ടാറ്റാ സൺസിൽ 18.5 ശതമാനം ഓഹരി എസ്പി ഗ്രൂപ്പിനുണ്ട്. 

മുംബൈ: ടാറ്റാ സൺസ് ബോർഡിൽ ഒരു സീറ്റിനുള്ള അവകാശം ഉൾപ്പെടെ ന്യൂനപക്ഷ ഓഹരി ഉടമയെന്ന നിലയിൽ ഷാപൂർജി പല്ലോഞ്ചി ഗ്രൂപ്പിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള എല്ലാ ഓപ്ഷനുകളും താൻ തേടിക്കൊണ്ടിരിക്കുകയാണെന്ന് ടാറ്റാ ഗ്രൂപ്പ് മുൻ ചെയർമാൻ സൈറസ് മിസ്ട്രി പറഞ്ഞു. ടാറ്റാ ഗ്രൂപ്പ് ചെയർമാനായി ബോംബെ ഹൗസിലേക്ക് ഇനി മടങ്ങാൻ തനിക്ക് താൽപ്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ടാറ്റാ സൺസിൽ 18.5 ശതമാനം ഓഹരി എസ്പി ഗ്രൂപ്പിനുണ്ട്. ടാറ്റാ ഗ്രൂപ്പിന്റെ ഹോൾഡിംഗ് കമ്പനിയായ ടാറ്റാ സൺസുമായുളള പ്രശ്നങ്ങളെ തുടര്‍ന്നാണ് 2016 ഒക്ടോബറിൽ മിസ്ട്രിയെ ചെയർമാന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയത്.

ജനുവരി 9 ന് ടിസി‌എസ് ബോർഡ് മീറ്റിംഗ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍, ടാറ്റാ സൺസ് എൻ‌സി‌എൽ‌ടി വിധിന്യായത്തെ ചോദ്യം ചെയ്യുകയും വിധിയില്‍ സ്റ്റേ ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു. സുപ്രീം കോടതി അവധി കഴിഞ്ഞ് ജനുവരി ആറിനാണ് ഇനി പ്രവര്‍ത്തിക്കുക. അതിന് ശേഷമായിരിക്കും കേസ് പരിഗണിക്കുക.