നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡിലുള്ള ബെന്‍ സ്റ്റോക്‌സിനോട് സംസാരിക്കാന്‍ പോയ ബെര്‍‌സ്റ്റോയെ അണ്ടര്‍ ആം ത്രോയിലൂടെ കീപ്പര്‍ അലക്‌സ് ക്യാരി പുറത്താക്കുകയായിരുന്നു

ലോര്‍ഡ്‌സ്: ആഷസ് രണ്ടാം ടെസ്റ്റിന്‍റെ അവസാന ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോണി ബെയ്‌ര്‍സ്റ്റോ പുറത്തായ രീതി വലിയ വിമര്‍ശനത്തിന് വഴിവെച്ചിരിക്കുകയാണ്. ഓസീസ് പേസര്‍ കാമറൂണ്‍ ഗ്രീനിന്‍റെ ഷോട്ട്‌ബോള്‍ ഒഴിഞ്ഞുമാറിയ ശേഷം നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡിലുള്ള ബെന്‍ സ്റ്റോക്‌സിനോട് സംസാരിക്കാന്‍ പോയ ബെയ്‌ര്‍സ്റ്റോയെ അണ്ടര്‍ ആം ത്രോയിലൂടെ കീപ്പര്‍ അലക്‌സ് ക്യാരി പുറത്താക്കുകയായിരുന്നു. ഇത് വിക്കറ്റാണെന്നും അല്ലെന്നും വാദിച്ച് ക്രിക്കറ്റ് ലോകം രണ്ടുതട്ടിലായി ചര്‍ച്ച പൊടിപൊടിക്കുകയാണ്. ഇതിനിടെ ബെയ്‌‌ര്‍സ്റ്റോയെ ട്രോളി വിക്‌ടോറിയ പൊലീസ് രംഗത്തെത്തിയും ശ്രദ്ധേയമായി. 

ട്രാഫിക്കില്‍ ഗ്രീന്‍ ലൈറ്റ് തെളിയും മുമ്പ് മുന്നോട്ടുപോകുന്നത് അപകടമാണെന്ന് എല്ലാവരേയും ഓര്‍മ്മപ്പെടുത്തിയതിന് ജോണി ബെയർസ്റ്റോയ്ക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു എന്നായിരുന്നു വിക്‌ടോറിയ പൊലീസിന്‍റെ ട്വീറ്റ്. റോഡ് സുരക്ഷാ നിര്‍ദേശങ്ങള്‍ അറിയാനുള്ള ലിങ്കും വിക്‌ടോറിയ പൊലീസിന്‍റെ ട്വീറ്റിലുണ്ടായിരുന്നു. 

Scroll to load tweet…

രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 5 വിക്കറ്റിന് 193 റൺസിൽ നിൽക്കെയാണ് ജോണി ബെയ്‌ര്‍സ്റ്റോയെ അലക്‌സ് ക്യാരി അണ്ടര്‍ ആം ത്രോയിലൂടെ പുറത്താക്കിയത്. മൂന്നാം അംപയറുടെ തീരുമാനം ബെയ്ർസ്റ്റോയ്‌ക്ക് പൂര്‍ണമായും എതിരായി. ഓസ്ട്രേലിയൻ ടീമാകട്ടെ ബെയ്ർസ്റ്റോയെ തിരിച്ചുവിളിക്കാൻ തയ്യാറായതുമില്ല. ഈ വിക്കറ്റിനെ ചൊല്ലി രണ്ട് തട്ടിലായിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ഓസ്ട്രേലിയയുടേത് ക്രിക്കറ്റിന്‍റെ മര്യാദയ്ക്ക് നിരക്കാത്തതാണെന്ന് മുൻ താരം ബ്രാഡ് ഹോഗ് പറഞ്ഞു. എന്നാൽ ഇംഗ്ലണ്ട് മുൻതാരങ്ങൾ ബെയ്ർസ്റ്റോയെയാണ് വിമർശിച്ചത്. ബെയർസ്റ്റോയുടേത് ഉറക്കംതൂങ്ങി ക്രിക്കറ്റെന്നായിരുന്നു കമന്‍ററി ബോക്‌സിലുണ്ടായിരുന്ന മൈക്കേൽ ആതേർട്ടന്‍റെ പ്രതികരണം. ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ ഓയിൻ മോർഗനും ബെയ്ർസ്റ്റോയെ വിമർശിച്ചു. നിയമപരമായ പുറത്താക്കലാണ് ഇത് എന്ന് ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ന്യായീകരിച്ചിരുന്നു. 

Read more: ലോംഗ് റൂമിലെ നാടകീയ സംഭവങ്ങള്‍; ഖവാജയോട് കയര്‍ത്ത അംഗങ്ങള്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കി എംസിസി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാംAsianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News