ലങ്കന്‍ നിരയില്‍ ആറ് ബാറ്റര്‍മാരും രണ്ട് ഓള്‍റൗണ്ടര്‍മാരും മൂന്ന് സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരുമാണുള്ളത്

പല്ലെക്കെലെ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ബംഗ്ലാദേശ്- ശ്രീലങ്ക മത്സരം അല്‍പസമയത്തിനകം. പല്ലെക്കെലെ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. മൂന്ന് വീതം പേസര്‍മാരും സ്‌പിന്നര്‍മാരുമായാണ് ബംഗ്ലാ കടുവകള്‍ ഇറങ്ങുന്നത്. 22കാരനായ ബാറ്റര്‍ തന്‍സിദ് ബംഗ്ലാദേശിനായി അരങ്ങേറ്റം കളിക്കുന്നു. അതേസമയം ലങ്കന്‍ നിരയില്‍ ആറ് ബാറ്റര്‍മാരും രണ്ട് ഓള്‍റൗണ്ടര്‍മാരും മൂന്ന് സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരുമാണുള്ളത്. 

പ്ലേയിംഗ് ഇലവനുകള്‍

ശ്രീലങ്ക: പാതും നിസങ്ക, ദിമുത് കരുണരത്‌നെ, കുശാല്‍ മെന്‍ഡിസ്(വിക്കറ്റ് കീപ്പര്‍), സദീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡി സില്‍വ, ദാസുന്‍ ശനക(ക്യാപ്റ്റന്‍), ദുനിത് വെല്ലാലേജ്, മഹീഷ് തീക്ഷന, കാസുന്‍ രജിത, മതീഷ് പതിരാന. 

ബംഗ്ലാദേശ്: മുഹമ്മദ് നയീം, തന്‍സിദ് ഹസന്‍, നജ്‌മുല്‍ ഹുസൈന്‍ ഷാന്‍റോ, തൗഹിദ് ഹ്രിദോയി, ഷാക്കിബ് അല്‍ ഹസന്‍(ക്യാപ്റ്റന്‍), മുഷ്‌ഫീഖുര്‍ റഹീം(വിക്കറ്റ് കീപ്പര്‍), മെഹിദി ഹസന്‍ മിറാസ്, തസ്‌കിന്‍ അഹമ്മദ്, ഷൊരീഫുള്‍ ഇസ്‌ലം, മുസ്‌താഫിസൂര്‍ റഹ്‌മാന്‍. 

ആദ്യം ജയം പാകിസ്ഥാന്

ഏഷ്യാ കപ്പിലെ ആദ്യ ജയം പാകിസ്ഥാനായിരുന്നു. മുള്‍ട്ടാന്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ഉദ്‌ഘാടന മത്സരത്തില്‍ 238 റണ്‍സിന്‍റെ ജയമാണ് നേപ്പാളിനെതിരെ പാകിസ്ഥാന്‍ സ്വന്തമാക്കിയത്. പാകിസ്ഥാന്‍റെ 342 റണ്‍സ് പിന്തുടര്‍ന്ന നേപ്പാള്‍ 104ല്‍ ഓള്‍ഔട്ടായി. പാക് ക്യാപ്റ്റന്‍ ബാബര്‍ അസം 131 പന്തില്‍ 151 റണ്‍സുമായി പുറത്തായപ്പോള്‍ ഇഫ്‌തീഖര്‍ അഹമ്മദ് 71 ബോളില്‍ 109* റണ്‍സുമായി പുറത്താവാതെ നിന്നു. ബാബറും ഇഫ്‌തീഖറും അഞ്ചാം വിക്കറ്റില്‍ 131 പന്തില്‍ 214 റണ്‍സ് ചേര്‍ത്തു. ബാബറിന്‍റെ ഏകദിന കരിയറിലെ 19-ാം സെഞ്ചുറിയും ഇഫ്‌തീഖറിന്‍റെ ആദ്യത്തേതുമാണിത്. മുഹമ്മദ് റിസ്‌വാന്‍ 44 റണ്‍സെടുത്തു. ബൗളിംഗില്‍ പാകിസ്ഥാനായി നാല് വിക്കറ്റുമായി ഷദാബ് ഖാനും രണ്ട് പേരെ വീതം മടക്കി ഷഹീന്‍ അഫ്രീദിയും ഹാരിസ് റൗഫും ഓരോ വിക്കറ്റുമായി നസീം ഷായും മുഹമ്മദ് നവാസും തിളങ്ങി. 

Read more: കാത്തിരിപ്പ് വെറുതെയാകുമോ? ഇന്ത്യ- പാക് ക്രിക്കറ്റ് മത്സരം നടക്കാനുള്ള സാധ്യത മങ്ങുന്നു!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം