ഇന്ത്യയിൽ രണ്ടാം തരംഗത്തിന്റെ ഭാഗമായി കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയുമായുള്ള അതിർത്തികൾ അടയ്ക്കാൻ ബംഗ്ലാദേശ്

ധാക്ക: കൊവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ ഇന്ത്യയുമായുള്ള അതിർത്തികൾ അടയ്ക്കാൻ ബംഗ്ലാദേശ്. 14 ദിവസത്തേക്ക് ഇന്ത്യയുമായി പങ്കിടുന്ന അതിർത്തികൾ പൂർണമായും അടച്ചിടാൻ തീരുമാനിച്ചതായാണ് ന്യൂസ് ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദേശപ്രകാരം ഇന്ത്യയിൽ നിന്നുള്ളവർക്ക് രാജ്യം വിലക്കേർപ്പെടുത്തിയതായി ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി അസാദുസമാൻ ഖാൻ കമൽ പറഞ്ഞതായി ധാക്ക ട്രിബ്യൂണിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

വ്യാഴായ്ച നടന്ന മന്ത്രിതല ചർച്ചയിൽ ഇന്ത്യൻ അതിർത്തികൾ അടയ്ക്കാനുള്ള നിർദേശം തള്ളിയിരുന്നു. എന്നാൽ ഇന്ത്യയിൽ കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് റിപ്പോർട്ട്.

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജർമിനി, ഇറാൻ, യുകെ, കാനഡ, ഹോങ്കോങ്, യുഎഇ എന്നീ രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസ് നിർത്തിയിരുന്നു. ഇന്ത്യയിൽ 3,49,691 പുതിയ കൊവിഡ് കേസുകളാണ് ഇന്ന് രേഖപ്പെടുത്തിയത്. 

കഴിഞ്ഞ വർഷം കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഏറ്റവും വലിയ പ്രതിദിന വർധനവാണിത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊവിഡ് മൂലം രാജ്യത്ത് 2,767 പുതിയ മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്.