ലണ്ടന്‍: ജുനൈദ് ഖാന് പകരം വഹാബ് റിയാസിനെ അന്തിമ ഇവലവലില്‍ കളിപ്പിക്കാനുള്ള തീരുമാനത്തിന് പാക്കിസ്ഥാന്‍ വലിയ വിലകൊടുക്കേണ്ടിവന്നു. തുടക്കം മുതല്‍ അടിവാങ്ങിയ വഹാബ് ചാമ്പ്യന്‍സ് ട്രോഫിയിലെ നാണക്കേടിന്റെ റെക്കോര്‍ഡുമായാണ് ഗ്രൗണ്ട് വിട്ടത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന ബൗളറെന്ന റെക്കോര്‍ഡാണ് ഇപ്പോള്‍ വഹാബിന്റെ പേരിലായത്. 8.4 ഓവര്‍ എറിഞ്ഞ വഹാബ് റിയാസ് 87 റണ്‍സാണ് വഴങ്ങിയത്. മത്സരത്തിലെ ടോപ് സ്കോററായ ഇന്ത്യയുടെ രോഹിത് ശര്‍മ അടിച്ചതിലും നാലു റണ്‍സ് കുറവ്. 2004ല്‍ ഇംഗ്ലണ്ടിനെതിരെ സിംബാബ്‌വെയുടെ പന്യാന്‍ങ്കര വഴങ്ങിയ 86 റണ്‍സായിരുന്നു ചാമ്പ്യന്‍സ് ട്രോഫിയിലും ഇതിന് മുമ്പത്തെ മോശം ബൗളിംഗ്.

ഇത് നാലാം തവണയാണ് വഹാബ് ഒരു മത്സരത്തില്‍ 80 റണ്‍സിലധികം വഴങ്ങുന്നത്. ഏഴ് തവണ 80 റണ്‍സിലധികം വഴങ്ങിയിട്ടുള്ള ശ്രീലങ്കയുടെ ലസിത് മലിംഗയാണ് ഇക്കാര്യത്തില്‍ വഹാബിന്റെ മുന്‍ഗാമി. മത്സരത്തിലെ 46-ാം ഓവറിലാണ് വഹാബിനെ കോലിയും യുവരാജും കൂടി അടിച്ചു പരത്തിയത്. സ്ഥിരമായി നോബോള്‍ എറിയാറുള്ള വഹാബ് അത്രയും നേരം ഒറ്റ നോബോള്‍ പോലും എറിഞ്ഞിട്ടില്ലെന്ന കാര്യം കമന്റേറ്റര്‍മാര്‍ പറഞ്ഞ ഉടന്‍ വഹാബ് ആ ഓവറിലെ ആദ്യ പന്ത് നോ ബോളെറിഞ്ഞു.

അഞ്ച് പന്തെറിഞ്ഞ വഹാബ് കണങ്കാലിന് പരിക്കേറ്റ് ബൗളിംഗ് പൂര്‍ത്തിയാക്കാതെ കയറിപ്പോയി. 21 റണ്‍സാണ് ആ ഓവറില്‍ വഹാബ് എറിഞ്ഞ അഞ്ച് പന്തില്‍ നിന്ന് കോലിയും യുവിയും ചേര്‍ന്ന് അടിച്ചെടുത്തത്. ഇതിത് തൊട്ട് മുമ്പ് വബാഹ് എറിഞ്ഞ ഓവറില്‍ കോലിയെ ഫക്കര്‍ സമന്‍ കൈവിട്ടിരുന്നു. 2015ലെ ഏകദിന ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരെ വഹാബ് എറിഞ്ഞ സ്പെല്‍ ആരാധകര്‍ ഇപ്പോഴും മറന്നിട്ടുണ്ടാവില്ല. എന്നാല്‍ ലോകകപ്പിനുശേഷം വഹാബിന് കാര്യമായി തിളങ്ങാനായിട്ടില്ല.