ലോകകപ്പ് ക്രിക്കറ്റിലും ഫുട്ബോളിലും കളിച്ചത് രണ്ടേ രണ്ടുപേർ, ഇത് അപൂർവങ്ങളില്‍ അപൂര്‍വ ഭാഗ്യം
ഇംഗ്ലണ്ടിലെ ബാത് സിറ്റി ഫുട്ബോള്‍ ക്ലബ്ബിന്‍റെയും മൈന്‍ഹെഡ് അസോസിയേഷന്‍ എഫ് സിയുടെയും ട്രയല്‍സില്‍ പങ്കെടുത്തിട്ടുള്ള റിച്ചാര്‍ഡ്സ് പിന്നീട് ക്രിക്കറ്റ് തന്നെ കരിയറാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

തിരുവനന്തപുരം: ലോകകപ്പ് മത്സരത്തില്‍ കളിക്കുകയെന്നത് ഏതൊരു കായികതാരത്തിന്‍റെയും സ്വപ്നമാണ്. അതു ഫുട്ബോളിലായാലും ക്രിക്കറ്റിലായാലും ഒരുപോലെയാണ്. എന്നാല്‍ ഈ രണ്ട് ഇനങ്ങളിലും ലോകകപ്പില്‍ കളിക്കാന്‍ സാധിച്ചാലോ? അത് ഒരു അത്യാഗ്രഹമാണെന്ന് ചിലര്‍ പറഞ്ഞേക്കാം. അല്ലെങ്കില്‍ അപൂര്‍വമായിട്ട് മാത്രം സംഭവിക്കുന്ന കാര്യം.
ഫിഫ ഫുട്‌ബോള്‍ ലോകകപ്പിലും ഐ സി സി ക്രിക്കറ്റ് ലോകകപ്പിലും കളിച്ച രണ്ട് കായിക താരങ്ങളുണ്ട്. വിന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം സാക്ഷാല്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് ആണ് ആ ഭാഗ്യം ലഭിച്ച അപൂര്‍ താരങ്ങളിലൊരാള്‍. ക്രിക്കറ്റില്‍ സജീവമാകും മുമ്പ് ആന്‍റിഗ്വയ്‌ക്കുവേണ്ടിയായിരുന്നു റിച്ചാര്‍ഡ്സ് ഫുട്‌ബോള്‍ ലോകകപ്പില്‍ കളിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍. 1974 ഫുട്ബോള്‍ ലോകകപ്പിനുള്ള യോഗ്യതാ മത്സരത്തിലായിരുന്നു റിച്ചാര്‍ഡ്സ് ആന്‍റിഗ്വക്കായി കളിച്ചത്.
ഇംഗ്ലണ്ടിലെ ബാത് സിറ്റി ഫുട്ബോള്‍ ക്ലബ്ബിന്‍റെയും മൈന്‍ഹെഡ് അസോസിയേഷന്‍ എഫ് സിയുടെയും ട്രയല്‍സില്‍ പങ്കെടുത്തിട്ടുള്ള റിച്ചാര്‍ഡ്സ് പിന്നീട് ക്രിക്കറ്റ് തന്നെ കരിയറാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച ബാറ്റര്‍മാരിലൊരാളായി വിലയിരുത്തപ്പെടുന്ന റിച്ചാര്‍ഡ്സ്1974 മുതല്‍ 1991വരെ 127 ടെസ്റ്റിലും 181 ഏകദിനത്തിലും വിന്‍ഡീസിനായി കളിച്ചു. 1984 മുതല്‍ 91 വരെ വിന്‍ഡീസിന്‍റെ നായകനുമായിരുന്നു.
ക്രിക്കറ്റിലും ഫുട്ബോളിലും ലോകകപ്പ് കളിച്ച പുരുഷ താരം റിച്ചാര്‍ഡ്സ് മാത്രമാണെങ്കില്‍ വനിതാ ക്രിക്കറ്റില്‍ ഈ നേട്ടത്തിന് ഉടമയായ ഒരു ഓസ്ട്രേലിയന്‍ താരമുണ്ട്. ഓസീസ് ക്യാപ്റ്റനായിരു്നന എല്ലിസ് പെറി. 2007ല്‍ പതിനാറാം വയസില്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയ പെറി രണ്ടാഴ്ചക്കുഷശേഷം ഓസ്ട്രേലിയയുടെ വനിതാ ഫുട്ബോള്‍ ടീമിലും അരങ്ങേറി. 2011ലെ ഫിഫ വനിതാ ഫുട്ബോള്‍ ലോകകപ്പ് ക്വാര്‍ട്ടറില്‍ ജര്‍മനിക്കെതിരെ പെറി നേടിയ ഗോള്‍ ഇപ്പോഴും ആരാധകമനസിലുണ്ട്. ക്രിക്കറ്റില്‍ പിന്നീട് ഏഴ് ടെസ്റ്റിലും 97 ഏകദിനത്തിലും 90 ടി20യിലും എല്ലിസ് പെറി ഓസിസിനായി കളിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക