ലോകോത്തര പേസര്‍മാരായ ജോഷ് ഹേസല്‍വുഡിനെയും ഭുവനേശ്വര്‍ കുമാറിനെയും നിലം തൊടാതെ പറത്തിയാണ് വൈഭവ് ആര്‍സിബിക്കെതിരെ വെറും 15 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചത്.
ഗുവാഹത്തി: ഐപിഎല്ലില്‍ വീണ്ടും വൈഭവ് സൂര്യവംശിയുടെ താണ്ഡവം. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ 15 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച വൈഭവ് രണ്ട് തവണ ഈ നേട്ടം കൈവരിക്കുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി. ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെയും വൈഭവ് 15 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചിരുന്നു. ഐപിഎല്ലില്‍ രണ്ട് തവണ 15 പന്തില്‍ അര്‍ധസെഞ്ചുറി തികയ്ക്കുന്ന രണ്ടാമത്തെ മാത്രം താരവും ആദ്യ ഇന്ത്യൻ താരവുമാണ വൈഭവ്. ഓസ്ട്രേലിയൻ താരം ജേക്ക് ഫ്രേസര്‍ മക്ഗുര്‍ക് 2024 ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി രണ്ട് തവണ 15 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചിരുന്നു.
ലോകോത്തര പേസര്‍മാരായ ജോഷ് ഹേസല്‍വുഡിനെയും ഭുവനേശ്വര്‍ കുമാറിനെയും നിലം തൊടാതെ പറത്തിയാണ് വൈഭവ് ആര്‍സിബിക്കെതിരെ വെറും 15 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചത്. ആദ്യ ഓവറില്‍ ഭുവനേശ്വര്‍ കുമാറിനെതിരെ ബൗണ്ടറിയടിച്ചാണ് വൈഭവ് തുടങ്ങിയത്. ഭുവിയെ ഒരു തവണകൂടി അതേ ഓവറില്‍ വൈഭവ് ബൗണ്ടറിയിലേക്ക് പറത്തി. ജോഷ് ഹേസല്‍വുഡിനെ രണ്ട് തവണ സിക്സിന് പറത്തിയ ജയ്സ്വാളിനെ ഹേസല്‍വുഡ് തന്നെ രണ്ടാം ഓവറില്‍ വീഴ്ത്തിയതോടെയാണ് വൈഭവ് ആക്രമണത്തിന്‍റെ കടിഞ്ഞാൺ ഏറ്റെടുത്തത്. അഭിനന്ദന്‍ സിംഗിനെതിരെ തുടര്‍ച്ചയായി രണ്ട് ഫോറും സിക്സും പറത്തിയ വൈഭവ് നാലാം ഓവര്‍ എറിയാനെത്തിയ ജോഷ് ഹേസല്‍വുഡിന്‍റെ നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി. അടുത്ത രണ്ട് പന്തുകളും ബൗണ്ടറി കടത്തി ഹാട്രിക്ക് ബൗണ്ടറി പൂര്‍ത്തിയാക്കിയ വൈഭവ് അവസാന പന്തില്‍ ഹേസല്‍വുഡിനെ സിക്സിന് പറത്തി.
അഞ്ചാം ഓവറില്‍ ഭുവനേശ്വര്‍ കുമാറിന്‍റെ നേരിട്ട ആദ്യ രണ്ട് പന്തുകളും സിക്സിന് പറത്തി വൈഭവ് 15 പന്തില്‍ അര്‍സെഞ്ചുറിയിലെത്തി. 9 പന്തില്‍ 23 റണ്‍സായിരുന്ന വൈഭവ് അവസാനം നേരിട്ട 6 പന്തില്‍ 3 ഫോറും 3 സിക്സും പറത്തിയാണ് 15 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയത്. ജോഷ് ഹേസല്‍വുഡിന്‍റെ നാലം ഓവറില്‍ 19 റണ്‍സും ഭുവനേശ്വര്‍ കുമാറിന്‍റെ അഞ്ചാം ഓവറില്‍ 17 റണ്‍സുമാണ് വൈഭവ് അടിച്ചെടുത്തത്. ഐപിഎല്ലില്‍ അതിവേഗം അര്‍ധസെഞ്ചുറി തികയ്ക്കുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് വൈഭവ്.
ഇതോടെ 20 പന്തില്‍ കുറവ് പന്തുകളില്‍ ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ചുറികള്‍ തികക്കുന്ന ബാറ്റര്‍മാരില്‍ അഞ്ചാം സ്ഥാനത്തെത്താനും വൈഭവിനായി. നാലു തവണ വീതം ഈ നേട്ടം കൈവരിച്ച നിക്കോളാസ് പുരാന്‍, അഭിഷേക് ശര്‍ന, മൂന്ന് തവണ വീതം ഈ നേട്ടത്തിലെത്തിയ ജേക് ഫ്രേസര്‍ മക്‌ഗുര്‍ഗ്, ട്രാവിസ് ഹെഡ് എന്നിവരാണ് അഭിഷേകിന് മുന്നിലുള്ളത്. ഒമ്പതാം ഓവറിലെ ആദ്യ പന്തില്‍ ക്രനാല്‍ പാണ്ഡ്യയെ സിക്സ് പറത്താനുള്ള ശ്രമത്തില്‍ വിരാട് കോലിക്ക് ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ 26 പന്തില്‍ 78 റണ്‍സടിച്ച വൈഭവ് എട്ട് ഫോറും ഏഴ് സിക്സും പറത്തിയിരുന്നു. 8 ഓവറില്‍ രാജസ്ഥാനെ 129 റണ്‍സിലെത്തിച്ചാണ് വൈഭവ് പുറത്തായത്.
