ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ അഫ്ഗാന്‍ ആദ്യ ദില്‍ഷന്‍ മധുഷനകയുടെ ആദ്യ ഓവറില്‍ തന്നെ 11 റണ്‍സടിച്ച് വെടിക്കെട്ടിന് തുടക്കമിട്ടു. രണ്ടാം ഓവറില്‍ മഹീഷ് തീക്ഷണ നാലു റണ്‍സ് മാത്രം വിട്ടുകൊടുത്ത് റണ്ണൊഴുക്ക് തടഞ്ഞെങ്കിലും മതീഷ് പതിരാനയുടെ മൂന്നാം ഓവറില്‍ 16 റണ്‍സടിച്ച് അഫ്ഗാന്‍ കെട്ടുപൊട്ടിച്ചു. ഹസരങ്കയുടെ ആദ്യ ഓവറില്‍ തന്ന 10 റണ്‍സടിച്ച അഫ്ഗാന്‍ തീക്ഷണയുടെ അടുത്ത ഓവറില്‍ 21 റണ്‍സടിച്ച് അതിവേഗം ലക്ഷ്യത്തിലേക്ക് കുതിച്ചു.

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കക്കെതിരെ അഫ്ഗാനിസ്ഥാന് തകര്‍പ്പന്‍ ജയം. 106 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാനിസ്ഥാന്‍ പവര്‍ പ്ലേയില്‍ തന്നെ 83 റണ്‍സടിച്ച് അതിവേഗം വിജയത്തിലേക്ക് മാര്‍ച്ച് ചെയ്തു. പവര്‍ പ്ലേക്ക് പിന്നാലെ ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസിനെയും(18 പന്തില്‍ 40) വിജയത്തിനരികെ ഇബ്രാഹിം സര്‍ദ്രാനെയും(15) നഷ്ടമായെങ്കിലും അഫ്ഗാന്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ 59 പന്തുകള്‍ ബാക്കി നിര്‍ത്തി ലക്ഷ്യത്തിലെത്തി. 28 പന്തില്‍ 37 റണ്‍സുമായി ഹസ്രത്തുള്ള സാസായിയും ഒരു റണ്ണുമായി നജീബുള്ള സര്‍ദ്രാനും പുറത്താകാതെ നിന്നു. സ്കോര്‍ ശ്രീലങ്ക 19.4 ഓവറില്‍ 105ന് ഓള്‍ ഔട്ട്, അഫ്ഗാനിസ്ഥാന്‍ ഓവറില്‍ 10.1 ഓവറില്‍ 106-2.

തകര്‍ത്തടിച്ച് അഫ്ഗാന്‍

ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ അഫ്ഗാന്‍ ആദ്യ ദില്‍ഷന്‍ മധുഷനകയുടെ ആദ്യ ഓവറില്‍ തന്നെ 11 റണ്‍സടിച്ച് വെടിക്കെട്ടിന് തുടക്കമിട്ടു. രണ്ടാം ഓവറില്‍ മഹീഷ് തീക്ഷണ നാലു റണ്‍സ് മാത്രം വിട്ടുകൊടുത്ത് റണ്ണൊഴുക്ക് തടഞ്ഞെങ്കിലും മതീഷ് പതിരാനയുടെ മൂന്നാം ഓവറില്‍ 16 റണ്‍സടിച്ച് അഫ്ഗാന്‍ കെട്ടുപൊട്ടിച്ചു. ഹസരങ്കയുടെ ആദ്യ ഓവറില്‍ തന്ന 10 റണ്‍സടിച്ച അഫ്ഗാന്‍ തീക്ഷണയുടെ അടുത്ത ഓവറില്‍ 21 റണ്‍സടിച്ച് അതിവേഗം ലക്ഷ്യത്തിലേക്ക് കുതിച്ചു.

പവര്‍ പ്ലേയിലെ അവസാന ഓവറില്‍ ചമിക കരുണരത്നെക്കെതിരെ 21 റണ്‍സ് കൂടി അടിച്ച് ആറോവറില്‍ 83 റണ്‍സിലെത്തിയ അഫ്ഗാന് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ടി20 ക്രിക്കറ്റില്‍ അഫ്ഗാന്‍റെ ഏറ്റവും ഉയര്‍ന്ന പവര്‍ പ്ലേ സ്കോറാണിത്. അബുദാബിയില്‍ 2013ല്‍ അയര്‍ലന്‍ഡിനെതിരെ നേടിയ 74-3 ആണ് അഫ്ഗാന്‍ ഇന്ന് മറികടന്നത്.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ലങ്ക 19.4 ഓവറില്‍ 105 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. 38 റണ്‍സെടുത്ത ഭാനുക രജപക്സയാണ് ലങ്കയുടെ ടോപ് സ്കോറര്‍. 75-9ലേക്ക് തകര്‍ന്നടിഞ്ഞ ലങ്കയെ വാലറ്റത്ത് ചമിക കരുണരത്നെ(31) നടത്തിയ പോരാട്ടമാണ് 100 കടത്തിയത്. 17 റണ്‍സെടുത്ത ധനുഷ്ക ഗുണതിലക ആണ് ഇരുവര്‍ക്കും പുറമെ ലങ്കന്‍ നിരയില്‍ രണ്ടക്കം കടന്ന മൂന്നാമത്തെ ബാറ്റര്‍. അഫ്ഗാനുവേണ്ടി ഫസലുള്ള ഫാറൂഖിയും മൂന്നും മുജീബ് ഉര്‍ റഹ്മാനും മുഹമ്മദ് നബിയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

അഫ്ഗാനുവേണ്ടി ഫസലുളള ഫാറൂഖി 3.4 ഓവറില്‍ 11 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ക്യാപ്റ്റന്‍ മുഹമ്മദ് നബി നാലോവറില്‍ 14 റണ്‍സിനും മുജീബ് ഉര്‍ റഹ്മാന്‍ നാലോവറില്‍ 24 റണ്‍സിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.