മെയ് അവസാനത്തോടെ ഒരു മാസത്തിലെ ഉത്പാദനം 100 ദശലക്ഷം ഡോസില്‍ കൂടുതലായി വര്‍ദ്ധിപ്പിക്കാന്‍ ഈ തുക അത്യവശ്യമാണ് എന്നാണ് ഇവര്‍ പറയുന്നത്. 

ദില്ലി: ലോകത്തിലെ ഏറ്റവും വലിയ കൊവിഡ് നിര്‍മ്മാതാക്കളായ പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സര്‍ക്കാറില്‍ നിന്നും വന്‍ സാമ്പത്തിക സഹായം ആവശ്യപ്പെട്ടു. നിലവില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൊവിഡ് വാക്സിന്‍ ആസ്ട്ര സെനിക്ക വാക്സിന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ കമ്പനിക്ക് 402.97 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ അതായത്, 3000 കോടി രൂപ വേണ്ടിവരുമെന്നാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പറയുന്നത്.

മെയ് അവസാനത്തോടെ ഒരു മാസത്തിലെ ഉത്പാദനം 100 ദശലക്ഷം ഡോസില്‍ കൂടുതലായി വര്‍ദ്ധിപ്പിക്കാന്‍ ഈ തുക അത്യവശ്യമാണ് എന്നാണ് ഇവര്‍ പറയുന്നത്. ഇപ്പോഴത്തെ ഉത്പാദനം മാസം 65-70 ദശലക്ഷം ഡോസാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഉത്പാദിപ്പിക്കുന്നത്. ഒരു ഡസനോളം രാജ്യങ്ങളില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് ആസ്ട്ര സെനിക്ക വാക്സിന്‍ വിതരണം ചെയ്യുന്നത്. ഇതിന് പുറമേ ബ്രിട്ടണ്‍, കാനഡ, സൌദി തുടങ്ങിയ രാജ്യങ്ങളിലും ഇവിടെ നിന്ന് വാക്സിന്‍ എത്തുന്നുണ്ട്.

ഇവിടെ ഉത്പാദിക്കുന്ന വാക്സിനാണ് കഴിഞ്ഞ ജനുവരി മധ്യത്തോടെ ഇന്ത്യയില്‍ അവതരിപ്പിച്ച വാക്സിന്‍ വിതരണത്തില്‍ ഉപയോഗിക്കുന്ന ഡോസുകളില്‍ 90 ശതമാനം. ഇത് ഏതാണ്ട് 86 ദശലക്ഷം ഡോസ് വരും. ഇതിനൊപ്പം തന്നെ തദ്ദേശിയമായി വികസിപ്പിച്ച ഭാരത് ബയോടെക്കിന്‍റെ വാക്സിനും ഇന്ത്യയില്‍‍ ഉപയോഗിക്കുന്നു. അതേ സമയം ഭാരത് ബയോടെക്കും ഇത്തരത്തില്‍ ഉത്പാദന പ്രതിസന്ധിയിലാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടിലുണ്ട്. 

നിലവില്‍ ഇന്ത്യയിലെ വാക്സിന്‍ കുത്തിവയ്പ്പ് 45 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമാണ് നല്‍കുന്നത്. ഇത് 135 കോടി ഇന്ത്യന്‍ ജനസംഖ്യയില്‍ 400 ദശലക്ഷം പേരെ മാത്രമാണ് ഉള്‍കൊള്ളുന്നത്.