ഹോങ്കോങ്ങിനെതിരെ ഇന്ന് ഇന്ത്യ ദിനേശ് കാർത്തിക്കിന് പകരം റിഷഭ് പന്തിന് അവസരം നല്‍കാന്‍ സാധ്യതയുണ്ട്

ദുബായ്: ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന് ഇന്ത്യ അവസരം നല്‍കാതിരുന്നത് ഏവരെയും അമ്പരപ്പിച്ചിരുന്നു. റിഷഭിന് പകരം വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക്കിനാണ് ഇന്ത്യ അവസരം നല്‍കിയത്. ഇന്ന് ഹോങ്കോങ്ങിനെതിരെ റിഷഭ് പ്ലേയിംഗ് ഇലവനിലേക്ക് മടങ്ങിയെത്തും എന്നാണ് പ്രതീക്ഷ. എന്തുകൊണ്ടാണ് പാകിസ്ഥാനെതിരെ റിഷഭ് പന്തിനെ ഇറക്കാതിരുന്നത് എന്ന മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് വ്യത്യസ്തമായ മറുപടിയാണ് രവീന്ദ്ര ജഡേജ നല്‍കിയത്. 

'തീര്‍ച്ചയായും എനിക്ക് അറിയില്ല. ഇതെന്‍റെ പരിധിയില്‍ വരുന്ന ചോദ്യമല്ല എന്നായിരുന്നു' ഉടനടി രവീന്ദ്ര ജഡേജയുടെ മറുപടി. കാണാം ജഡേജയുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്നുള്ള ദൃശ്യം. ഹോങ്കോങ്ങിനെ നിസാരക്കാരായി കാണില്ല എന്നും ജഡേജ വ്യക്തമാക്കി. 'വളരെ പോസിറ്റീവായായിരിക്കും കളിക്കുക. ടി20യില്‍ എന്തും സംഭവിക്കാം എന്നതിനാല്‍ എതിരാളികളെ നിസാരക്കാരായി കാണില്ല. അതിനാല്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കുമെന്നും' രവീന്ദ്ര ജഡേജ കൂട്ടിച്ചേര്‍ത്തു. 

Scroll to load tweet…

ഏഷ്യാ കപ്പ് സൂപ്പർഫോറിൽ സ്ഥാനമുറപ്പിക്കാൻ ഇന്ത്യ ഇന്നിറങ്ങും. ദുർബലരായ ഹോങ്കോങ്ങാണ് എതിരാളികൾ. വൈകീട്ട് ഏഴരയ്ക്ക് ദുബായിൽ ആണ് മത്സരം. ദിനേശ് കാർത്തിക്കിന് പകരം റിഷഭ് പന്തിന് ഇന്ത്യ മത്സരത്തില്‍ അവസരം നല്‍കാന്‍ സാധ്യതയുണ്ട്. റിഷഭിനെ പാകിസ്ഥാനെതിരെ ഇറക്കാതിരുന്നതിനെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. 

ഇന്ന് ഹോങ്കോംഗിനെ തോല്‍പിച്ചാല്‍ ഇന്ത്യ സൂപ്പര്‍ഫോറിലെത്തും. ആദ്യ മത്സരത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് അയല്‍ക്കാരായ പാകിസ്ഥാനെ തകര്‍ത്തിരുന്നു. 25 റണ്‍സിന് മൂന്ന് വിക്കറ്റും 17 പന്തില്‍ പുറത്താകാതെ 33* റണ്‍സുമെടുത്ത ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ മികവിലായിരുന്നു ഇന്ത്യന്‍ ജയം. പാകിസ്ഥാന്‍റെ 147 റണ്‍സ് അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ രണ്ട് പന്ത് ബാക്കിനില്‍ക്കേ ഇന്ത്യ മറികടക്കുകയായിരുന്നു. 2018 ഏഷ്യാ കപ്പിലാണ് ഇന്ത്യ-ഹോങ്കോങ് ടീമുകള്‍ അവസാനമായി മുഖാമുഖം വന്നത്. അന്ന് 26 ണ്‍സിന് ഇന്ത്യ വിജയിച്ചു. 

ഏഷ്യാ കപ്പ്: സൂപ്പർഫോറിലെത്താന്‍ ഇന്ത്യ, എതിരാളികള്‍ ഹോങ്കോങ്; റിഷഭ് പന്ത് ഇലവനിലെത്തും