ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ മഴ രസംകൊല്ലിയാവുന്നു. പാക്കിസ്ഥാന്‍ ഇന്നിംഗ്സിനിടെ വീണ്ടും മഴ എത്തിയതിനാല്‍ പാക്കിസ്ഥാന്റ വിജയലക്ഷ്യം 41 ഓവറില്‍ 289 റണ്‍സായി കുറച്ചു. ഇന്ത്യന്‍ ബാറ്റിംഗിനിടെ നിരവധി തവണ മഴ കളി മുടക്കിയതിനെത്തുടര്‍ന്ന് മത്സരം 48 ഓവര്‍ വീതമാക്കി കുറച്ചിരുന്നു. ഇന്ത്യന്‍ ഇന്നിംഗ്സിന്റെ അവാന ഓവറിലും മഴ എത്തിയിരുന്നു.

ഇതിനെത്തുടര്‍ന്ന് ഇന്ത്യ 48 ഓവറില്‍ 319 റണ്‍സാണ് അടിച്ചതെങ്കിലും ഡെക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം പാക് ലക്ഷ്യം 48 ഓവറില്‍ 324 റണ്‍സായി പുനര്‍ നിശ്ചയിച്ചു. പാക് ബാറ്റിംഗ് തുടങ്ങിയശേഷം മഴയെത്തിയിനാല്‍ കളി വീണ്ടും നിര്‍ത്തി. ഇതോടെയാണ് പാക് ലക്ഷ്യം 41 ഓവറില്‍ 289 റണ്‍സായി പുനര്‍നിശ്ചയിച്ചത്.

പത്തോവര്‍ പൂര്‍ത്തിയായപ്പോള്‍ പാക്കിസ്ഥാന്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സെന്ന നിലയിലാണ്. 12 റണ്‍സെടുത്ത അഹമ്മദ് ഷെഹ്സാദിന്റെ വിക്കറ്റാണ് പാക്കിസ്ഥാന് നഷ്ടമായത്. ഷെഹ്സാദിനെ ഭുവനേശ്വര്‍കുമാര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. 36 റണ്‍സെടുത്ത അസ്ഹര്‍ അലിയും റണ്‍സൊന്നുമെടുക്കാതെ ബാബര്‍ അസമുമാണ് ക്രീസില്‍.