2017ല്‍ സഹപ്രവര്‍ത്തകയ്ക്ക് അയച്ച അശ്ലീല സന്ദേശങ്ങള്‍ ഈ അടുത്ത് പുറത്തായതോടെയാണ് ടിം പെയ്ന്‍ നായകസ്ഥാനത്ത് നിന്ന് രാജിവച്ചത്. ആഷസ് പരമ്പര തൊട്ടുമുന്‍പില്‍ നില്‍ക്കെ പെയ്ന്‍ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചത് ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടിയായിരുന്നു. 

സിഡ്‌നി: സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സ് (Pat Cummins) ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ (Australia) അടുത്ത ക്യാപ്റ്റനായേക്കും. സെലക്ടര്‍മാരായ ജോര്‍ജ് ബെയ്ലി, ടോണി ഡോഡ്മെയ്ഡ്, ചീഫ് എക്സിക്യൂട്ടീവ് നിക്ക് ഹോക്ലേ എന്നിവര്‍ അംഗങ്ങളായുള്ള കമ്മറ്റി കമ്മിന്‍സുമായി അഭിമുഖം നടത്തിയിരുന്നു. ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് സ്റ്റീവ് സ്മിത്തിനേയും (Steven Smith) ഇന്റര്‍വ്യൂ ചെയ്തു. അടുത്ത ടെസ്റ്റ് ക്യാപ്റ്റനെ തെരഞ്ഞെടുക്കാനുള്ള പാനലില്‍ കോച്ച് ജസ്റ്റിന്‍ ലാംഗറെ ഉള്‍പ്പെടുത്തിയിരുന്നില്ല. 

2017ല്‍ സഹപ്രവര്‍ത്തകയ്ക്ക് അയച്ച അശ്ലീല സന്ദേശങ്ങള്‍ ഈ അടുത്ത് പുറത്തായതോടെയാണ് ടിം പെയ്ന്‍ നായകസ്ഥാനത്ത് നിന്ന് രാജിവച്ചത്. ആഷസ് പരമ്പര തൊട്ടുമുന്‍പില്‍ നില്‍ക്കെ പെയ്ന്‍ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചത് ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടിയായിരുന്നു. സഹപ്രവര്‍ത്തകയ്ക്ക് നഗ്‌നദൃശ്യങ്ങളും ലൈംഗീക ചുവയുള്ള സംഭാഷണങ്ങളും അയച്ച വിഷയം പെയ്നും സമ്മതിച്ചിരുന്നു. 

പെയ്ന്‍ രാജിവയ്ക്കേണ്ടതില്ലായിരുന്നു ഓസ്ട്രേലിയന്‍ കളിക്കാരുടെ സംഘടനയായ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷന്റെ പക്ഷം. രണ്ട് പേര്‍ക്ക് ഇടയില്‍ നടന്ന വ്യക്തിപരമായ കാര്യം മാത്രമാണിതെന്നായിരുന്നു അസോസിയേഷന്റെ അഭിപ്രായം. എന്നാല്‍ ക്രിക്കറ്റ് ഓസ്ട്രേലിയ പെയ്നിന്റെ രാജി സ്വീകരിച്ചു.

പുറത്തുവരുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ആഷസ് പരമ്പരയില്‍ കമ്മിന്‍സ് ആയിരിക്കും ഓസ്ട്രേലിയയെ നയിക്കുക. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫാസ്റ്റ് ബൗളര്‍ ഓസ്ട്രേലിയയുടെ ക്യാപ്റ്റനായി എത്തുന്നത്.