Asianet News MalayalamAsianet News Malayalam

നാഗ്പൂര്‍ ടെസ്റ്റ്: ക്രീസിലുറച്ച് ലബുഷെയ്ന്‍- സ്മിത്ത് സഖ്യം; ഇന്ത്യക്കെതിരെ ഓസീസ് തിരിച്ചടിക്കുന്നു

ഒരു ഘട്ടത്തില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് എന്ന നിലയിലായിരുന്നു ഓസീസ്. രണ്ടാം ഓവറില്‍ തന്നെ ഖവാജയുടെ വിക്കറ്റ് ഓസ്‌ട്രേലിയക്ക് നഷ്ടമായി. സിറാജിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു ഖവാജ.

Australia back to track after two early wickets against India in nagpur test saa
Author
First Published Feb 9, 2023, 11:50 AM IST

നാഗ്പൂര്‍: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ തുടക്കത്തിലെ തകര്‍ച്ച അതിജീവിച്ച് ഓസ്‌ട്രേലിയ. നാഗ്പൂര്‍, വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഓസീസ് ആദ്യദിനം ലഞ്ചിന് പിരിയുമ്പോള്‍ രണ്ടിന് 76 എന്ന നിലയിലാണ്. ഡേവിഡ് വാര്‍ണര്‍ (1), ഉസ്മാന്‍ ഖവാജ (1) എന്നിവരുടെ വിക്കറ്റുകള്‍ ഓസീസിന് നഷ്ടമായി. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ക്കാണ് വിക്കറ്റ്. മര്‍നസ് ലബുഷെയ്ന്‍ (47), സ്റ്റീവന്‍ സ്മിത്ത് (19) എന്നിവരാണ് ക്രീസില്‍. നാല് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യത്തേതാണ് നാഗ്പൂരിലേത്. സൂര്യകുമാര്‍ യാദവ്, കെ എസ് ഭരത് എന്നിവരുടെ അരങ്ങേറ്റ ടെസ്റ്റ് കൂടിയാണിത്. 

ഒരു ഘട്ടത്തില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് എന്ന നിലയിലായിരുന്നു ഓസീസ്. രണ്ടാം ഓവറില്‍ തന്നെ ഖവാജയുടെ വിക്കറ്റ് ഓസ്‌ട്രേലിയക്ക് നഷ്ടമായി. സിറാജിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു ഖവാജ. ഓസീസ് ഓപ്പണര്‍ റിവ്യൂ ചെയ്‌തെങ്കിലും അതിജീവിക്കാനായില്ല. തൊട്ടടുത്ത ഓവറില്‍ വാര്‍ണറും മടങ്ങി. ഷമിയുടെ മനോഹരമായ പന്തില്‍ താരത്തിന്റെ ഓഫ് സ്റ്റംപ് തെറിച്ചു. അഞ്ച് പന്ത് മാത്രമായിരുന്നു വാര്‍ണറുടെ ആയുസ്.

എന്നാല്‍ വിശ്വസ്ഥരായ ലബുഷെയ്ന്‍- സ്മിത്ത് സഖ്യം ആരാധകരുടെ പ്രതീക്ഷ തെറ്റിച്ചില്ല. ക്രീസില്‍ ഉറച്ചുനിന്ന് ഇരുവരും ആദ്യ സെഷനില്‍ പിന്നീട് വിക്കറ്റുകള്‍ പോവാതെ കാത്തു. ഇരുവരും ഇതുവരെ 74 റണ്‍സ് കൂട്ടിചേര്‍ത്തിട്ടുണ്ട്. അക്‌സര്‍ പട്ടേലിന്റെ പന്തില്‍ സ്്മിത്തിനെ പുറത്താക്കാനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ സ്ലിപ്പില്‍ കോലിക്ക് ക്യാച്ചെടുക്കാനായില്ല. ആറ് റണ്‍സായിരുന്നു അപ്പോള്‍ സ്മിത്തിന്റെ സമ്പാദ്യം. 

നേരത്തെ ശ്രേയസ് അയ്യര്‍ക്ക് പകരം സൂര്യകുമാറിന് അവസരം നല്‍കിയാണ് ഇന്ത്യന്‍ ടീം ഇറങ്ങിയത്. സൂര്യക്കൊപ്പം കെ എസ് ഭരതും ടെസ്റ്റില്‍ അരങ്ങേറി. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മികച്ച ഫോമിലുള്ള ശുഭ്മാന്‍ ഗില്‍ പുറത്തിരുന്നു. കാറപകടത്തില്‍ പരിക്കേറ്റ റിഷഭ് പന്തിന് പകരം വിക്കറ്റ് കീപ്പറാണ് ഭരത്. ഇഷാന്‍ കിഷന്‍ ടെസ്റ്റ്  അരങ്ങേറ്റത്തിനായി ഇനിയും കാത്തിരിക്കണം. 

ഓപ്പണിംഗ് സ്ഥാനത്ത് രോഹിത് ശര്‍മയ്‌ക്കൊപ്പം കെ എല്‍ രാഹുല്‍ തിരിച്ചെത്തി. ചേതേശ്വര്‍ പൂജാര, വിരാട് കോലി എന്നിവര്‍ തൊട്ടടുത് സ്ഥാനങ്ങളില്‍. രവീന്ദ്ര ജഡേജ ഉള്‍പ്പെടെ മൂന്ന് സിപന്നര്‍മാര്‍ ടീമിലുണ്ട്. ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍ എന്നിവരാണ് മറ്റു സ്പിന്നര്‍മാര്‍. പേസര്‍മാരായി ഷമിയും സിറാജും.

ടീം ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, കെ എസ് ഭരത്, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

മെസിയും നെയ്മറും കളിച്ചിട്ടും ഫ്രഞ്ച് കപ്പില്‍ പിഎസ്‌ജിക്ക് ഞെട്ടിക്കുന്ന തോല്‍വി

Follow Us:
Download App:
  • android
  • ios