2011 നവംബറില്‍ ദില്ലിയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ആയിരുന്നു അശ്വിന്റെ അരങ്ങേറ്റം. 99 ടെസ്റ്റില്‍ 507 വിക്കറ്റാണ് അശ്വിന്റെ സമ്പാദ്യം.

ധരംശാല: ഇംഗ്ലണ്ടിനെതിരെ അഞ്ചാം ടെസ്റ്റില്‍ ആര്‍ അശ്വിന്‍ ഇറങ്ങുന്നത് കരിയറിലെ മറ്റൊരു നാഴികക്കല്ലിലേക്ക്. ധരംശാലയില്‍ കരിയറില്‍ അശ്വിന്റെ നൂറാം ടെസ്റ്റിനാണ് അശ്വിന്‍ ഇറങ്ങുക. 100 ടെസ്റ്റ കളിക്കുന്ന ഇന്ത്യയുടെ പതിനാലാമത്തെ താരമാവും അശ്വിന്‍. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍, അനില്‍ കുംബ്ലെ, കപില്‍ ദേവ്, സുനില്‍ ഗാവസ്‌കര്‍, ദിലീപ് വെംഗ്‌സാര്‍ക്കര്‍, സൗരവ് ഗാംഗുലി, വിരാട് കോലി, ഇശാന്ത് ശര്‍മ, ഹര്‍ഭജന്‍ സിംഗ്, ചേതേശ്വര പുജാര, വിരേന്ദര്‍ സെവാഗ് എന്നിവരാണ് സെഞ്ച്വറി ക്ലബില്‍ അശ്വിന്റെ മുന്‍ഗാമികള്‍.

2011 നവംബറില്‍ ദില്ലിയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ആയിരുന്നു അശ്വിന്റെ അരങ്ങേറ്റം. 99 ടെസ്റ്റില്‍ 507 വിക്കറ്റാണ് അശ്വിന്റെ സമ്പാദ്യം. അനില്‍ ക്ലുംബെയ്ക്ക് ശേഷം 500 വിക്കറ്റ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരം. അഞ്ച് വിക്കറ്റ് നേട്ടത്തില്‍ കുംബ്ലെയുടെ റെക്കോര്‍ഡിനൊപ്പം. 35 തവണയാണ് ഇരുവരും അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ 100 വിക്കറ്റും 1000 റണ്‍സും നേടിയ ആദ്യ ഇന്ത്യന്‍ താരവും ആകെ നാലാമത്തെ താരവുമാണ് അശ്വിന്‍.

ധരംശാലയില്‍ അശ്വിനൊപ്പം ഇംഗ്ലണ്ടിന്റെ ജോണി ബെയ്ര്‍‌സ്റ്റോയും ഇറങ്ങുന്നത് നൂറാം ടെസ്റ്റിലേക്ക്. ഒരേ ടെസ്റ്റില്‍ രണ്ടുതാരങ്ങള്‍ 100 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്നത് ചരിത്രത്തില്‍ നാലാം തവണ.ടെസ്റ്റില്‍ സെഞ്ച്വറി ക്ലബിലെത്തുന്ന പതിനേഴാമത്തെ ഇംഗ്ലണ്ട് താരമാണ് ബെയ്ര്‍‌സ്റ്റോ.

ഹെലികോപ്റ്ററില്‍ പറന്നിറങ്ങിയത് ആശാനിട്ട് തന്നെ കൊടുക്കാന്‍! ദ്രാവിഡിനെ പുള്‍ ഷോട്ട് പോയിച്ച് രോഹിത് - വീഡിയോ

വ്യാഴാഴ്ച്ചയാണ് ഇന്ത്യ - ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ്. നാലാം ടെസ്റ്റില്‍ നിന്ന് വിട്ടുനിന്ന് ജസ്പ്രിത് ബുമ്ര അവസാന ടെസ്റ്റില്‍ തിരിച്ചെത്തും. ടി20 ലോകകപ്പ് മുന്‍നിര്‍ത്തി താരങ്ങളുടെ ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ബുമ്രയ്ക്ക് റാഞ്ചിയില്‍ നടന്ന നാലാം ടെസ്റ്റില്‍ വിശ്രമം അനുവദിച്ചത്. ആദ്യ മൂന്ന് ടെസ്റ്റിലും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു താരം. 13.64 ശരാശരിയില്‍ 17 വിക്കറ്റാണ് താരം വീഴ്ത്തിയത്. അദ്ദേഹത്തിന് പകരം ബംഗാള്‍ സീമര്‍ ആകാശ് ദീപ് റാഞ്ചി ടെസ്റ്റിനുള്ള ഇന്ത്യയുടെ ഇലവനില്‍ ഇടംപിടിച്ചിരുന്നു.