ടി20 ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ചിരുന്നുവെന്നത് കഴിഞ്ഞ കാര്യമാണ്. നാളെ പുതിയ തുടക്കമാണെന്നും ബാബര്‍ പറഞ്ഞു. പരിശീലനത്തിനിടെ ഇന്ത്യന്‍ കളിക്കാരുമായി സൗഹൃദം പങ്കിട്ടതിനെക്കുറിച്ചും ബാബര്‍ മനസുതുറന്നു. കായികതാരമെന്ന നിലക്ക് പലരെയും കാണും. അത് സാധാരണമാണ്. ഇന്ത്യന്‍ താരങ്ങളുമായി ക്രിക്കറ്റ് മാത്രമല്ല മറ്റ് പല കാര്യങ്ങളുമെല്ലാം സംസാരിച്ചിരുന്നുവെന്നും ബാബര്‍ പറഞ്ഞു. 

ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ പാക് ടീമില്‍ പേസ് ബൗളര്‍ ഷഹീന്‍ അഫ്രീദിയുണ്ടായിരുന്നെങ്കില്‍ കളി മാറിയേനെയെന്ന് പാക് നായകന്‍ ബാബര്‍ അസം. ഷഹീന്‍റെ അഭാവത്തില്‍ പാക് പേസര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ഇന്ത്യക്കെതിരായ മത്സരത്തലേന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബാബര്‍ പറഞ്ഞു.

ഷഹീന്‍ ഞങ്ങളുടെ ഏറ്റവും മികച്ച ബൗളര്‍മാരിലൊരാളാണ്. ഞങ്ങളുടെ ബൗളിംഗിനെ നയിക്കുന്നത് അവനാണ്. അതുകൊണ്ടുതന്നെ അവന്‍റെ അസാന്നിധ്യം ടീമിന് വലിയ നഷ്ടമാണ്. ഷഹീന്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യക്കെതിരായ മത്സരം മറ്റൊരു തലത്തിലെത്തിയേനെ. പക്ഷെ ഞങ്ങളുടെ മറ്റ് പേസര്‍മാരും മികവുറ്റവരാണ്. ഇന്ത്യക്കെതിരെ ഇറങ്ങുമ്പോള്‍ ടീം നല്ല ആത്മവിശ്വാസത്തിലുമാണ്.

ടി20 ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ചിരുന്നുവെന്നത് കഴിഞ്ഞ കാര്യമാണ്. നാളെ പുതിയ തുടക്കമാണെന്നും ബാബര്‍ പറഞ്ഞു. പരിശീലനത്തിനിടെ ഇന്ത്യന്‍ കളിക്കാരുമായി സൗഹൃദം പങ്കിട്ടതിനെക്കുറിച്ചും ബാബര്‍ മനസുതുറന്നു. കായികതാരമെന്ന നിലക്ക് പലരെയും കാണും. അത് സാധാരണമാണ്. ഇന്ത്യന്‍ താരങ്ങളുമായി ക്രിക്കറ്റ് മാത്രമല്ല മറ്റ് പല കാര്യങ്ങളുമെല്ലാം സംസാരിച്ചിരുന്നുവെന്നും ബാബര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയെ തോല്‍വിയിലേക്ക് തള്ളിവിട്ടത് ഷഹീന്‍ അഫ്രീദിയുടെ ഓപ്പണിംഗ് സ്പെല്ലായിരുന്നു. ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മയെയും കെ എല്‍ രാഹുലിനെയും പുറത്താക്കിയ ഷഹീന്‍ അഫ്രീദി രണ്ടാം വരവില്‍ വിരാട് കോലിയെയും പുറത്താകി മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു. ഷഹീന്‍ തുടക്കത്തിലേല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് കരകയറാനാകാതിരുന്ന ഇന്ത്യക്ക് 20 ഓവറില്‍ 151 റണ്‍സേ നേടാനായുള്ളു. മറുപടി ബാറ്റിംഗില്‍ പാക്കിസ്ഥാന്‍ ബാബര്‍ അസമിന്‍റെയും മുഹമ്മദ് റിസ്‌വാന്‍റെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ 10 വിക്കറ്റിന് ജയിക്കുകയും ചെയ്തു.