ആക്രമണമാണ് മികച്ച പ്രതിരോധമെന്ന തിരിച്ചറിവില്‍ ഹാരിസ് റൗഫിനെ തെരഞ്ഞെുപിടിച്ച് ആക്രമിച്ച ഇഷാന്‍ കിഷന്‍ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡ് മുന്നോട്ട് കൊണ്ടുപോയപ്പോള്‍ സിംഗിളുകളും ഇടക്കിടെ ബൗണ്ടറികളും നേടി ഹാര്‍ദ്ദിക് പാണ്ഡ്യയും മികച്ച പിന്തുണ നല്‍കി.

പല്ലെക്കെല്ലെ: ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരായ ആവേശപ്പോരാട്ടത്തില്‍ ഇന്ത്യ മികച്ച സ്കോറിലേക്ക്. തുടക്കത്തിലെ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് കരകയറിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 38 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെന്ന നിലയിലാണ്. 75 പന്തില്‍ 66 റണ്‍സുമായി ഹാര്‍ദ്ദിക് പാണ്ഡ്യയും റണ്ണൊന്നുമെടുക്കാതെ രവീന്ദ്ര ജഡേജയും ക്രീസില്‍. ഇന്ത്യന്‍ സ്കോര്‍ 200 കടന്നതിന് പിന്നാലെ 81 പന്തില്‍ 82 റണ്‍സെടുത്ത കിഷനെ മടക്കി ഹാരിസ് റൗഫ് ആണ് കൂട്ടുകെട്ട് പൊളിച്ചത്. 66 റണ്‍സില്‍ നാലാം വിക്കറ്റ് നഷ്ടമായ ഇന്ത്യയെ അഞ്ചാം വിക്കറ്റില്‍ 138 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയ ഇഷാന്‍ കിഷനും ഹാര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്നാണ് മികച്ച സ്കോറിലേക്ക് നയിച്ചത്.

തുടക്കം തകര്‍ന്നടിഞ്ഞ്

ടോസിലെ ഭാഗ്യം ഇന്ത്യയെ ബാറ്റിംഗില്‍ തുണച്ചില്ല. മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ പാക് പേസാക്രമണത്തിന് മുന്നില്‍ തുടക്കത്തില്‍ പകച്ചു. മെല്ലെത്തുടങ്ങിയ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും മഴ മൂലം ആദ്യം അഞ്ചാം ഓവറില്‍ കളി നിര്‍ത്തുമ്പോള്‍ ഇന്ത്യയെ വിക്കറ്റ് നഷ്ടമില്ലാതെ 15 റണ്‍സിലെത്തിച്ചു. എന്നാല്‍ കളി പുനരാരംഭിച്ചപ്പോള്‍ ആദ്യ ഓവറില്‍ തന്നെ ഷഹീന്‍ അഫ്രീദി രോഹിത്തിന്‍റെ(11) സ്റ്റംപിളക്കി. വണ്‍ ഡൗണായി ക്രീസിലെത്തിയ വിരാട് കോലി മനഹോരമായൊരു കവര്‍ ഡ്രൈവിലൂടെ അക്കൗണ്ട് തുറന്നെങ്കിലും പിന്നാല ഷഹീന്‍റെ പന്തില്‍ ബൗള്‍ഡായി മടങ്ങി. നാലു റണ്‍സായിരുന്നു കോലിയുടെ സമ്പാദ്യം. ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോള്‍ ശുഭ്മാന്‍ ഗില്‍ മറുവശത്ത് താളം കണ്ടെത്താന്‍ പാടുപെടുകയായിരുന്നു.

Scroll to load tweet…

മഴമൂലം വീണ്ടും കളി നിര്‍ത്തിവെച്ചശേഷം ക്രീസിലെത്തിയ ശ്രേയസ് അയ്യര്‍ പ്രത്യാക്രമണത്തിലൂടെ 9 പന്തില്‍ 14 റണ്‍സെടുത്ത് പ്രതീക്ഷ നല്‍കിയെങ്കിലും ഹാരിസ് റൗഫിന്‍റെ ഷോര്‍ട്ട് ബോളില്‍ ഫഖര്‍ സമന് ക്യാച്ച് നല്‍കി മടങ്ങി. പിന്നാലെ ഹാരിസ് റൗഫ് ശുഭ്മാന്‍ ഗില്ലിനെ ബൗള്‍ഡാക്കി. ഇതോടെ പതിനഞ്ചാം ഓവറില്‍ 66-4 എന്ന സ്കോറില്‍ ഇന്ത്യ പ്രതിരോധത്തിലായി.

ശ്രീലങ്കയിലും സഞ്ജു ആരാധകർക്ക് കുറവില്ല, ഇന്ത്യ-പാക് ആവേശ പോരാട്ടത്തിനിടെ പോസ്റ്ററുമായി ആരാധകർ

അടിക്ക് തിരിച്ചടി

ആക്രമണമാണ് മികച്ച പ്രതിരോധമെന്ന തിരിച്ചറിവില്‍ ഹാരിസ് റൗഫിനെ തെരഞ്ഞെുപിടിച്ച് ആക്രമിച്ച ഇഷാന്‍ കിഷന്‍ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡ് മുന്നോട്ട് കൊണ്ടുപോയപ്പോള്‍ സിംഗിളുകളും ഇടക്കിടെ ബൗണ്ടറികളും നേടി ഹാര്‍ദ്ദിക് പാണ്ഡ്യയും മികച്ച പിന്തുണ നല്‍കി. കരിയറില്‍ ആദ്യമായി മധ്യനിരയില്‍ ബാറ്റിംഗിനെത്തിയ കിഷന്‍ 54 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ ഓപ്പണറായി ഇറങ്ങി തുടര്‍ച്ചയായി മൂന്ന് അര്‍ധസെഞ്ചുറി നേടിയ കിഷന്‍റെ തുടര്‍ച്ചയായ നാലാം അര്‍ധസെഞ്ചുറിയാണിത്. 20-ാം ഓവറില്‍ 100 കടന്ന ഇന്ത്യയെ കിഷനും പാണ്ഡ്യയും ചേര്‍ന്ന് 31-ാം ഓവറില്‍ 150 കടത്തി.

Scroll to load tweet…

മുഹമ്മദ് നവാസിനെ സിക്സിന് പറത്തിയ കിഷന്‍ സെഞ്ചുറി കൂട്ടുകെട്ട് പൂര്‍ത്തിയാക്കിയപ്പോള്‍ 62 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ പാണ്ഡ്യ മികച്ച പങ്കാളിയായി. അമിതാവേശം കാട്ടാതെ മോശം പന്തുകള്‍ തെരഞ്ഞെടുത്ത് ശിക്ഷിച്ച ഇവരുവരും 35-ാം ഓവറില്‍ ഇന്ത്യയെ 183 റണ്‍സിലെത്തിച്ചു. 37ാം ഓവറില്‍ ഇന്ത്യ 200 കടന്നു.ഇതിന് പിന്നാലെ കിഷന്‍ മടങ്ങി. ഒമ്പത് ഫോറും രണ്ട് സിക്സും പറത്തിയ കിഷന്‍ 81 പന്തില്‍ 82 റണ്‍സെടുത്തു. പാക്കിസ്ഥാന് വേണ്ടി ഹാരിസ് റൗഫ് മൂന്നും ഷഹീന്‍ അഫ്രീദി രണ്ടും വിക്കറ്റ് വീഴ്ത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക