ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ പാക്കിസ്ഥാനെ കീഴടക്കി വിജയത്തുടക്കമിട്ട ഇന്ത്യ ഒരുപിടി റെക്കോര്‍ഡുകള്‍ കൂടി തിരുത്തിയെഴുതി. അതില്‍ ചിലത് ഇതാ.

  • 2000നുശേഷം ഏകദിന ക്രിക്കറ്റില്‍ തുടര്‍ച്ചയായി മൂന്ന് പന്തുകളില്‍ സിക്സര്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് ഹര്‍ദ്ദീക് പാണ്ഡ്യ.2000ല്‍ സിംബാബ്‌വെയ്ക്കെതിരെ സഹീര്‍ ഖാനും സമാന നേട്ടം കൈവരിച്ചിരുന്നു.
  • ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ ബാറ്റിംഗ് സഖ്യമെന്ന റെക്കോര്‍ഡ് രോഹിത് ശര്‍മയും ശീഖര്‍ ധവാനും സ്വന്തമാക്കി. ഓപ്പണിംഗ് വിക്കറ്റില്‍ 136 റണ്‍സടിച്ച ഇരുവരും 86.33 റണ്‍സ് ശരാശരിയില്‍ ആകെ 518 റണ്‍സാണ് ഒരുമിച്ച് അടിച്ചെടുത്തത്. 635 റണ്‍സടിച്ചിട്ടുള്ള ചന്ദര്‍പോള്‍-ഗെയ്ല്‍ സഖ്യമാണ് ഇക്കാര്യത്തില്‍ രോഹിത്-ധവാന്‍ സഖ്യത്തിന് മുന്നിലുള്ളത്.
  • യുവരാജ് 29 പന്തില്‍ നേടിയ അര്‍ധസെഞ്ചുറി കരിയറിലെ തന്റെ രണ്ടാമത്തെ വേഗമേറിയ അര്‍ധസെഞ്ചുറിയാണ്. ഇന്ത്യാ-പാക് മത്സരങ്ങളിലെ വേഗമേറിയ മൂന്നാമത്തെ അര്‍ധസെഞ്ചുറിയാണിത്. സെവാഗ്(26 പന്തില്‍ 50), സന്ദീപ് പാട്ടീല്‍(27 പന്തില്‍ 50) എന്നിവരാണ് യുവരാജിന്റെ മുന്‍ഗാമികള്‍.
  • ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ മൂന്ന് സെഞ്ചുറി കൂട്ടുകെട്ടുകളുള്ള ഒരേയൊരു ബാറ്റിംഗ് സഖ്യമെന്ന റെക്കോര്‍ഡും ശീഖര്‍ ധവാനും രോഹിത് ശര്‍മയും ചേര്‍ന്ന് സ്വന്തമാക്കി. രണ്ട് തവണ വീതം സെഞ്ചുറി കൂട്ടുക്കെട്ട് ഉയര്‍ത്തയിട്ടുള്ള ഗിബ്സ്-സ്മിത്ത്, ചന്ദര്‍പോള്‍-ഗെയ്ല്‍ സഖ്യങ്ങളുടെ റെക്കോര്‍ഡാണ് ഇന്നലെ ഇരുവരും മറികടന്നത്.
  • ഏകദിന ചരിത്രത്തില്‍ ഇന്ത്യയുടെ ആദ്യ നാല് ബാറ്റ്സ്മാന്‍മാരും അര്‍ധസെഞ്ചുറി നേടുന്നത് ഇത് മൂന്നാം തവണയാണ്. 2006ലു 2007ലും ഇംഗ്ലണ്ടിനെതിരെ ഇന്ത്യ സമാന നേട്ടം കുറിച്ചിട്ടുണ്ട്.
  • റണ്‍സുകളുടെ അടിസഥാനത്തില്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ തങ്ങളുടെ ഏറ്റവും വലിയ വിജയമാണ് പാക്കിസ്ഥാനെതിരെ നേടിയത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ പാക്കിസ്ഥാന്‍ നേരിടുന്ന ഏറ്റവും വലിയ തോല്‍വിയുമാണിത്.
  • 24,156 പേരാണ്എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യാ-പാക് കളി കാണാനെത്തിയത്. ഈ വേദിയില്‍ ഒരുമത്സരം കാണാന്‍ ഏറ്റവും കൂടുതല്‍ പേരെത്തിയതും ഈ മത്സരത്തിലാണ്.