ഏഷ്യാ കപ്പിന് മുമ്പ് പ്രഖ്യാപിച്ച 15 അംഗ ലോകകപ്പ് സ്ക്വാഡില്‍ അശ്വിനുണ്ടായിരുന്നില്ല. അശ്വിന് പകരം രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും അക്സര്‍ പട്ടേലുമാണ് ലോകകപ്പ് ടീമില്‍ ഇടം നേടിയത്. മൂന്നുപേരും ഇടം കൈയന്‍ സ്പിന്നര്‍മാരാണ്.

മുംബൈ: ഓഫ് സ്പിന്നര്‍ ആര്‍ അ്വിന്‍ ഇന്ത്യയുടെ 15 അംഗ ലോകകപ്പ് ടീമിലുണ്ടാവില്ലെന്ന് മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്. അശ്വിനെ ഇന്ത്യക്ക് വേണമെങ്കില്‍ മെന്‍ററായി ടീമിനൊപ്പം കൂട്ടാമെന്നും ഫിഞ്ച് സ്റ്റാര്‍ സ്പോര്‍ട്സിലെ ചര്‍ച്ചയില്‍ പറഞ്ഞു. ഇന്ത്യയുടെ 15 അംഗ ലോകകപ്പ് ടീമിലെത്തുക എന്നത് അശ്വിന് വലിയ വെല്ലുവിളിയാവും. എന്നാല്‍ ടെസ്റ്റിലും ടി20യിലും എക്കാലത്തും മികവ് കാട്ടിയിട്ടുള്ള അശ്വിനെ ലോകകപ്പിനുള്ള ടീമിനൊപ്പം മെന്‍ററായി ഉള്‍പ്പെടുത്തിയാല്‍ താന്‍ അത്ഭുതപ്പെടില്ലെന്നും ഇന്ത്യയുടെ 15 അംഗ ടീമില്‍ അശ്വിന്‍ ഉണ്ടാവില്ലെന്നും ഫിഞ്ച് പറഞ്ഞു.

ഏഷ്യാ കപ്പിന് മുമ്പ് പ്രഖ്യാപിച്ച 15 അംഗ ലോകകപ്പ് സ്ക്വാഡില്‍ അശ്വിനുണ്ടായിരുന്നില്ല. അശ്വിന് പകരം രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും അക്സര്‍ പട്ടേലുമാണ് ലോകകപ്പ് ടീമില്‍ ഇടം നേടിയത്. മൂന്നുപേരും ഇടം കൈയന്‍ സ്പിന്നര്‍മാരാണ്. എന്നാല്‍ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ശ്രീലങ്കക്കെതിരായ മത്സരത്തിനുശേഷമാണ് മധ്യനിരയില്‍ ഇടംകൈയന്‍ ബാറ്റര്‍മാരുള്ള ടീമുകള്‍ക്കെതിരെ കളിക്കുമ്പോള്‍ ഓഫ് സ്പിന്നറുടെ അഭാവം ബൗളിംഗില്‍ തിരിച്ചടിയാകുമെന്ന് ഇന്ത്യ തിരിച്ചറിഞ്ഞത്. ഏഷ്യാ കപ്പില്‍ അക്സര്‍ പട്ടേലിന് പരിക്കേറ്റതോടെ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിലേക്ക് 20 മാസമായി ഏകദിനം കളിക്കാത്ത അശ്വിനെ ടീമിലെടുക്കാന്‍ സെലക്ടര്‍മാര്‍ നിര്‍ബന്ധിതരാവുകയും ചെയ്തു.

ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്തെങ്കിലും ഒരു വിക്കറ്റ് മാത്രമാണ് അശ്വിന്‍ വീഴ്ത്തിയത്. എന്നാല്‍ ബാറ്റിംഗ് പറുദീസയും ചെറിയ ബൗണ്ടറികളുമുള്ള ഇന്‍ഡോറില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ പുറത്തെടുത്ത മൂന്ന് വിക്കറ്റ് പ്രകടനം അശ്വിന് ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പാക്കിയെന്ന വിലയിരുത്തലിനിടെയാണ് ഫിഞ്ചിന്‍റെ പ്രവചനം. ഇന്‍ഡോറില്‍ ഏഴോവറില്‍ 41 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത അശ്വിന്‍ ഓസീസ് മധ്യനിരയെ കറക്കിവീഴ്ത്തിയതാണ് ഇന്ത്യക്ക് വമ്പന്‍ ജയം സമ്മാനിച്ചത്.

ലോകകപ്പിന് മുമ്പ് പരമ്പര തൂത്തുവാരി ഓസീസിനെ നാണംകെടുത്താൻ ഇന്ത്യ, ആശ്വാസ ജയം തേടി ഓസീസ്; മൂന്നാം ഏകദിനം നാളെ

അശ്വിനൊപ്പം മറ്റൊരു ഓഫ് സ്പിന്നറായ വാഷിംഗ്‌ടണ്‍ സുന്ദറിനെയും ഓസ്ട്രേലിയക്കെതിരായ പരമ്പരക്കുള്ള ടീമിലുള്‍പ്പെടുത്തിയിരുന്നെങ്കിലും ആദ്യ രണ്ട് മത്സരങ്ങളിലും അശ്വിന് തന്നെ അവസരം നല്‍കാനുള്ള തീരുമാനവും ലോകകപ്പ് മുന്നില്‍ കണ്ടാണ് എന്നാണ് കരുതുന്നത്. 27ന് നടക്കുന്ന ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലും അശ്വിന് തന്നെയാകും പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കുക. 28 വരെ ഇപ്പോള്‍ പ്രഖ്യാപിച്ച ലോകകപ്പ് ടീമില്‍ മാറ്റം വരുത്താന്‍ ടീമുകള്‍ക്ക് അവസരമുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക