ഇം​ഗ്ലീഷ് പരീക്ഷക്ക് 35ഉം കണക്കിന് 36ഉം മാർക്കാണ് അദ്ദേഹത്തിന് പത്താം ക്ലാസ് പരീക്ഷയിൽ ലഭിച്ചത്. 

ദില്ലി: പരീക്ഷകളിലെ മാർക്കല്ല ഒരു വ്യക്തിയുടെ ജീവിത വിജയത്തെ നിശ്ചയിക്കുന്നത്. മറിച്ച് കഠിനാധ്വാനവും നിശ്ചയദാർഡ്യവുമാണ്. അക്കാര്യത്തിന് മികച്ച ഉദാഹരണമാണ് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായ പത്താം ക്ലാസ് മാർക്ക് ഷീറ്റ്. ഗുജറാത്തിലെ ബറൂച്ച് ജില്ലയുടെ കലക്ടർ തുഷാർ സുമേരയുടെ മാർക്ക് ഷീറ്റാണിത്. ഇം​ഗ്ലീഷ് പരീക്ഷക്ക് 35ഉം കണക്കിന് 36ഉം മാർക്കാണ് അദ്ദേഹത്തിന് പത്താം ക്ലാസ് പരീക്ഷയിൽ ലഭിച്ചത്. പാസ്സാകാൻ മാത്രമുള്ള മാർക്കുകൾ മാത്രമേ നേടിയുള്ളൂവെങ്കിലും കഠിനാധ്വാനവും അർപ്പണബോധവും കൊണ്ട് ഇദ്ദേഹത്തിന് കളക്ടറാകാൻ സാധിച്ചു.

സുമേരയുടെ പത്താം ക്ലാസ് മാർക്ക് ഷീറ്റ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത് ഐഎഎസ് ഉദ്യോ​ഗസ്ഥനായ അവനീഷ് ശരൺ ആണ്. ഛത്തീസ്ഗഢ് കേഡറിലെ 2009 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അവനീഷ് ശരൺ പത്താം ക്ലാസ് മാർക്ക് ഷീറ്റിനൊപ്പം സുമേരയുടെ ചിത്രവും ട്വിറ്ററിൽ പങ്കുവച്ചു. നിരവധി പേരാണ് ഈ ട്വീറ്റിന് പ്രതികരണമറിയിച്ചിട്ടുള്ളത്. 2012 ലാണ് തുഷാർ സുമേര ഐഎഎസ് ഓഫീസറായി ചുമതലയേൽക്കുന്നത്. ആർട്‌സ് സ്ട്രീമിൽ ബിരുദം പൂർത്തിയാക്കിയ അദ്ദേഹം യുപിഎസ്‌സി പരീക്ഷ പാസാകുന്നതിന് മുമ്പ് സ്കൂൾ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. 

പത്താം ക്ലാസ് പരീക്ഷയിൽ ഇം​ഗ്ലീഷ് പരീക്ഷയിൽ 100 ൽ 35 മാർക്കും കണക്കിന് 100ൽ 36 മാർക്കും മാത്രമാണ് അദ്ദേഹം നേടിയത്. ജീവിതത്തിൽ ഒന്നുമാകാൻ പോകുന്നില്ലെന്ന് വിധിയെഴുതിയവരെ ഞെട്ടിച്ചു കൊണ്ടാണ് തുഷാർ സുമേര ഐഎഎസ് ഉദ്യോ​ഗസ്ഥനായതെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു. ട്വീറ്റിന് തുഷാർ സുമേര നന്ദിയും അറിയിച്ചു.

Scroll to load tweet…