ചെറിയ ഇടവേളക്ക്‌ ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക്‌ തിരിച്ചെത്തുന്ന ജസ്‌പ്രീത്‌ ബുമ്‌റ ഇന്ത്യന്‍ ബൗളിംഗ്‌ നിരക്ക്‌ ഉണര്‍വേകും. എന്നാല്‍, ഇബ്രാഹിം സദ്രാന്‍ പറയുന്നത്‌ ബുമ്‌റയെ അവര്‍ പുഷ്‌പം പോലെ നേരിടുമെന്നാണ്‌. അതിനുള്ള തയ്യാറെടുപ്പുകളാണ്‌ ഇത്രയും കാലം അവര്‍ നടത്തിയതെന്നും ക്യാപ്‌റ്റന്‍ സൂചിപ്പിക്കുന്നു.

ന്യൂഡല്‍ഹി: അഫ്‌ഗാനിസ്ഥാനെതിരായ മൂന്ന്‌ മത്സര ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിനായി ഇന്ത്യ ഇന്ന്‌ ന്യൂഡല്‍ഹിയിലെ അരുണ്‍ ജയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ ഇറങ്ങുമ്പോള്‍, ശ്രദ്ധാകേന്ദ്രമാവുക ജസ്‌പ്രീത്‌ ബുമ്‌റയും വൈഭവ്‌ സൂര്യവംശിയുമായിരിക്കും. കാരണം, അഫ്‌ഗാനിസ്ഥാന്‍ ടീം ഏറ്റവുമധികം ഭയക്കുന്നത്‌ ഈ രണ്ട്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ താരങ്ങളെയാണ്‌. അഫ്‌ഗാന്‍ ക്യാപ്‌റ്റന്‍ ഇബ്രാഹിം സദ്രാന്‍ പറഞ്ഞത്‌ ബുമറയെയും സൂര്യവംശിയേയും നേരിടാന്‍ പ്രത്യേകം പദ്ധതി തന്നെ തയ്യാറാക്കിയിട്ടുണ്ടെന്നാണ്‌.

ചെറിയ ഇടവേളക്ക്‌ ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക്‌ തിരിച്ചെത്തുന്ന ജസ്‌പ്രീത്‌ ബുമ്‌റ ഇന്ത്യന്‍ ബൗളിംഗ്‌ നിരക്ക്‌ ഉണര്‍വേകും. എന്നാല്‍, ഇബ്രാഹിം സദ്രാന്‍ പറയുന്നത്‌ ബുമ്‌റയെ അവര്‍ പുഷ്‌പം പോലെ നേരിടുമെന്നാണ്‌. അതിനുള്ള തയ്യാറെടുപ്പുകളാണ്‌ ഇത്രയും കാലം അവര്‍ നടത്തിയതെന്നും ക്യാപ്‌റ്റന്‍ സൂചിപ്പിക്കുന്നു. ഇതില്‍ നിന്ന്‌ തന്നെ വ്യക്തം, അഫ്‌ഗാന്‍ എത്രമാത്രം ബുമ്‌റയെ ബൗളിംഗിനെ ഭയപ്പെടുന്നുവെന്ന്‌.

വെടിക്കെട്ട്‌ ബാറ്റിംഗില്‍ പുതിയ വിസ്‌മയം തീര്‍ക്കുന്ന വൈഭവ്‌ സൂര്യവംശിയെ പിടിച്ചുകെട്ടാന്‍ അഫ്‌ഗാനിസ്ഥാന്‍ വീഡിയോകള്‍ കണ്ട്‌ പഠിച്ചിട്ടുണ്ട്‌. പോരാത്തതിന്‌ ഐ പി എല്ലില്‍ വൈഭവിനെതിരെ പന്തെറിഞ്ഞവരില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചും തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടെന്നാണ്‌ ക്യാപ്‌റ്റന്‍ ഇബ്രാഹിം സദ്രാന്‍ വ്യക്തമാക്കുന്നത്‌. വൈഭവ്‌ അസാമാന്യ പ്രതിഭയാണ്‌, അയാളുടെ ഐ പി എല്‍ പ്രകടനം അതിശയിപ്പിക്കുന്നതായിരുന്നു. ക്രിക്കറ്റിനെ മറ്റൊരു തലത്തിലേക്ക്‌ ഉയര്‍ത്തുകയാണ്‌ വൈഭവ്‌ ചെയ്യുന്നത്‌ - സദ്രാന്‍ ആരാധനയോടെയാണ്‌ വൈഭവിനെ നോക്കിക്കാണുന്നത്‌.

റാഷിദ്‌ ഖാനില്‍ നിന്ന്‌ ടി20 ക്യാപ്‌റ്റന്‍സി ഏറ്റെടുത്ത സദ്രാന്‍ പുതിയ തുടക്കമാണ്‌ ലക്ഷ്യമിടുന്നത്‌. ടി20 ലോകകപ്പില്‍ തുടക്കത്തില്‍ തന്നെ പുറത്തായ അഫ്‌ഗാനിസ്ഥാന്‍ ഇന്ത്യക്കെതിരായ പരമ്പരയെ വലിയ അവസരമായിട്ടാണ്‌ കാണുന്നത്‌. റാഷിദ്‌ ഖാനുമായി മികച്ച ബന്ധമാണുള്ളതെന്നും അദ്ദേഹത്തിന്റെ പരിചയ സമ്പത്ത്‌ തന്റെ ക്യാപ്‌റ്റന്‍സിയെ ഏറെ സഹായിക്കുമെന്ന്‌ സദ്രാന്‍ വിശ്വസിക്കുന്നു.

വെള്ളിയാഴ്‌ച ഇന്ത്യയുടെ പരിശീലന സെഷനില്‍ ഏറെ നേരം ബാറ്റ്‌ ചെയ്‌തത്‌ വൈഭവ്‌ സൂര്യവംശിയായിരുന്നു. ജസ്‌പ്രീത്‌ ബുമ്‌റയുള്‍പ്പടെയുള്ള പേസര്‍മാര്‍ക്കെതിരെ വൈഭവിനെ ഏറെ നേരം ബാറ്റ്‌ ചെയ്യിപ്പിച്ച കോച്ച്‌ ഗൗതം ഗംഭീര്‍ പതിനഞ്ചുകാരനെ വെച്ചാണ്‌ കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുന്നത്‌ എന്ന്‌ വ്യക്തം. ഇതോടെ, ഒന്നാം ടി20യില്‍ സഞ്‌ജുവിന്‌ അവസരം ലഭിച്ചേക്കില്ലെന്ന അവസ്ഥയുണ്ട്‌. അതേസമയം, പരിശീലനത്തിനിടെ ഇഷാന്‍ കിഷന്‌ പരിക്കേറ്റത്‌ സഞ്‌ജുവിന്‌ പ്രതീക്ഷയാണ്‌. ഇഷാന്‌ വിശ്രമം അനുവദിച്ചാല്‍ വിക്കറ്റ്‌ കീപ്പര്‍ ബാറ്ററായി സഞ്‌ജു ആദ്യ ഇലവനിലെത്തും.

മത്സരം രാത്രി 7.30 മുതല്‍. സോണി ടെന്‍ ചാനലുകളിലും ഫാന്‍കോഡ്‌ ആപ്പിലും തത്സമയം.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌:https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK