മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് രണ്ടാം ഓവറിൽ തന്നെ ആദ്യ പ്രഹരമേറ്റു. ഇംഗ്ലണ്ടിന്‍റെ പാർട്ട് ടൈം ഓഫ് സ്പിന്നർ വിൽ ജാക്സാണ് അഭിഷേകിനെ പുറത്താക്കിയത്.
മുംബൈ: ടി20 ലോകകപ്പിന്‍റെ രണ്ടാം സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ നിരാശപ്പെടുത്തിയ ഓപ്പണർ അഭിഷേക് ശർമ്മയെ നിര്‍ത്തിപ്പൊരിച്ച് ആരാധകര്‍. ഇംഗ്ലണ്ടിനെതിരെ ഏഴ് പന്തില്‍ ഒമ്പത് റൺസെടുത്ത് അഭിഷേക് പുറത്തായിരുന്നു.ഈ ലോകകപ്പിൽ കളിച്ച 7 മത്സരങ്ങളിൽ നിന്ന് വെറും 89 റൺസ് മാത്രമാണ് അഭിഷേകിന്റെ സമ്പാദ്യം. ഇതിൽ 55 റൺസ് സിംബാബ്‌വെക്കെതിരായ മത്സരത്തിൽ നേടിയതാണ്. ബാക്കി 6 ഇന്നിംഗ്‌സുകളിലും 20 റൺസ് കടക്കാൻ അഭിഷേകിന് സാധിച്ചിരുന്നില്ല.
മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് രണ്ടാം ഓവറിൽ തന്നെ ആദ്യ പ്രഹരമേറ്റു. ഇംഗ്ലണ്ടിന്‍റെ പാർട്ട് ടൈം ഓഫ് സ്പിന്നർ വിൽ ജാക്സാണ് അഭിഷേകിനെ പുറത്താക്കിയത്. അഞ്ചാം പന്തിൽ മിഡ്-ഓഫിന് മുകളിലൂടെ ബൗണ്ടറി നേടിയ അഭിഷേക്, അടുത്ത പന്തിലും വലിയ ഷോട്ടിന് മുതിരുകയായിരുന്നു. എന്നാൽ പന്തിന്‍റെ വേഗത കുറച്ച് എറിഞ്ഞ ജാക്സിന്‍റെ തന്ത്രത്തിൽ അഭിഷേക് വീണു. ലോങ് ഓണിൽ ഫിൽ സാൾട്ടിന് അനായാസ ക്യാച്ച് നൽകി അഭിഷേക് മടങ്ങുമ്പോൾ സ്കോർ ബോർഡിൽ 7 പന്തിൽ 9 റൺസ് മാത്രം.
ടൂർണമെന്‍റിലുടനീളം തുടരുന്ന മോശം ഫോമാണ് ആരാധകരെ ചൊടിപ്പിക്കുന്നത്. ദുർബലരായ ടീമുകൾക്കെതിരെ മാത്രം റൺസ് അടിച്ചുകൂട്ടുന്ന കളിക്കാരനാണ് അഭിഷേക് എന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. സെമി ഫൈനൽ പോലൊരു വലിയ വേദിയിൽ ഇതാണോ ലോക ഒന്നാം നമ്പർ ബാറ്ററുടെ പ്രകടനമെന്നായിരുന്നു മറ്റൊരു ആരാധകന്‍റെ ചോദ്യം.
സഞ്ജു സാംസൺ മറുഭാഗത്ത് തകർത്തടിക്കുമ്പോഴും സിംഗിളുകൾ എടുത്ത് സ്ട്രൈക്ക് കൈമാറാൻ ശ്രമിക്കാതെ അനാവശ്യ ഷോട്ടിന് മുതിർന്ന് വിക്കറ്റ് കളഞ്ഞതാണ് ആരാധകരെ കൂടുതൽ നിരാശരാക്കുന്നത്. വരും മത്സരങ്ങളിൽ താരത്തിന്‍റെ ടീമിലെ സ്ഥാനം പോലും ചോദ്യം ചെയ്യപ്പെടുന്ന രീതിയിലാണ് വിമർശനങ്ങൾ ഉയരുന്നത്.
