ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ ശ്രീലങ്കയ്ക്കെതിരെ പൂജ്യനായി പുറത്തായ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് നാണക്കേടിന്റെ റെക്കോര്‍ഡ്. ഐസിസി ടൂര്‍ണമെന്റുകളില്‍ കോലി ആദ്യമായാണ് പൂജ്യനായി പുറത്താവുന്നത്. ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി, ടി20 ലോകകപ്പ് എന്നിങ്ങനെയായി ഐസിസി ടൂര്‍ണമെന്റുകളില്‍ ഇതുവരെ കളിച്ച 43 മത്സരങ്ങളില്‍ ഇതാദ്യമായാണ് കോലി പൂജ്യനാവുന്നത്.

ലങ്കയ്ക്കെതിരെ മികച്ച റെക്കോര്‍ഡുള്ള താരമാണ് കോലി. ലങ്കയ്ക്കെതിരെ കളിച്ച മത്സരങ്ങളില്‍ 39 ഇന്നിംഗ്സുകളില്‍ നിന്ന്56.24 റണ്‍സ് ശരാശരിയില്‍ 1856 റണ്‍സാണ് കോലിയുടെ പേരിലുള്ളത്. ഇതില്‍ ആറ് സെഞ്ചുറിയും 10 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടുന്നു. ലങ്കയ്ക്കെതിരെ രോഹിത് ശര്‍മയും ശീഖര്‍ ധവാനും ചേര്‍ന്ന് മികച്ച അടിത്തറയാണ് ഇന്ത്യക്കൊരുക്കിയത്. രോഹിത് വീണതിന് പിന്നാലെ ക്രീസിലെത്തിയ കോലി നേരിട്ട അഞ്ചാം പന്തില്‍ പുറത്തായി.

നുവാന്‍ പ്രദീപിന്റെ പന്ത് തേര്‍ഡ് മാനിലേക്ക് കളിക്കാന്‍ ശ്രമിച്ച കോലിയെ വിക്കറ്റ് കീപ്പര്‍ ഡിക്‌വെല്ല കൈകകളിലൊതുക്കി. തുടര്‍ച്ചയായ രണ്ട് ഓവറുകളില്‍ വിക്കറ്റ് നഷ്ടമായത് ഇന്ത്യയുടെ സ്കോറിംഗിനെ നേരിയതോതില്‍ ബാധിക്കുകയും ചെയ്തു.