ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ബാറ്റ് ചെയ്യാതിരുന്ന ഓപ്പണര്‍ ഇമാം ഉള്‍ ഹഖിന്റെ പരിക്കിനെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് പാകിസ്ഥാന്‍ സെലക്ടര്‍ ആഖിബ് ജാവേദ്.

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ ഇരു ഇന്നിങ്‌സുകളിലും ബാറ്റിംഗിന് ഇറങ്ങാതിരുന്ന ഓപ്പണര്‍ ഇമാം ഉള്‍ ഹഖിന്റെ പരിക്കിനെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് പാകിസ്ഥാന്‍ സെലക്ടര്‍ ആഖിബ് ജാവേദ്. പരമ്പരയിലെ തുടര്‍ച്ചയായ തോല്‍വികള്‍ക്ക് പിന്നാലെ ഇംഗ്ലണ്ടില്‍ നിന്ന് ഏഴ് കളിക്കാരെ തിരിച്ചുവിളിച്ച പിസിബിയുടെ തീരുമാനത്തെയും അദ്ദേഹം ന്യായീകരിച്ചു. ലോര്‍ഡ്‌സില്‍ നടന്ന മത്സരത്തിന്റെ ആദ്യ ദിവസം ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് ഇമാമിന് പരിക്കേറ്റത്. തുടര്‍ന്ന് 194 റണ്‍സിന്റെ തോല്‍വി വഴങ്ങിയ മത്സരത്തില്‍ താരം ബാറ്റിംഗിന് ഇറങ്ങിയിരുന്നില്ല.

എങ്ങനെയാണ് രണ്ട് ഇന്നിങ്‌സുകളിലും ബാറ്റിംഗിന് ഇറങ്ങാതിരിക്കാന്‍ കഴിയുകയെന്ന് ജാവേദ് ചോദ്യം ചെയ്തു. 'ഈ വിഷയത്തില്‍ ഒരു അന്വേഷണം നടക്കും. ഒരാള്‍ക്ക് എങ്ങനെയാണ് രണ്ട് ഇന്നിങ്‌സുകളിലും ബാറ്റിംഗിന് ഇറങ്ങാതിരിക്കാന്‍ കഴിയുക?' മുന്‍ മുഖ്യ സെലക്ടര്‍ മുഹമ്മദ് വസീം ഉള്‍പ്പെടെയുള്ളവരും ഇമാമിന്റെ പരിക്കില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഹെഡിങ്്‌ലയിലും ലോര്‍ഡ്‌സിലുമുള്ള തോല്‍വികള്‍ക്ക് ശേഷം പാകിസ്ഥാന്‍ ടീമിലും കോച്ചിങ് സ്റ്റാഫിലും വലിയ അഴിച്ചുപണികള്‍ നടത്തിയതിന് പിന്നാലെയാണ് ഈ പരിക്ക് വിവാദവും ഉണ്ടായിരിക്കുന്നത്.

ഏഴ് കളിക്കാരെ ഇംഗ്ലണ്ടില്‍ നിന്ന് തിരിച്ചുവിളിച്ചപ്പോള്‍, ഹെഡ് കോച്ച് സര്‍ഫറാസ് അഹമ്മദ്, ബോളിങ് കോച്ച് ഉമര്‍ ഗുല്‍ എന്നിവരും സ്ഥാനമൊഴിഞ്ഞു. രണ്ട് വലിയ തോല്‍വികള്‍ക്ക് ശേഷം പഴയ കോമ്പിനേഷനുമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് ജാവേദ് വ്യക്തമാക്കി. അഞ്ച് പുതിയ കളിക്കാരെയാണ് സെലക്ടര്‍മാര്‍ ടീമില്‍ ഉള്‍പ്പെടുത്തിയത്.

ആദ്യ ടെസ്റ്റിന് ശേഷം ലോര്‍ഡ്‌സ് ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനെക്കുറിച്ച് താന്‍ ബാബര്‍ അസമും കോച്ചുമായി സംസാരിച്ചിരുന്നതായും ജാവേദ് വെളിപ്പെടുത്തി. 140 കി.മീ വേഗത്തില്‍ പന്തെറിയുന്ന ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടര്‍ ഉബൈദ് ഷാ, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഗാസി ഘോരി എന്നിവരെ ഉള്‍പ്പെടുത്തണമെന്നായിരുന്നു ജാവേദിന്റെ ആവശ്യം.

രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ തിരഞ്ഞെടുക്കുന്നതില്‍ സെലക്ഷന്‍ കമ്മിറ്റിയും ടീം മാനേജ്മെന്റും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു എന്ന റിപ്പോര്‍ട്ടുകളെ ശരിവെക്കുന്നതാണ് ഈ വെളിപ്പെടുത്തലുകള്‍. ജാവേദിന്റെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും നടപ്പിലാക്കപ്പെട്ടില്ല.

YouTube video player