20ന് ഹെഡിങ്‌‌ലിയില്‍ ആദ്യ ടെസ്റ്റും ജൂലൈ രണ്ടിന് എഡ്ജ്ബാസ്റ്റണില്‍ രണ്ടാം ടെസ്റ്റും 10ന് ലോര്‍ഡ്സില്‍ മൂന്നാം ടെസ്റ്റും 23ന് ഓള്‍ഡ് ട്രാഫോര്‍ഡില്‍ നാലാം ടെസ്റ്റും 31ന് കെന്‍സിംഗ്ടണ്‍ ഓവലില്‍ പരമ്പരയിലെ അവസാന ടെസ്റ്റും തുടങ്ങും

ജൊഹാനസ്ബര്‍ഗ്: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് വെള്ളിയാഴ്ച തുടക്കമാകാനിരിക്കെ പരമ്പരയുടെ ഫലം പ്രവചിച്ച് ദക്ഷിണാഫ്രിക്കന്‍ പേസ് ഇതിഹാസം ഡെയ്ല്‍ സ്റ്റെയ്ൻ. വിരാട് കോലിയും രോഹിത് ശര്‍മയും ടെസ്റ്റില്‍ നിന്ന് വിരമിച്ചശേഷം ആദ്യമായാണ് ഇന്ത്യ ഒരു ടെസ്റ്റ് പരമ്പരക്കിറങ്ങുന്നത്. യുവതാരം ശുഭ്മാന്‍ ഗില്ലാണ് പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത്. 20ന് ഹെ‍ഡിങ്‌ലിയിലാണ് അഞ്ച് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്.

പരമ്പരയിലെ എല്ലാ മത്സരങ്ങളിലും കടുത്ത പോരാട്ടം തന്നെ പ്രതീക്ഷിക്കാമെന്ന് ഡെയ്ൽ സ്റ്റെയ്ൻ പറഞ്ഞു. അഞ്ച് ടെസ്റ്റുകളിലും ഫലമുണ്ടാകും. തുല്യരുടെ പോരാട്ടം കാണാമെങ്കിലും പരമ്പര ഇംഗ്ലണ്ട് 3-2ന് സ്വന്തമാക്കുമെന്നാണ് സ്റ്റെയ്നിന്‍രെ പ്രവചനം. പരമ്പരയിലെ ഒരു മത്സരത്തിലും ഏകപക്ഷീയ വിജയം ഉണ്ടാവുമെന്ന് കരുതുന്നില്ല. എല്ലാ മത്സരങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടം തന്നെയായിരിക്കും ഉണ്ടാകുകയെന്നും സ്റ്റെയ്ൻ ജിയോ ഹോട് സ്റ്റാറിനോട് പറഞ്ഞു.

20ന് ഹെഡിങ്‌‌ലിയില്‍ ആദ്യ ടെസ്റ്റും ജൂലൈ രണ്ടിന് എഡ്ജ്ബാസ്റ്റണില്‍ രണ്ടാം ടെസ്റ്റും 10ന് ലോര്‍ഡ്സില്‍ മൂന്നാം ടെസ്റ്റും 23ന് ഓള്‍ഡ് ട്രാഫോര്‍ഡില്‍ നാലാം ടെസ്റ്റും 31ന് കെന്‍സിംഗ്ടണ്‍ ഓവലില്‍ പരമ്പരയിലെ അവസാന ടെസ്റ്റും തുടങ്ങും. 1971ലും 1986ലും 2007ലും ഇന്ത്യ ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടിയിട്ടുണ്ട്. മൂന്ന് തവണയും പുതിയ നായകന്‍മാര്‍ക്ക് കീഴിലാണ് ഇന്ത്യ ടെസ്റ്റ് പരമ്പര നേടിയത്. 1971ല്‍ അജിത് വഡേക്കറും 1986ല്‍ കപില്‍ ദേവും 2007ല്‍ രാഹുല്‍ ദ്രാവിഡുമാണ് ഇന്ത്യയെ പരമ്പര നേട്ടത്തിലേക്ക് നയിച്ചത്.

ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടെസ്റ്റ് ടീം: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, കെ എൽ രാഹുൽ, സായ് സുദർശൻ, അഭിമന്യു ഈശ്വരൻ, കരുൺ നായർ, നിതീഷ് റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെൽ, വാഷിംഗ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദപ് സിംഗ്, കുൽദീപ് യാദവ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക