18 മുതൽ 44 വയസുവരെയുളളവർക്കുള്ള വാക്സിനേഷൻ തിങ്കളാഴ്ച ആരംഭിക്കുമെന്ന് ദില്ലി മുഖ്യന്ത്രി അരവിന്ദ് കെജ്രിവാൾ. 

ദില്ലി: 18 മുതൽ 44 വയസുവരെയുളളവർക്കുള്ള വാക്സിനേഷൻ തിങ്കളാഴ്ച ആരംഭിക്കുമെന്ന് ദില്ലി മുഖ്യന്ത്രി അരവിന്ദ് കെജ്രിവാൾ. ഈ വിഭാഗത്തിൽ മെയ് ഒന്നിന്, ഇന്ന് ഒരു സെന്ററിൽ മാത്രമാണ് കൊവിഡ് വാക്സീൻ വിതരണം തുടങ്ങിയത്. ഇത് പ്രതീകാത്മകമായി മാത്രമാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം 4.5 ലക്ഷം വാക്സിൻ ഡോസുകൾ ലഭിച്ചുവെന്നും അത് തിങ്കളാഴ്ച മുതൽ എല്ലാ ജില്ലികളിലുമായി വിതരണം ചെയ്യുമെന്നും കെജ്രിവാൾ വ്യക്തമാക്കി. അതിനിടെ വാക്സീനെടുക്കാൻ രജിസ്റ്റർ ചെയ്തവർ മാത്രമേ വരാൻ പാടുള്ളൂവെന്നും അദ്ദേഹം പറഞ്ഞതായി ന്യൂസ് ഏജൻസിയായ എഎൻഐയെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

നേരത്തെ മെയ് ഒന്നു മുതൽ 18 മുതൽ 44 വരെയുള്ളവർക്കുള്ള വാക്സിനേഷൻ ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിനാവശ്യമായ വാക്സീനുകൾ സംസ്ഥാന സർക്കാറുകളും സ്വകാര്യ ആശുപത്രികളും നിർമാതാക്കളിൽ നിന്ന് നേരിട്ട് വാങ്ങാമെന്നുമായിരുന്നു കേന്ദ്രം വ്യക്തമാക്കിയത്. അതേസമയം തന്നെ അമ്പത് ശതമാനം വാക്സീൻ എത്തിക്കുമെന്നുമായിരുന്നു കേന്ദ്രം വ്യക്തമാക്കിയത്.

കൊവിഡ് വാക്സീന്റെ ലഭ്യതക്കുറവ് ചൂണ്ടിക്കാട്ടി ഈ പ്രായ പരിധിയിൽ പെട്ടവർക്കുള്ള വാക്സീനേഷൻ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ആരംഭിച്ചിട്ടില്ല. മഹാരാഷ്ട്രയും തമിഴ്നാടും മധ്യപ്രദേശുമടക്കമുള്ള സംസ്ഥാനങ്ങളെല്ലാം ഇതേ കാര്യം ആവർത്തിക്കുകയാണ്. എല്ലാ സംസ്ഥാനങ്ങളും വാക്സീന് ഓർഡർ നൽകിയെങ്കിലും ആർക്കും ലഭിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചിട്ടില്ല.