ടോസിലെ ഭാഗ്യം ബംഗ്ലാദേശിനെ ബാറ്റിംഗില്‍ തുണച്ചില്ല. സ്കോര്‍ ബോര്‍ഡില്‍ റണ്ണെത്തും മുമ്പെ ഓപ്പണര്‍ മെഹ്ദി ഹസന്‍ മിറാസിനെ നസീം ഷാ മടക്കി.

ലാഹോര്‍: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിമെതിരെ പാക്കിസ്ഥാന് 194 റണ്‍സ് വിജയലക്ഷ്യം. പാക്കിസ്ഥാനെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 38.4 ഓവറില്‍ 193 റണ്‍സിന് ഓള്‍ ഔട്ടായി. 64 റണ്‍സെടുത്ത മുഷ്പീഖുര്‍ റഹീമാണ് ബംഗ്ലാദേശിന്‍റെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ 53 റണ്‍സെടുത്തു. മറ്റാര്‍ക്കും ബംഗ്ലാദേശ് നിരയില്‍ തിളങ്ങാനായില്ല.

ടോസിലെ ഭാഗ്യം ബംഗ്ലാദേശിനെ ബാറ്റിംഗില്‍ തുണച്ചില്ല. സ്കോര്‍ ബോര്‍ഡില്‍ റണ്ണെത്തും മുമ്പെ ഓപ്പണര്‍ മെഹ്ദി ഹസന്‍ മിറാസിനെ നസീം ഷാ മടക്കി. സ്കോര്‍ 50 കട്ടകും മുമ്പ് മുഹമ്മദ് നയീമിനെ(20)യും തൗഹിദ് ഹൃദോയിയെയും ഹാരിസ് റൗഫും ലിറ്റണ്‍ ദാസിനെ(16) ഷഹീന്‍ അഫ്രീദിയും പുറത്താക്കിയതോടെ ബംഗ്ലാദേശ് 47-4ലേക്ക് കൂപ്പുകുത്തി. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസനും മുഷ്ഫീഖുര്‍ റഹീമും ചേര്‍ന്ന് സെഞ്ചുറി(100) കൂട്ടുകെട്ടുയര്‍ത്തി ബംഗ്ലാദേശിനെ കരകയറ്റിയതോടെ പാക്കിസ്ഥാന്‍ സമ്മര്‍ദ്ദത്തിലായി.

ഏകദിന റാങ്കിംഗ്: കരിയറിലെ ഏറ്റവും മികച്ച റാങ്കുമായി ഗില്‍, കുതിച്ചുയര്‍ന്ന് ഇഷാന്‍ കിഷന്‍

അര്‍ധസഞ്ചുറി പൂര്‍ത്തിയാക്കിയതിന് തൊട്ടു പിന്നാലെ ഷാക്കിബിനെ(53) പുറത്താക്കിയ ഫഹീം അഷ്റഫാണ് കൂട്ടുകെട്ട് പൊളിച്ച് പാക്കിസ്ഥാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഷാക്കിബ് പുറത്തായതോടെ 46 റണ്‍സെടുക്കുന്നതിനിടെ ബംഗ്ലാദേശിന്‍റെ ശേഷിച്ച അഞ്ച് വിക്കറ്റുകളും പാക് പേസര്‍മാര്‍ എറിഞ്ഞിട്ടു. തുടര്‍ച്ചയായ പന്തുകളില്‍ മുഷ്ഫീഖുറിനെയും ടസ്കിന്‍ അഹമ്മദിനെയും പുറത്താക്കിയ ഹാരിസ് റൗഫാണ് ബംഗ്ലാദേശിന്‍റെ തകര്‍ച്ചക്ക് വേഗം കൂട്ടിയത്.

അവസാന പ്രതീക്ഷയായിരുന്ന മുഷ്പീഖുറിനെ ഹാരിസ് റൗഫ് പുറത്താക്കിയതോടെ മൂന്ന് റണ്‍സെടുക്കുന്നതിനിടെ ബംഗ്ലാദേശിന് അവസാന മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. പാക്കിസ്ഥാനു വേണ്ടി ഹാരിസ് റൗഫ് 19 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ നസീം ഷാ മൂന്നും ഷഹീന്‍ അഫ്രീദി ഒരു വിക്കറ്റുമെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക