ഇന്ത്യ എ - ശ്രീലങ്ക എ മത്സരത്തിനിടെ ശ്രീലങ്കന്‍ താരത്തോട് മോശമായി പെരുമാറിയതിന് യുവതാരം വൈഭവ് സൂര്യവംശിയ്‌ക്കെതിരെ ബിസിസിഐ കടുത്ത അച്ചടക്ക നടപടിക്ക് ഒരുങ്ങുന്നു. മാച്ച് റഫറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ താരത്തിന് വിലക്ക് ഉള്‍പ്പെടെയുള്ള ശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ട്.

മുംബൈ: ഇന്ത്യയുടെ യുവ ബാറ്റിംഗ് വിസ്മയം വൈഭവ് സൂര്യവംശിയ്‌ക്കെതിരെ കടുത്ത അച്ചടക്ക നടപടിയ്‌ക്കൊരുങ്ങി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഇന്ത്യ എ - ശ്രീലങ്ക എ ടീമും തമ്മില്‍ നടന്ന മത്സരത്തിനിടയില്‍ ശ്രീലങ്കന്‍ താരത്തിനെതിരെ സൂര്യവംശി നടത്തിയ മോശം പെരുമാറ്റമാണ് താരത്തിന് വിനയായത്. സംഭവത്തില്‍ ബിസിസിഐ അച്ചടക്ക സമിതി ഉടന്‍ തന്നെ അന്തിമ തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മത്സരത്തിനിടയില്‍ വൈഭവ് സൂര്യവംശിയും ഒരു ശ്രീലങ്കന്‍ ബൗളറും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും, ഇത് പിന്നീട് കയ്യാങ്കളിയുടെ വക്കോളമെത്തുകയുമായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അമ്പയര്‍മാരും ഇരുടീമിലെയും മറ്റ് കളിക്കാരും ഇടപെട്ടാണ് അന്ന് രംഗം ശാന്തമാക്കിയത്. കളിയിലെ സ്പിരിറ്റിന് നിരക്കാത്ത വിധം അങ്ങേയറ്റം മോശം ഭാഷ ഉപയോഗിച്ചതിനും അഗ്രസീവ് ആയി പെരുമാറിയതിനും മാച്ച് റഫറി താരത്തിനെതിരെ ബിസിസിഐയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

വിലക്ക് ഉള്‍പ്പെടെയുള്ള കടുത്ത ശിക്ഷയ്ക്ക് സാധ്യത

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ഐ.പി.എല്ലിലും ഉള്‍പ്പെടെ വളരെ ചെറിയ പ്രായത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട പ്രതിഭയാണ് വൈഭവ് സൂര്യവംശി. എന്നാല്‍ മൈതാനത്തെ ഇത്തരം മോശം പെരുമാറ്റങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്ന കര്‍ശന നിലപാടിലാണ് ബിസിസിഐ.

ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച്, താരത്തിന് വരാനിരിക്കുന്ന ചില ആഭ്യന്തര അല്ലെങ്കില്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിലക്കേര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. കൂടാതെ കരിയറിന്റെ തുടക്കത്തില്‍ തന്നെയുള്ള ഇത്തരം അച്ചടക്കലംഘനങ്ങള്‍ ഭാവിയില്‍ ഇന്ത്യന്‍ ടീമിലേക്കുള്ള തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന മുന്നറിയിപ്പും ക്രിക്കറ്റ് ബോര്‍ഡ് താരത്തിന് നല്‍കിയേക്കും. ബിസിസിഐയുടെ അന്തിമ തീരുമാനം അടുത്ത ദിവസങ്ങളില്‍ തന്നെ ഉണ്ടാവും.

YouTube video player