച മാർക്കുകളുടെ അടിസ്ഥാനത്തിൽ ഗ്രേഡുകൾ നൽകി ജയിപ്പിക്കാനാണ് തീരുമാനമെന്ന് ഔദ്യോഗിക പത്രക്കുറിപ്പിൽ വ്യക്തമാക്കി. തലങ്കാനയിൽ ഈ വർഷം 5.35 ലക്ഷം പത്താം ക്ലാസ് വിദ്യാർഥികളാണുള്ളത്. ബിരുദ, ബിരുദാനന്തര തലങ്ങളിലെ പരീക്ഷയുടെ കാര്യം വരുംദിവസങ്ങളിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം തീരുമാനിക്കുമെന്നും പത്രക്കുറിപ്പിൽ പറയുന്നു.