ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ഇന്ന് ഇന്ത്യ- പാകിസ്ഥാന്‍ ആവേശപ്പോരാട്ടം. മത്സരം രാത്രി എട്ടിന് ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍. മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ എവിടെ ഇറങ്ങും എന്ന ആകാംക്ഷയില്‍ ആരാധകര്‍. 

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിൽ ഇന്ന് എല്‍ ക്ലാസിക്കോ പോരാട്ടം. ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാത്രി എട്ട് മണിക്ക് മുഖാമുഖം വരും. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ എവിടെ ബാറ്റ് ചെയ്യും എന്നതാണ് മത്സരത്തിന്‍റെ ആകാംക്ഷകളിലൊന്ന്. രാഷ്ട്രീയ വിവാദങ്ങൾക്ക് നടുവിൽ ഇന്ത്യ- പാക് ക്രിക്കറ്റ് ടീമുകള്‍ ഏറ്റുമുട്ടുമ്പോൾ ദുബായിൽ തീപാറും പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്.

ടെന്‍ഷന്‍ പാക് ടീമിന്

പാക് പടയെ ഒരിക്കൽ കൂടി നാണംകെടുത്തി മടക്കി അയക്കേണ്ടതുണ്ട് സൂര്യകുമാര്‍ യാദവിന്‍റെ യുവസംഘത്തിന്. ആദ്യ മത്സരത്തിൽ യുഎഇക്കെതിരെ നേടിയ ആധികാരിക ജയം പാകിസ്ഥാന് ടീം ഇന്ത്യ നല്‍കുന്നത് വ്യക്തമായ താക്കീതാണ്. ഇതിന് മുമ്പ് ചാമ്പ്യൻസ് ട്രോഫിയിൽ ഇതേ വേദിയിലാണ് പാകിസ്ഥാൻ 6 വിക്കറ്റിന് തകർന്നടിഞ്ഞത്. അന്ന് സെഞ്ച്വറി നേടിയ ബാറ്റിംഗ് മാസ്റ്റര്‍മാരായ വിരാട് കോലിയും ക്യാപ്റ്റൻ രോഹിത് ശര്‍മ്മയും ഇന്ന് ടീമിലില്ലെങ്കിലും ഇന്ത്യൻ ടീമിനെ മറികടക്കുക പാകിസ്ഥാന് ഒട്ടും എളുപ്പമാകില്ല. ബാബർ അസമും മുഹമ്മദ് റിസ്‌വാനും ഇല്ലാതെ കളത്തിലിറങ്ങുന്ന സൽമാൻ ആഘയുടെ ടീമിന് വീണ്ടും ഒരു തോൽവി ആലോചിക്കാൻ പോലും ആകില്ല.

ടീം ഇന്ത്യക്ക് നോ ടെന്‍ഷന്‍

ഇന്ത്യക്കെതിരെ പാകിസ്ഥാൻ ഒരു മത്സരം ജയിച്ചിട്ട് ഇന്നേക്ക് 3 വർഷവും 10 ദിവസവും കഴിഞ്ഞിരിക്കുന്നു. തുടരെയുള്ള ഈ തോൽവികളുടെ സമ്മർദ്ദത്തെ അതിജീവിക്കേണ്ടതുണ്ട് പാകിസ്ഥാന്. ഒമാനെതിരായ ആദ്യ പോരിൽ പാക് ബൗളർമാർ മികവ് പുറത്തെടുത്തെങ്കിലും ശുഭ്‌മാന്‍ ഗില്ലും അഭിഷേക് ശര്‍മ്മയും സൂര്യകുമാര്‍ യാദവും സഞ്ജു സാംസണും അടങ്ങുന്ന കരുത്തുറ്റ ബാറ്റിംഗ് നിരയെ പാകിസ്ഥാന്‍ കരുതിയിരിക്കണം. സ്‌പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ വരുൺ ചക്രവർത്തിയും മുഹമ്മദ് നവാസും ഇരു ടീമിലും ശ്രദ്ധാകേന്ദ്രങ്ങളാകും. ട്വന്‍റി 20യിലെ നേർക്കുനേർ ബലാബലത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യക്ക് വ്യക്തമായ മുൻതൂക്കമുണ്ട്. കളിച്ച 13 മത്സരങ്ങളിൽ പത്തിലും ജയം നീലപ്പടയ്‌ക്കൊപ്പമായിരുന്നു.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming