നേപ്പാള്‍ ക്രിക്കറ്റര്‍ സന്ദീപ് ലമിച്ചാനെയ്‌ക്കെതിരെ പീഡന പരാതിയുമായി 17 വയസുകാരി
നേപ്പാള്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഓഗസ്റ്റ് 21ന് കാഠ്‌മണ്ഡുവിലെ ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു
കാഠ്‌മണ്ഡു: നേപ്പാള്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ലെഗ് സ്‌പിന്നറുമായ സന്ദീപ് ലമിച്ചാനെയ്‌ക്കെതിരെ പീഡന പരാതിയുമായി 17 വയസുകാരി. പെണ്‍കുട്ടി കാഠ്‌മണ്ഡു പൊലീസില്‍ പരാതി നല്‍കി. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിച്ചുകൊണ്ടിരിക്കുന്ന ലമിച്ചാനെ ആരോപണത്തില്‍ പ്രതികരിച്ചിട്ടില്ല. പരാതിയിന്‍മേല്‍ കാഠ്‌മണ്ഡു വാലി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
സന്ദീപ് ലമിച്ചാനെ ഓഗസ്റ്റ് 21ന് കാഠ്‌മണ്ഡുവിലെ ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. ഓഗസ്റ്റ് 22ന് നേപ്പാൾ ക്രിക്കറ്റ് ടീം കെനിയയിലേക്ക് പുറപ്പെടുന്നതിന്‍റെ തലേന്ന് സന്ദീപ് ലമിച്ചനെ പെണ്‍കുട്ടിയോട് യാത്ര പോകാൻ ആവശ്യപ്പെട്ടിരുന്നു. രാത്രി 8 മണിയോടെ ഗേറ്റുകൾ അടച്ചതിനാൽ പെണ്‍കുട്ടിക്ക് ഹോസ്റ്റലിലേക്ക് തിരികെ മടങ്ങാൻ കഴിഞ്ഞില്ല, കാഠ്‌മണ്ഡുവിലെ ഹോട്ടലിൽ താമസിക്കാൻ നിർബന്ധിതയായി. ഈ ഹോട്ടലില്‍ വച്ചാണ് സന്ദീപ് ലമിച്ചാനെ പീഡിപ്പിച്ചത് എന്നാണ് പെണ്‍കുട്ടിയുടെ പരാതി. പരാതി നല്‍കിയതിന് തൊട്ടുപിന്നാലെ പെണ്‍കുട്ടിയെ ആരോഗ്യപരിശോധനയ്‌ക്ക് വിധേയയാക്കി. ലമിച്ചാനെയുടെ ആരാധികയായ പെണ്‍കുട്ടി താരവുമായി വാട്‌സ്‌ആപ്പിലും സ്‌നാപ്‌ചാറ്റിലും മുമ്പ് സംസാരിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. നേരില്‍ കാണാന്‍ ക്രിക്കറ്റര്‍ തന്നെയാണ് താല്‍പര്യം അറിയിച്ചത്.
അന്വേഷണത്തിനായി ഹാജരാകാന്‍ കരീബിയന്‍ പ്രീമിയര്‍ ലീഗിനിടെ സന്ദീപ് ലമിച്ചാനെയോട് ആവശ്യപ്പെടുമോ എന്ന് വ്യക്തമല്ല. താരത്തിനെതിരെ നേപ്പാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ നടപടിയെടുക്കുമോ എന്നും അറിവായിട്ടില്ല.
2018ലാണ് സന്ദീപ് ലമിച്ചാനെ നേപ്പാള്‍ ടീമിനായി അരങ്ങേറിയത്. 30 ഏകദിനങ്ങളില്‍ 69 വിക്കറ്റും 40 രാജ്യാന്തര ടി20കളില്‍ 78 വിക്കറ്റുകളും നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ ഒന്‍പത് മത്സരങ്ങളില്‍ കളിച്ചിട്ടുള്ള താരം 13 വിക്കറ്റും പേരിലാക്കി. ഏകദിനത്തില്‍ 11 റണ്ണിന് ആറും ടി20യില്‍ 9 റണ്ണിന് അഞ്ചും വിക്കറ്റാണ് മികച്ച പ്രകടനം. ഐപിഎല്ലില്‍ കളിച്ച ആദ്യ നേപ്പാളി ക്രിക്കറ്ററാണ്. 2019 ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ നേപ്പാളിന്‍റെ പ്രതീക്ഷയായി മാറിയ താരം കൂടിയാണ് സന്ദീപ് ലമിച്ചാനെ