Asianet News MalayalamAsianet News Malayalam

ഒരു ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ഓവര്‍; റെക്കോഡിട്ട് റാഷിദ് ഖാന്‍

ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഒറ്റ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ഓവര്‍ പന്തെറിഞ്ഞെ റെക്കോര്‍ഡാണ് റാഷിദ് ഖാന്‍ സ്വന്തമാക്കിയത്.

Afghan Spinner Rashid Khan creates history in second test zimbabwe
Author
Abu Dhabi - United Arab Emirates, First Published Mar 15, 2021, 10:51 AM IST

അബുദാബി: ടെസ്റ്റ് ക്രിക്കറ്റില്‍ പുതിയ റെക്കോര്‍ഡുമായി അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഒറ്റ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ഓവര്‍ പന്തെറിഞ്ഞെ റെക്കോര്‍ഡാണ് റാഷിദ് ഖാന്‍ സ്വന്തമാക്കിയത്. അബുദാബിയില്‍ സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ 99.2 ഓവറാണ് റാഷിദ് ഖാന്‍ പന്തെറിഞ്ഞത്. 

സിംബാബ്‌വെയ്‌ക്കെതിരെ റാഷിദ് ഖാന്‍ ആദ്യ ഇന്നിംഗ്‌സില്‍ 36.3 ഓവറും രണ്ടാം ഇന്നിംഗ്‌സില്‍ 62.5 ഓവറുമാണ് പന്തെറിഞ്ഞത്. ആദ്യ ഇന്നിംഗ്‌സില്‍ നാലും രണ്ടാം ിന്നിംഗ്‌സില്‍ ഏഴും വിക്കറ്റ് നേടുകയും ചെയ്തു. 1998ല്‍ ഓവലില്‍ ഇംഗ്ലണ്ടിനെതിരെ ശ്രീലങ്കന്‍ സ്പിന്നര്‍ മുത്തയ്യാ മുരളീധരന്‍ എറിഞ്ഞ 113.5 ഓവറാണ് ടെസ്റ്റ് ക്രിക്കറ്റിലെ റെക്കോര്‍ഡ്. 

മത്സരം ആറ് വിക്കറ്റിന് അഫ്ഗാനിസ്ഥാന്‍ ജയിച്ചിരുന്നു. ഇതോടെ പരമ്പര 1-1 സമനിലയില്‍ അവസാനിക്കുകയായിരുന്നു. സ്‌കോര്‍: അഫ്ഗാനിസ്ഥാന്‍ 545/4 ഡി & 108/4. സിംബാബ്വെ 287 & 365.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന്‍ ആദ്യ ഇന്നിങ്സില്‍ 545 റണ്‍സാണ് നേടിയത്. ഹഷ്മത്തുള്ള ഷഹീദി (200), അസ്ഗര്‍ അഫ്ഗാന്‍ (164) എന്നിവരുടെ ഇന്നിങ്സാണ് അഫ്ഗാന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. പിന്നാലെ രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ സിംബാബ്വെ 287ന് എല്ലാവരും പുറത്തായി. സിക്കന്ദര്‍ റാസ (85), പ്രിന്‍സ് മാസ്വൗറെ (65) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്. റാഷിദ് ഖാന്‍ നാല് വിക്കറ്റ് വീഴ്ത്തി.

പിന്നാലെ സിംബാബ്വെയ്ക്ക് ഫോളോഓണ്‍ ചെയ്യേണ്ടിവന്നു. രണ്ടാം ഇന്നിങ്സില്‍ മികച്ച പ്രകടനമാണ് സിംബാബ്വെ പുറത്തെടുത്തത്. സീന്‍ വില്യംസ് (പുറത്താവാതെ 151), ഡൊണാള്‍ഡ് ടിരിപാനോ (95) എന്നിവര്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. 107 റണ്‍സിന്റെ ലീഡും സിംബാബ്വെ നേടി. ഏഴ് വിക്കറ്റ് നേടിയ റാഷിദ് ഖാനാണ് അഫ്ഗാന്‍ നിരയില്‍ തിളങ്ങിയത്. 

വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച അഫ്ഗാന്‍ അനായാസം ലക്ഷ്യം കണ്ടു. റഹ്‌മത്ത് ഷാ (58), ഇബ്രാഹിം സദ്രാന്‍ (29) എന്നിവരാണ് രണ്ടാം ഇന്നിങ്സ് തിളങ്ങിയത്. ജാവേദ് അഹ്‌മദി (4), ഷഹിദുള്ള കമാല്‍ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. നാസിര്‍ ജമാല്‍ (4), ഹഷ്മത്തുള്ള ഷാഹിദി (6) എന്നിവര്‍ പുറത്താവാതെ നിന്നു.

Follow Us:
Download App:
  • android
  • ios