87 പന്തിൽ 103 റൺസ് നേടിയ ആശിർവാദിന്റെ അക്രമോത്സുക ബാറ്റിംഗ് ശൈലിയും ആഘോഷവും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
സമസ്തിപൂർ: ഇന്ത്യൻ ക്രിക്കറ്റിൽ റെക്കോര്‍ഡുകള്‍ തകര്‍ക്കുന്ന 15-കാരൻ വൈഭവ് സൂര്യവംശിയുടെ വാർത്തകൾക്ക് പിന്നാലെ ഇതാ സൂര്യവംശി കുടുംബത്തിൽ നിന്ന് മറ്റൊരു താരോദയം കൂടി. പത്തു വയസ്സ് മാത്രം പ്രായമുള്ള വൈഭവിന്‍റെ അനുജൻ ആശിർവാദ് സൂര്യവംശിയാണ് പ്രാദേശിക പരിശീലന മത്സരത്തിൽ തകർപ്പൻ സെഞ്ച്വറി നേടി വാര്‍ത്ത സൃഷ്ടിച്ചത്.
സമസ്തിപൂരിൽ നടന്ന പരിശീലന മത്സരത്തിൽ ക്രിക്കറ്റ് അക്കാദമി താജ്പൂരിന് വേണ്ടി പാഡണിഞ്ഞ വലംകൈയൻ ബാറ്ററായ ആശിര്‍വാദ് 87 പന്തില്‍ 103 റൺസ് അടിച്ചുകൂട്ടി. ചേട്ടൻ വൈഭവിനെ ഓർമ്മിപ്പിക്കുന്ന രീതിയിലുള്ള അക്രമോത്സുക ബാറ്റിങ് ശൈലി പുറത്തെടുത്ത ആശിർവാദിന്‍റെ ഇന്നിങ്സിൽ 20 ഫോറുകളും ഒരു സിക്സറും ഉൾപ്പെട്ടിരുന്നു.
ഹെൽമെറ്റ് ഊരി, ബാറ്റ് ഉയർത്തി ആഘോഷം; ചിത്രങ്ങൾ വൈറൽ
വൈഭവിന്‍റെ മൂത്ത സഹോദരനായ ഉജ്ജ്വൽ സൂര്യവംശിയാണ് ആശിർവാദിന്‍റെ ഈ തകർപ്പൻ പ്രകടനത്തിന്‍റെ വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ആശിർവാദിന്‍റെ സെഞ്ച്വറിയുടെയും സഹതാരം ശിവം രാജ് (52 റൺസ്) നേടിയ അർദ്ധസെഞ്ച്വറിയുടെയും കരുത്തിൽ ക്രിക്കറ്റ് അക്കാദമി താജ്പൂർ 29.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 234 റൺസെടുത്തു.
മത്സരത്തിന് ശേഷം ഹെൽമെറ്റ് ഊരി, ബാറ്റ് വായുവിലുയർത്തി സെഞ്ച്വറി ആഘോഷം നടത്തുന്ന ആശിർവാദിന്‍റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇതിനോടകം തരംഗമായിക്കഴിഞ്ഞു. ഇത്രയും ചെറിയ പ്രായത്തിൽ ആശിര്‍വാദ് പുറത്തെടുത്ത ആത്മവിശ്വാസത്തെയും മനോഹരമായ ഷോട്ട് സെലക്ഷനെയും ആരാധകര്‍ പ്രശംസകൊണ്ട് മൂടി.
ചേട്ടൻ വൈഭവ് സൂര്യവംശി ലോക ക്രിക്കറ്റിനെ അമ്പരപ്പിച്ചുകൊണ്ട് മുന്നേറുന്നതിനിടയിലാണ് അനുജന്‍റെ വരവ്. കഴിഞ്ഞ ഐപിഎൽ സീസണിൽ ഓറഞ്ച് ക്യാപ്പും ഏറ്റവും കൂടുതൽ സിക്സറുകൾ പറത്തിയതിനുള്ള പുരസ്കാരവുമടക്കം അഞ്ച് അവാർഡുകളാണ് 15-കാരനായ വൈഭവ് വാരിക്കൂട്ടിയത്.
ഇതിന് പിന്നാലെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ഇന്ത്യൻ ടി20 ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വൈഭവ്, ഇന്ത്യൻ ജേഴ്‌സിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്ര നേട്ടവും സ്വന്തമാക്കിയിരുന്നു. നിലവിൽ ശ്രീലങ്കയിൽ ഇന്ത്യ എ ടീമിനൊപ്പം കളിക്കുകയാണ് വൈഭവ്.
