ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ഇന്ന് പാകിസ്ഥാനെതിരെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സ‌ഞ്ജു സാംസണ്‍ എവിടെ ഇറങ്ങും എന്നത് വലിയ ആകാംക്ഷ. മധ്യനിരയില്‍ നിന്ന് ഓപ്പണറുടെ റോളിലേക്ക് സഞ്ജുവിന് സ്ഥാനക്കയറ്റം ലഭിക്കുമോ? 

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിൽ ഇന്ന് പാകിസ്ഥാനെതിരെ ടീം ഇന്ത്യ ഇറങ്ങുമ്പോള്‍ ആരാധകരുടെ കണ്ണുകള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണില്‍. സഞ്ജു ബാറ്റിംഗ് ക്രമത്തില്‍ എവിടെ ഇറങ്ങും എന്നതാണ് ചോദ്യം. ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിന് പരിക്ക് മൂലം പുറത്തിരിക്കേണ്ടിവന്നാല്‍ സഞ്ജു സാംസണെ ഓപ്പണര്‍ സ്ഥാനത്തേക്ക് പരിഗണിച്ചേക്കും. യുഎഇക്കെതിരായ ആദ്യ മത്സരത്തില്‍ സഞ്ജുവിന് മധ്യനിരയില്‍ അഞ്ചാം നമ്പറിലായിരുന്നു ബാറ്റിംഗ് സ്ഥാനം ടീം മാനേജ്‌മെന്‍റ് നിശ്ചയിച്ചിരുന്നത്. മികച്ച ഫോമിലുള്ള സഞ്ജുവിനെ ടോപ് ഓര്‍ഡറിലേക്ക് പരിഗണിക്കണമെന്ന ആവശ്യം ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിന്‍റെ തുടക്കം മുതല്‍ ആരാധകരിലും മുന്‍ താരങ്ങളിലും സജീവമാണ്.

സഞ്ജു സാംസണ്‍ എവിടെ ഇറങ്ങും? 

ഏത് ബാറ്റിംഗ് നമ്പറിലേക്കും പരിഗണിക്കാന്‍ കഴിവുള്ള താരമാണ് സഞ്ജു സാംസണ്‍ എന്നാണ് ടീം മാനേജ്‌മെന്‍റിന്‍റെ വിലയിരുത്തല്‍. സഞ്ജു സാംസണ്‍ അടക്കമുള്ളവരെ ഏത് ബാറ്റിംഗ് പൊസിഷനിലും പ്രതീക്ഷിക്കാമെന്നാണ് ഇന്ത്യൻ ബാറ്റിംഗ് കോച്ച് സിതാൻഷു കോട്ടക് നല്‍കിയിരിക്കുന്ന സൂചന. ‘നോക്കൂ, സഞ്ജു സാംസണ്‍ അഞ്ച്, ആറ് നമ്പറുകളില്‍ അധികം ബാറ്റ് ചെയ്‌തിട്ടില്ല. എന്നാല്‍ അതിനര്‍ഥം സഞ്ജുവിന് അവിടെ ഇറങ്ങാനാവില്ല എന്നല്ല. ഏത് ബാറ്റിംഗ് പൊസിഷനിലും കളിക്കാന്‍ കെല്‍പ്പുള്ള താരമാണ് സഞ്ജു. ടീമിന്‍റെ ആവശ്യം അനുസരിച്ച് ക്യാപ്റ്റനും മുഖ്യ കോച്ചും തീരുമാനങ്ങളെടുക്കും. ഏത് നമ്പറിലും ബാറ്റ് ചെയ്യാന്‍ സഞ്ജുവിനും സന്തോഷമാണ്. ബാറ്റിംഗ് ക്രമം നോക്കിയാല്‍ ടീമിലെ എല്ലാ താരങ്ങളും ഏത് നമ്പറില്‍ ബാറ്റ് ചെയ്യാനും മത്സരം ഫിനിഷ് ചെയ്യാനും കഴിവുള്ളവരാണ്. സാഹചര്യത്തിന് അനുസരിച്ച് ഇറങ്ങാന്‍ കഴിയുന്ന നാലഞ്ച് താരങ്ങളുണ്ട് നമുക്ക്. യുഎഇക്കെതിരെ അഞ്ചാം നമ്പറിലായിരുന്നു സഞ്ജു സാംസണ്‍ ഇറങ്ങേണ്ടിയിരുന്നത്. അടുത്ത മത്സരത്തില്‍ ഏത് ബാറ്റിംഗ് സ്ഥാനത്ത് വേണമെങ്കിലും സഞ്ജു ഇറങ്ങാം. എല്ലാ താരങ്ങള്‍ക്കും അവരവരുടെ ചുമതലകളില്‍ കൃത്യമായ ബോധ്യമുണ്ട്. സാഹചര്യത്തിന് അനുസരിച്ചാണ് മറ്റ് തീരുമാനങ്ങളെടുക്കുക’- എന്നുമാണ് സിതാൻഷു കോട്ടക്കിന്‍റെ വാക്കുകള്‍.

ഗില്ലിന്‍റെ പരിക്ക് ഗുരുതരമോ?

അതേസമയം, ഇന്ത്യൻ ടീം വൈസ് ക്യാപ്റ്റൻ ശുഭ്‌മാൻ ഗില്ലിന് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. പരിശീലനത്തിനിടെ താരത്തിന്‍റെ വലതു കൈക്ക് പന്തുകൊണ്ട് പരിക്കേറ്റതായാണ് സൂചന. ഗില്‍ പരിശീലനത്തിനിടെ മെഡിക്കൽ സംഘത്തിന്‍റെ സഹായം തേടുന്നതും പിന്നീട് മൈതാനം വിടുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നു. പരിക്കേറ്റ ഗില്ലിന്‍റെ അടുത്തെത്തി കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവും സംസാരിക്കുന്നത് കാണാമായിരുന്നു. ഗില്ലിന്‍റെ പരിക്കിനെ കുറിച്ച് ഇന്ത്യൻ ടീം മാനേജ്മെന്‍റ് പ്രതികരിച്ചിട്ടില്ല. യുഎഇക്കെതിരായ ആദ്യ മത്സരത്തിൽ അഭിഷേക് ശർമ്മയ്ക്കൊപ്പം ഇന്ത്യൻ ഇന്നിംഗ്‌സ് ഓപ്പൺ ചെയ്‌തത് ശുഭ്‌മാൻ ഗില്ലായിരുന്നു.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming