35 പന്തില്‍ 84 റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് 22 പന്തില്‍ 32 റണ്‍സടിച്ചപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ 16 പന്തില്‍ 25 റണ്‍സെടുത്തു.

നാഗ്പൂര്‍: ടി20 പരമ്പരിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് 239 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സടിച്ചു. 35 പന്തില്‍ 84 റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് 22 പന്തില്‍ 32 റണ്‍സടിച്ചപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ 16 പന്തില്‍ 25ഉം റിങ്കു സിംഗ് 20 പന്തില്‍ പുറത്താകാതെ 44 റണ്‍സുമെടുത്തു. ന്യൂസിലന്‍ഡിനായി ജേക്കബ് ഡഫിയും കെയ്ല്‍ ജമൈസണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

അടി തെറ്റിയ തുടക്കം, അടിച്ചുതകര്‍ത്ത് അഭിഷേക്

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യക്ക് അഭിഷേകും സഞ്ജുവും ചേര്‍ന്ന് നല്ല തുടക്കമിടുമെന്നായിരുന്നു പ്രതീക്ഷ. ജേക്കബ് ഡഫിക്കെതിരെ സിക്സ് അടിച്ചു തുടങ്ങിയ അഭിഷേകിനൊപ്പം രണ്ടാം ഓവറില്‍ രണ്ട് ബൗണ്ടറികളടിച്ച് സഞ്ജു പ്രതീക്ഷ നല്‍കിയെങ്കിലും കെയ്ൽ ജമൈസന്‍റെ പന്തില്‍ സഞ്ജുവി രച്ചിന്‍ രവീന്ദ്രക്ക് ക്യാച്ച് നല്‍കി മടങ്ങി. പിന്നാലെ ക്രീസിലെത്തിയ ഇഷാന്‍ കിഷന്‍ നേിരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറിയടിച്ചാണ് തുടങ്ങിയത്. പിന്നാലെ ജേക്കബ് ഡഫിക്കെതിരെയും ബൗണ്ടറി നേടി. എന്നാല്‍ കിഷനും ക്രീസില്‍ അധികം ആയുസുണ്ടായില്ല. 5 പന്തില്‍ 8 റണ്‍സെടുത്ത് ഡഫിയുടെ പന്തില്‍ ചാപ്മാന് ക്യാച്ച് നല്‍കി മടങ്ങി. ഇരുവരും പുറത്തായശേഷമായിരുന്നു അഭിഷേകിന്‍റെ ആറാട്ട്.

22 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച അഭിഷേക് ന്യൂസിലന്‍ഡിനെതിരെ ഇന്ത്യൻ താരത്തിന്‍റെ വേഗമേറിയ അര്‍ധസെഞ്ചുറിയെന്ന റെക്കോര്‍ഡിട്ടു. ഗ്ലെന്‍ ഫിലിപ്സ് എറിഞ്ഞ എട്ടാം ഓവറില്‍ 20 റണ്‍സടിച്ച അഭിഷേക് അടിച്ചെടുത്തത്. അഭിഷേക് അര്‍ധസെഞ്ചുകി തികച്ചതിന് പിന്നാലെ പതിനൊന്നാം ഓവറില്‍ സാന്‍റ്നറുടെ പന്തില്‍ ടിം റോബിൻസണ് ക്യാച്ച് നല്‍കി സൂര്യകുമാര്‍ യാദവ് പുറത്തായി. മൂന്നാം വിക്കറ്റില്‍ സൂര്യ-അഭിഷേക് സഖ്യം 99 റണ്‍സ് കൂട്ടിച്ചേർത്തശേഷമാണ് വേര്‍പിരിഞ്ഞത്. പിന്നാലെ ഇഷ് സോധിക്കെിരെ തുടര്‍ച്ചയായി സിക്സുകള്‍ നേടിയ അഭിഷേക് സോധിയുടെ പന്തിൽ‍ വീണ്ടും സിക്സ് അടിക്കാനുള്ള ശ്രമത്തില്‍ വീണു. 35 പന്തില്‍ അഞ്ച് ഫോറും എട്ട് സിക്സും പറത്തി അഭിഷേക് 84 റൺസടിച്ചശേഷമാണ് പുറത്തായത്.

ഹാര്‍ദ്ദിക് തകര്‍ത്തടിച്ച് തുടങ്ങിയെങ്കിലും അധികം നീണ്ടില്ല.16 പന്തില്‍ 25 റണ്‍സടിച്ച ഹാര്‍ദ്ദിക്കിനെ ഡഫി മടക്കി. പിന്നാലെ ശിവം ദുബെയും(4 പന്തില്‍ 9), അക്സര്‍ പട്ടേലും(5 പന്തില്‍ 5) വീണെങ്കിലും അവസാന ഓവറില്‍ ഡാരില്‍ മിച്ചലിനെ തൂക്കിയടിച്ച് 21 റണ്‍സ് നേടിയ റിങ്കു സിംഗ് ഇന്ത്യയെ 238 റണ്‍സിലെത്തിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക