ദില്ലി: ഇന്ത്യന്‍ കോച്ചായി അനിൽ കുംബ്ലെയെ നിയമിച്ചതിനോട് ക്യാപ്റ്റന്‍ വിരാട് കോലിക്ക് തുടക്കം മുതലേ എതിര്‍പ്പുണ്ടായിരുന്നതായി വെളിപ്പെടുത്തൽ. സച്ചിന്‍, ഗാംഗുലി, ലക്ഷ്മൺ എന്നിവര്‍ അടങ്ങിയ സമിതിയുടെ തീരുമാനം ആയതു കൊണ്ട് മാത്രമാണ് കോലി പരസ്യമായി എതിര്‍ക്കാതിരുന്നതെന്ന് അന്നത്തെ ബിസിസിഐ സെക്രട്ടറി അജയ് ഷിര്‍ക്കേ വെളിപ്പെടുത്തി.

കോലിക്ക് ആശങ്കകളുണ്ടെന്ന് മനസ്സിലായപ്പോള്‍ ബിസിസഐ പ്രസിഡന്റായിരുന്ന അനുരാഗ് താക്കൂര്‍ ഇടപെട്ടു. ഇതിഹാസതാരങ്ങളുടെ തീരുമാനം അംഗീകരിക്കണമെന്ന് കോലിയോട് താക്കൂര്‍ ആവശ്യപ്പെട്ടതായും ഷിര്‍ക്കെ പറഞ്ഞു. കോലിയോട് അടുപ്പമുള്ള രവി ശാസ്ത്രിയെ തഴഞ്ഞായിരുന്നു കുംബ്ലെയെ ഇന്ത്യന്‍ പരിശീലകന്‍ ആക്കിയത്.

കുംബ്ലെയുമായി കോലിക്ക് തുടക്കംമുതലേ പ്രശ്നങ്ങളുണ്ടായിരുന്നതിലാണ് കരാര്‍ കാലാവധി ഒരുവര്‍ഷമായി നിജയപ്പെടുത്തിയതെന്നും ഇരുവരും യോജിച്ച് പോവുകയാണെങ്കില്‍ കരാര്‍ നീട്ടാമെന്നായിരുന്നു ധാരണയെന്നും ഷിര്‍ക്കെ വ്യക്തമാക്കി.