കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന കണ്ണൂര്‍ അടക്കമുളള വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍.  ജില്ലാ അതിര്‍ത്തികളിലും തമിഴ്നാട്, കര്‍ണാടക അതിര്‍ത്തികളിലും പരിശോധന ശക്തമാണ്. 

കോഴിക്കോട്: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന കണ്ണൂര്‍ അടക്കമുളള വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. ജില്ലാ അതിര്‍ത്തികളിലും തമിഴ്നാട്, കര്‍ണാടക അതിര്‍ത്തികളിലും പരിശോധന ശക്തമാണ്. കൊവിഡ് വ്യാപനം രൂക്ഷമായ കണ്ണൂരില്‍ പൊലീസിന്‍റെ പരിശോധനയും മറ്റും കൂടുതല്‍ കര്‍ശനമാണ്. അനാവശ്യമായി പുറത്തിറങ്ങി 270 വാഹനങ്ങളായിരുന്നു ഇന്നലെ പിടിച്ചെടുത്തത്.ഏഴായിരത്തിലേറെ ആളുകളെ താക്കീത് ചെയ്ത് വിട്ടു. അഴീക്കൽ, അഴീക്കോട് ഹാർബറുകളിൽ മത്സ്യലേലം ഒഴിവാക്കുമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. ജില്ലയിൽ കൊവിഡ് പോസറ്റീവായവരുടെ എണ്ണം തുടർച്ചയായി രണ്ട് ദിവസങ്ങളിൽ മൂവായിരത്തിന് മുകളിലാണ്.

കോഴിക്കോട് ജില്ലയില്‍ രണ്ടാം ദിവസവും വാഹന പരിശോധന ശക്തം. 51 ഇടങ്ങളിലാണ് ബാരിക്കേഡുകള്‍ തീര്‍ത്ത് പൊലീസ് പരിശോധന നടത്തുന്നത്. ആയിരത്തിലധികം പൊലീസുകാരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. ഇന്നലത്തെ അപേക്ഷിച്ച് നിരത്തുകളില്‍ ഇന്ന് വാഹനങ്ങളുടെ എണ്ണം കുറവാണ്. ഇന്നലെ മാത്രം ലോക്ഡൗണ്‍ നിയമം ലംഘിച്ച 986 കേസുകളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്.

കാസർകോട്ടെ സ്വകാര്യ ആശുപ്പത്രികളിലേക്കുള്ള ഓക്സിജൻ വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം. മംഗളൂരുവിൽ ഉൾപ്പെടെ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അവിടെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാനാണ് നടപടിയെന്നാണ് വിശദീകരണം. എന്നാൽ കാസർകോട് കളക്ടർ നൽകുന്ന സമ്മതപത്രം ഹാജരാക്കിയാൽ ഓക്സിജൻ നൽകാമെന്നും ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം കാസർകോട് ഏറ്റവും ഉയർന്ന ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കായിരുന്നു ഇന്നലെ രേഖപ്പെടുതതിയത്.

വയനാട്ടിൽ ചുരുക്കം വാഹനങ്ങളെ നിരത്തിലിറങ്ങിയുള്ളൂ.വിവിധയിടങ്ങളില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ നിയന്ത്രണങ്ങള്‍ പാലിക്കാത്ത എട്ട് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മീനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് അധികവും. സെക്ടറൽ മജിസ്ട്രേട്ടുമാരുടെ പരിശോധനയില്‍ 30 കേസുകള്‍ ഇന്ന് രജിസ്ടർ ചെയ്തിട്ടുണ്ട്. തമിഴ്നാട്ടില്‍ നാളെ മുതല്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരള തമിഴ്നാട് അതിർത്ഥിയില്‍ പരിശോധനകള്‍ ശക്തമാക്കി.

മലപ്പുറത്ത് ലോക്ഡൗൺ പൂർണമാണ്.. പോലീസിന്റെ ഇ പാസ് ഇല്ലാത്തവരെ സത്യവാങ്ങ്മൂലം കാണിക്കണം. ജില്ലാ അതിർത്തിയിൽ ശക്തമായ പരിശോധന തുടരുകയാണ്. സംസ്ഥാന അതിർത്തിയായ നാടുകാണി അടച്ചതിനാൽ ചരക്ക് വാഹനങ്ങളെ മാത്രമാണ് കടത്തിവിടുന്നത്. ഇന്നലെ ആറ് പേർക്കെതിരെയാണ് ജില്ലയിൽ കേസെടുത്തത്. 235 വാഹനങ്ങൾ പിടിച്ചെടുത്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona